ഭഗത് സിങിനെ കഴുമരത്തിലേക്ക് നയിച്ച സംഭവങ്ങൾ, അതൊഴിവാക്കാൻ ഗാന്ധിജി ചെയ്തത്, ചിത്രങ്ങൾ
ഇന്ന് ഭഗത് സിങിന്റെ 113 -ാം ജന്മദിനമാണ്. പിറന്ന നാടിനുവേണ്ടി ബ്രിട്ടീഷുകാരോട് പോരാടി ജീവത്യാഗം ചെയ്യുകയായിരുന്നു ആ മഹാനായ വിപ്ലവകാരി. പഞ്ചാബിലെ ഒരു സാധാരണ യുവാവിൽ നിന്ന് ഭഗത് സിങിനെ കഴുമരത്തിലേറിയ വിപ്ലവകാരിയാക്കി മാറ്റിയത് വളരെ ഉദ്വേഗഭരിതമായ ചില സംഭവങ്ങളാണ്.
ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ആ ധീരനായ യുവാവ് ഇന്ത്യക്ക് വേണ്ടി ശബ്‍ദമുയർത്തിയതിന് തൂക്കിലേറ്റപ്പെടുന്നത്. 'ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം, പക്ഷേ ഞാനൊരു തീവ്രവാദിയല്ല വിപ്ലവകാരിയാണ്' എന്ന് പറഞ്ഞിരുന്നയാളാണ് അദ്ദേഹം.
ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിൻറെ ജനനം, 1907 സെപ്തംബർ 28ന്... സർദാർ കിഷൻ സിംഗ് - വിദ്യാവതി ദമ്പതികളുടെ രണ്ടാമത്തെ മകനായിട്ടായിരുന്നു ജനനം.
ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. രാജ്യത്തെയാകെ ഞെട്ടിച്ച ആ ക്രൂരമായ സംഭവം ഭഗത് സിംഗിലും ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേന്ന് ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് സിംഗ് അവിടെ നിന്നെടുത്ത ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി തന്റെ മുറിയിൽ വെച്ചു. അതിനെ അഭിവാദ്യം ചെയ്‍തു സംസാരിച്ചു. ഇതൊരു തുടക്കം മാത്രമായിരുന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തൂക്കിലേറ്റപ്പെടും വരെ അന്നത്തെ ആ അഗ്നി ആ ചെറുപ്പക്കാരനിൽ ഒട്ടുമണയാതെ നിലനിന്നിരുന്നു.
എല്ലാം തുടങ്ങുന്നത്, 1928 -ൽ സൈമൺ കമ്മീഷനെതിരായി നടന്ന പ്രക്ഷോഭത്തോടെയാണ്. "സൈമൺ ഗോ ബാക്ക്" വിളികളുടെ അകമ്പടിയോടെ നടന്ന സമരത്തിന്റെ മുൻ നിരയിൽ കോൺഗ്രസ്സ് നേതാവായ ലാലാ ലജ്പത് റായിയും ഉണ്ടായിരുന്നു. അന്ന് 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഭഗത് സിംഗ് സ്വാതന്ത്ര്യം എങ്ങനെയും നേടിയെടുക്കണമെന്ന ഒരേയൊരു ചിന്താമാത്രം മനസ്സിലിട്ടുകൊണ്ട് നടക്കുന്ന കാലമാണ്. ഗാന്ധിജിയും ലാലാജിയും അടങ്ങുന്ന അഹിംസാവാദി ഗ്രൂപ്പിന്റെ നിസ്സഹകരണ-സത്യാഗ്രഹ സമരരീതികളോട് അദ്ദേഹത്തിന് ഒട്ടും പ്രിയമില്ലായിരുന്നു. ചന്ദ്രശേഖർ ആസാദിന്റെ 'അക്രമത്തെ അക്രമം കൊണ്ടുതന്നെ നേരിടു'ന്ന സാഹസിക ശൈലിയായിരുന്നു ഭഗത് സിംഗിന്റെ യുവരക്തത്തിലും.
