അധികാരത്തിന്റെ പ്രവാചകൻ; പൊലീസ് സൂപ്രണ്ടിൽ നിന്ന് കേന്ദ്രമന്ത്രിവരെ എത്തിയ പസ്വാന്റെ രാഷ്ട്രീയം, ചിത്രങ്ങൾ
1969 മുതൽ 2020 വരെ നീണ്ട 51 വർഷത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയായ രാംവിലാസ് പസ്വാൻ ഇന്നലെ വൈകീട്ട് തന്റെ എഴുപത്തിനാലാം വയസ്സിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
വിപി സിങ്, എച്ച് ഡി ദേവഗൗഡ, ഐകെ ഗുജ്റാൾ, എബി വാജ്‌പേയ്, മൻമോഹൻ സിംഗ്, നരേന്ദ്ര മോദി എന്നീ പ്രധാനമന്ത്രിമാരുടെ മന്ത്രിസഭകളിൽ മന്ത്രിപദത്തിൽ ഇരുന്നിട്ടുണ്ട് പസ്വാൻ. ഇത്രയധികം വ്യത്യസ്ത പാർട്ടികളുടെ കൂടെ അധികാരം പങ്കിട്ടിട്ടുള്ള മറ്റൊരു മറ്റൊരു കേന്ദ്ര മന്ത്രിയും കാണില്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ
അധികാരം എങ്ങോട്ട് ചായുന്നുവോ, അങ്ങോട്ട് യഥാസമയം ചാഞ്ഞുകൊണ്ടിരുന്ന ഈ പ്രായോഗിക രാഷ്ട്രീയത്തിന്റെ ആചാര്യൻ, ഒരു ഹൃദയശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കെ ആയിരുന്നു അദ്ദേഹം മരണപ്പെടുന്നത്.
ബിഹാറിലെ കഗറിയ ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ ജനിച്ച പസ്വാൻ പഠിത്തത്തിൽ മിടുക്കനായിരുന്നു. നിയമ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (BPSC) നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചു കയറുന്നതും, പൊലീസിൽ DSP ആകുന്നതും.
സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ സോഷ്യലിസ്റ്റും ആയ രാജ് നാരായന്റെ ആശയങ്ങളിലും, പ്രവർത്തനങ്ങളിലും ആകൃഷ്ടനായ പസ്വാൻ അക്കാലത്ത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയ പക്ഷമായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് വേർപെട്ടുണ്ടായ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്ന പാർട്ടിയിലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും അതിലൂടെ തന്നെ.
1969 മുതൽ 2020 വരെ നീണ്ട 51 വർഷത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയായ രാംവിലാസ് പസ്വാൻ ഇതുവരെ ആകെ എട്ടുതവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിൽ എത്തിയിട്ടുണ്ട്. ഹാജിപൂർ ആയിരുന്നു ഇഷ്ടമണ്ഡലം. 1977 മുതൽ 2004 വരെ തുടർച്ചയായി അവിടെ നിന്ന് ജയിച്ചുകൊണ്ടിരുന്നു പസ്വാൻ. രണ്ടേ രണ്ട് വട്ടമാണ് പരാജയം നുണഞ്ഞത്. ആദ്യമായി, 1986 -ൽ നടന്ന തെരഞ്ഞെടുപ്പിൽ , ഇന്ദിര വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കോൺഗ്രസ് അനുകൂല തരംഗത്തിലും, രണ്ടാമതായി 1991 -ൽ ഹാജിപൂർ വിട്ട് റൊസേരയിൽ ചെന്ന് നിന്ന് മത്സരിച്ചപ്പോഴും.
പോസ്റ്റ് മണ്ഡൽ കാലത്ത് ബിഹാറിൽ നിന്ന് ഉയർന്നു വന്ന ഏറ്റവും ശക്തമായ ദളിത് മുഖമായിരുന്നു രാംവിലാസ് പസ്വാൻ. 1996 നുശേഷം ഉണ്ടായ ഒരുവിധം ക്യാബിനറ്റുകളിൽ ഒക്കെ അധികാരസ്ഥാനങ്ങളിൽ എത്തിപ്പെടാനുള്ള യോഗം പസ്വാനു സിദ്ധിച്ചിട്ടുണ്ട്. 2000 -ൽ സ്വന്തമായി ലോക് ജനശക്തി പാർട്ടി എന്നൊരു പാർട്ടി വരെ അദ്ദേഹം രൂപീകരിക്കുന്നുണ്ട്.
വാജ്‌പേയി മന്ത്രിസഭയുടെ ഭാഗമായിരുന്ന പസ്വാൻ, ഗുജറാത്ത് ലഹളകൾ ഉണ്ടായി രണ്ട് മാസത്തിനുള്ളിൽ മുന്നണി വിടുന്നു. വാജ്‌പേയി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന അന്നത്തെ പസ്വാന്റെ കണക്കുകൂട്ടൽ കിറുകൃത്യമായിരുന്നു.
അടുത്ത തെരഞ്ഞെടുപ്പിൽ മൻമോഹൻ സിങിനെ പിന്തുണച്ച പസ്വാനെ അവർ ഒന്നാം യുപിഎ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം നൽകി പരിഗണിച്ചു.
അടുത്ത കൊല്ലം നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പസ്വാന്റെ പ്രവചനങ്ങളും കൃത്യം തന്നെ ആയിരുന്നു. ലാലുവിന് അടിപതറും എന്ന് പസ്വാൻ നേരത്തെ കൂട്ടി പറഞ്ഞിരുന്നു. 2005 -ൽ നടന്ന ബിഹാർ അസംബ്ലി ഇലക്ഷനിൽ അതുതന്നെ സംഭവിക്കുകയും ചെയ്തു.
2013 ആയപ്പോഴേക്കും ഇനി അടുത്തൊരൂഴം യുപിഎ മുന്നണിക്ക് ഉണ്ടാവില്ല എന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. ആ ഒരു ഉൾവിളിപ്പുറത്ത് പസ്വാൻ എൻഡിഎയുമായി സഖ്യം ചേർന്നുകൊണ്ട് 2014 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടു. പസ്വാൻ പ്രവചിച്ചപോലെ തന്നെ യുപിഎ സർക്കാരിന് തുടർച്ചയുണ്ടായില്ല. പിന്നീട് ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ക്യാബിനറ്റിൽ പസ്വാനും ഉണ്ടായിരുന്നു.
2019 -ൽ പല സഖ്യകക്ഷികളും പരാജയ ഭീതി നിമിത്തം എൻഡിഎ വിട്ടുപോയപ്പോഴും പസ്വാൻ വിട്ടുപോയില്ല. അപ്രാവശ്യം എൻഡിഎക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് പസ്വാൻ പ്രതീക്ഷിച്ചു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന പസ്വാൻ രാജ്യസഭാ സീറ്റ് വഴി അത്തവണയും പാർലമെന്റിലേക്ക് തിരിച്ചെത്തി.
ജനഹൃദയങ്ങളുടെ സ്പന്ദനം തത്സമയം അറിഞ്ഞിരുന്ന ഒരു നേതാവ് എന്ന നിലയ്ക്കാവും ഒരു പക്ഷേ രാം വിലാസ് പസ്വാൻ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുക. ഒപ്പം, അധികാരമെന്നത് രാഷ്ട്രീയ പ്രവർത്തനത്തിന് ഒഴിച്ചു കൂടാനാവാത്ത ഒരു മുന്നുപാധി ആണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരു പ്രായോഗിക രാഷ്ട്രീയക്കാരൻ എന്ന നിലയ്ക്കും.