അങ്ങനെയിരിക്കെയാണ് സൈമൺ കമ്മീഷനെതിരായ സമരത്തിനെതിരെ ബ്രിട്ടീഷ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുന്നതും, ഗുരുതരമായ പരിക്കുകളേറ്റ ലാലാ ലജ്പത് റായി മരണപ്പെടുന്നതും. ആ ലാത്തിച്ചാർജ്ജിനുള്ള കല്പന നൽകിയ ബ്രിട്ടീഷ് പൊലീസ് ഓഫീസർ സ്കോട്ടിനെ എങ്ങനെയും വധിക്കാൻ ഭഗത് സിംഗും കൂട്ടാളികളും പദ്ധതിയിട്ടു. എന്നാൽ, ആ ദിവസം പ്ലാനിങ്ങിൽ വന്ന ചെറിയൊരു പിഴവുകാരണം സ്‌കോട്ട് രക്ഷപ്പെട്ടു. പകരം ഭഗത് സിംഗിന്റെയും രാജ്‌ഗുരുവിന്റെയും വെടിയുണ്ടകൾക്കിരയായത് ഇരുപത്തൊന്നുകാരനായ മറ്റൊരു പൊലീസ് ഓഫീസർ സാൻഡേഴ്‌സ് ആയിരുന്നു. ഈ കൃത്യം നടത്തിയശേഷം അവർ രക്ഷപ്പെട്ടു. പോലീസിന് അപ്പോൾ അവരെ പിടികൂടാനൊത്തില്ല.
പക്ഷേ, കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ അസംബ്ലിയിൽ ബോംബെറിഞ്ഞു ഭഗത് സിംഗ്. ആളപായമുണ്ടാക്കലല്ലായിരുന്നു ഭഗത് സിംഗിന്റെ ലക്‌ഷ്യം. ബ്രിട്ടീഷുകാരുടെ ബധിരകർണ്ണങ്ങളിൽ ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളുടെ ശബ്ദം എത്തിക്കുക എന്നതു മാത്രമായിരുന്നു ആ ബോംബിന്റെ നിയോഗം.
പക്ഷേ, കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ അസംബ്ലിയിൽ ബോംബെറിഞ്ഞു ഭഗത് സിംഗ്. ആളപായമുണ്ടാക്കലല്ലായിരുന്നു ഭഗത് സിംഗിന്റെ ലക്‌ഷ്യം. ബ്രിട്ടീഷുകാരുടെ ബധിരകർണ്ണങ്ങളിൽ ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളുടെ ശബ്ദം എത്തിക്കുക എന്നതു മാത്രമായിരുന്നു ആ ബോംബിന്റെ നിയോഗം.
1930 -ൽ നടന്ന ദണ്ഡിയാത്രയ്ക്കും ഉപ്പുകുറുക്കൽ സമരത്തിനും ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സകലബന്ധങ്ങളും ആടിയുലഞ്ഞിരിക്കുകയായിരുന്നു. വട്ടമേശസമ്മേളനങ്ങൾക്കായി ഇന്ത്യയിലെ നേതാക്കളെ ബ്രിട്ടൻ ലണ്ടനിലേക്ക് ക്ഷണിച്ചു. ഒന്നാം വട്ടമേശ സമ്മേളനം ഗാന്ധിജി ബഹിഷ്കരിച്ചു. 1931 ഫെബ്രുവരി ആയപ്പോഴേക്കും ബ്രിട്ടൻ ഒന്നുകൂടി അയഞ്ഞു. ഇർവിൻ പ്രഭുവിനെ ചർച്ചകൾക്ക് നിയോഗിച്ചു. ഗാന്ധിജിയും ഇർവിനും കൂടി ഫെബ്രുവരി 17 മുതൽ മാർച്ച് 5 വരെ ചർച്ചകൾ നടത്തി. ഈ ചർച്ചയ്ക്കിടെ അഹിംസാമാർഗ്ഗത്തിൽ സ്വാതന്ത്ര്യസമരം നയിച്ചതിന്റെപേരിൽ ബ്രിട്ടീഷ് ജയിലുകളിൽ നിറഞ്ഞിരുന്ന സകല സേനാനികളെയും വിട്ടയക്കാൻ ധാരണയായി. എന്നാൽ, കൊലപാതകക്കുറ്റത്തിന്, അതും ഒരു ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടന്നിരുന്ന ഭഗത് സിംഗിന്റെയും കൂട്ടരുടെയും ശിക്ഷമാത്രം അവർ ഇളവുചെയ്തില്ല.
ഗാന്ധി-ഇർവിൻ സന്ധി എന്ന് പിൽക്കാലത്തറിയപ്പെട്ട ആ പാക്റ്റിന്റെ ഏകദേശരൂപം തയ്യാറായിക്കൊണ്ടിരുന്നു. അപ്പോഴും ജനങ്ങൾക്കിടയിൽ ഒരു മുറുമുറുപ്പ് നിലനിൽക്കുന്നുണ്ടായിരുന്നു. ഭഗത് സിംഗിനെ തൂക്കിക്കൊല്ലാൻ പോവുന്ന ബ്രിട്ടീഷ് സർക്കാരുമായി എങ്ങനെ ഒരു സന്ധിയിലേർപ്പെടും..? 1931 മാർച്ച് 24-നായിരുന്നു ഭഗത് സിംഗിനെയും കൂട്ടാളികളെയും തൂക്കിക്കൊല്ലേണ്ടിയിരുന്ന നാൾ. നാടൊട്ടുക്ക് അലയടിച്ചുകൊണ്ടിരുന്ന പ്രതിഷേധ സമരങ്ങൾ അന്നേദിവസത്തേക്ക് പ്രതികൂലസാഹചര്യമുണ്ടാക്കും എന്നുകണ്ട് ബ്രിട്ടീഷ് അധികാരികൾ ഒരു ദിവസം നേരത്തെ അവരുടെ ശിക്ഷ നടപ്പിലാക്കി.
1931 മാർച്ച് 26 ന് കറാച്ചിയിൽ കോൺഗ്രസ്സിന്റെ സമ്മേളനം നടത്താനിരിക്കുകയായിരുന്നു. അതിൽ പങ്കെടുക്കാൻ മാർച്ച് 25 -ന് ഗാന്ധിജി കറാച്ചിയിൽ എത്തിയപ്പോൾ അവിടെ അദ്ദേഹത്തെ ജനങ്ങൾ സ്വീകരിച്ചത് കറുത്ത തുണികൊണ്ടുണ്ടാക്കിയ റോസാപ്പൂക്കൾ കൊണ്ടും, " ഗാന്ധി ഗോ ബാക്ക്.. ഗാന്ധി മൂർദ്ദാബാദ്.. " മുദ്രാവാക്യങ്ങൾ കൊണ്ടുമായിരുന്നു. അടുത്തദിവസം അദ്ദേഹം താമസിച്ചിരുന്നിടത്ത് തേടിച്ചെന്ന ഭഗത് സിംഗിന്റെ അനുയായികൾ "എവിടെ ആ കൊലയാളി.. " എന്നാണ് ഗാന്ധിജിയെപ്പറ്റി അന്വേഷിച്ചത്. അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ നെഹ്‌റു പരമാവധി പരിശ്രമിച്ചെങ്കിലും അവരുടെ രോഷം തണുത്തില്ല. അവർ വൈകുന്നേരം വീണ്ടും മുദ്രാവാക്യങ്ങൾ മുഴക്കി.
കോൺഗ്രസ്സ് കമ്മിറ്റിയിൽ സുഭാഷ് ചന്ദ്രബോസ് ഗാന്ധി ഇർവിൻ സന്ധിയ്ക്ക് തീർത്തും എതിരായിരുന്നു. ഭഗത് സിംഗിന്റെ വധശിക്ഷ ഇളവുചെയ്തിലെങ്കിൽ സന്ധിയിൽ ഒപ്പുവെക്കരുത് എന്നദ്ദേഹം ശഠിച്ചു. പക്ഷേ, കമ്മിറ്റിയിൽ ഗാന്ധിജിയ്ക്ക് അതിലംഘിക്കാനാവാത്ത ഭൂരിപക്ഷമുണ്ടായിരുന്നു. ഗാന്ധിജി സ്വയം വധശിക്ഷ എന്ന സങ്കല്പത്തിന് എതിരായിട്ടും, ആ വധശിക്ഷ നടപ്പിലാക്കുന്നത് തടയാൻ അദ്ദേഹത്തിന് സാധിച്ചില്ല. ആ ശിക്ഷ റദ്ദാക്കിക്കിട്ടാൻ അന്നത്തെ വൈസ്രോയിക്ക് ഗാന്ധിജി കത്തെഴുതി അപേക്ഷിച്ചിരുന്നു. എന്നാൽ ആ അപേക്ഷ വൈസ്രോയി ചെവിക്കൊണ്ടില്ല.
മാർച്ച് 19 -ണ് ഗാന്ധിജി ലോർഡ് ഇർവിനെ നേരിട്ട് കണ്ട് ഭഗത് സിംഗിന്റെ ശിക്ഷ ഇളവുചെയ്യുന്നതിനായി അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു എന്നതാണ് സത്യം. " മഹാമനസ്കനായ ഒരു ക്രിസ്തുമതവിശ്വാസി എന്ന നിലയിൽ പിച്ചവെക്കാനൊരുങ്ങുന്ന ഇന്ത്യയുടെ യുവതയോട് ക്ഷമിക്കാൻ സന്മനസ്സുണ്ടാവണം.. " എന്നാണ് അദ്ദേഹം അദ്ദേഹത്തോട് ആ സംഭാഷണത്തിൽ ആവശ്യപ്പെട്ടത്.
ആ ഒരു സന്ധിസംഭാഷണത്തെപ്പറ്റി ഇർവിൻ , 1931 മാർച്ച് 26 -ന് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പരാമർശിച്ചിട്ടുമുണ്ട്. അന്നദ്ദേഹം ഇങ്ങനെ പറഞ്ഞു, " Mr. ഗാന്ധി എന്നോട് ശിക്ഷ ഇളവു ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു. ഞാൻ അതിനെ രണ്ടു കാര്യങ്ങൾ കൊണ്ട് നിരസിക്കുകയായിരുന്നു. ഒന്ന്, അഹിംസാവാദത്തിന്റെ അപ്പോസ്തലനായ ഒരാൾക്ക് എങ്ങനെ അതിന്റെ കടകവിരുദ്ധമായ ഒരു തത്വശാസ്ത്രത്തിനായി വാദിക്കാൻ കഴിയും?. രണ്ട്, ഞാൻ എന്റെ പ്രജ്ഞ രാഷ്ട്രീയപരമായ കാരണങ്ങൾകൊണ്ട് സ്വാധീനിക്കപ്പെടാൻ അനുവദിച്ചുകൂടാ എന്ന് വിശ്വസിക്കുന്ന ഒരാളാണ്. നിയമം അതിന്റെ വഴിക്ക് നടന്നു. അവർ ചെയ്ത കുറ്റത്തിന് നിയമം അനുശാസിക്കുന്ന ശിക്ഷയാണ് അവർക്ക് കിട്ടിയത്.."
ഭഗത് സിംഗ് സ്വയം ആ ശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹം നാട്ടിലെ ജനങ്ങൾക്കിടയിൽ ഒരു കൾട്ട് സ്റ്റാറ്റസിൽ എത്തിക്കഴിഞ്ഞിരുന്നു. ആ വധശിക്ഷയിൽ നിന്നും അദ്ദേഹത്തെ ഗാന്ധിജി രക്ഷിച്ചെടുത്തിരുന്നെങ്കിലും, സമാനമായ എന്തെങ്കിലും ഒരു പ്രവൃത്തി അദ്ദേഹത്തിന് വീണ്ടും ഒരു വധശിക്ഷ കൂടി തരപ്പെടുത്തിക്കൊടുത്തേനേ. തന്നെ വധശിക്ഷയിൽ നിന്നും രക്ഷിക്കാൻ ഗാന്ധിജി ശ്രമിക്കാതിരുന്നതിന് ഭഗത് സിംഗിന് ഗാന്ധിജിയോട് ഈർഷ്യയുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന യാതൊരു രേഖയും ചരിത്രത്തിലില്ല.
തൂക്കിലേറ്റുന്നതിന് പകരം എന്നെ വെടിവെച്ച് കൊല്ലൂവെന്ന് ഭഗത് സിംഗ് ബ്രിട്ടീഷുകാരോട് പറഞ്ഞിരുന്നുവത്രെ. അവസാനമായി എഴുതിയ ഒരു കത്തിൽ പോലും ഇത് പരാമർശിക്കപ്പെട്ടു. അതിൽ “ഒരു പീരങ്കിയുടെ വായിലേക്ക് എറിയപ്പെടാനാണ് എൻറെ ആഗ്രഹം” എന്നദ്ദേഹമെഴുതി...
മാർക്സിസ്റ്റ് ആശയങ്ങളാണ് ഭഗത് സിങിലെ വിപ്ലവകാരിക്ക് ഊർജം പകർന്നിരുന്നത്. "നിർദ്ദയമുള്ള വിമർശനങ്ങളും സ്വതന്ത്രമായ ചിന്തയുമാണ് ഒരു വിപ്ലവകാരിക്ക് അത്യാവശ്യമായി ഉണ്ടാകേണ്ട രണ്ടു ഗുണങ്ങൾ എന്ന് വിശ്വസിച്ചിരുന്ന ഒരു യഥാർത്ഥ രാജ്യസ്നേഹി ആയിരുന്നു ഭഗത് സിങ്