നീരാളിയുമായി ഈ മനുഷ്യനുണ്ടായത് ഒരപൂര്‍വ സൗഹൃദം, കാണാനായത് ആരും കാണാത്ത കാഴ്ചകള്‍; കാണാം ചിത്രങ്ങള്‍
കടലിനടിത്തട്ടില്‍ കഴിയുന്ന ഒരു നീരാളിയുമായി നമുക്ക് സൗഹൃദത്തിലാവാനാവുമോ? നമ്മെ വിശ്വസിച്ചുകൊണ്ട് നമുക്ക് മുന്നില്‍ അത് അതിന്‍റെ ലോകം വെളിപ്പെടുത്തുമോ? വെളിപ്പെടുത്തുമെന്നാണ് ക്രൈഗ് ഫോസ്റ്റര്‍ തന്‍റെ അനുഭവത്തില്‍ നിന്നും വെളിപ്പെടുത്തുന്നത്. ആ അനുഭവത്തെ അതുപോലെ തന്നെ ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയാണ് 'മൈ ഒക്ടോപസ് ടീച്ചര്‍' (My Octopus Teacher). അതില്‍ ഫോസ്റ്ററും ആ നീരാളിയും തമ്മിലുള്ള സൗഹൃദം ചിത്രീകരിച്ചിരിക്കുന്നു.
ആദ്യമായി ആ നീരാളിയെ ഫോസ്റ്റര്‍ കാണുമ്പോള്‍ അത് കല്ലുകളുടെയും ചിപ്പികളുടെയുമെല്ലാം അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. പിന്നെ, വീണ്ടും വീണ്ടും അവളെ കാണാനും താന്‍ അവള്‍ക്ക് ശത്രുവല്ല എന്ന് തെളിയിക്കാനും വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു ഫോസ്റ്റര്‍. അതിനുവേണ്ടി അദ്ദേഹം അവിടെ നിത്യസന്ദര്‍ശകനായി.
എന്നാല്‍, ആഴ്ചകളോളം നീരാളി അയാളെ ഒഴിവാക്കി. പലപ്പോഴും അയാളില്‍ നിന്നും ഒളിച്ചിരുന്നു. എന്നാല്‍, 26 ദിവസങ്ങളുടെ പ്രതിരോധത്തിന് ശേഷം അവള്‍ പുറത്ത് വരികയും അയാളെ സ്പര്‍ശിക്കുകയും ചെയ്തു. നെറ്റ്ഫ്ലിക്സിലെ പുതിയ ഡോക്യുമെന്‍ററിയായ 'മൈ ഒക്ടോപസ് ടീച്ചര്‍' അവിശ്വസനീയമായ ഒരു സൗഹൃദത്തിന്‍റെ ലോകമാണ് നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത്.
ഒരിക്കലും ഒരു നീരാളി മനുഷ്യന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ അയാളുമായി സൗഹൃദത്തില്‍ പെടുകയോ ചെയ്യില്ലെന്ന് കരുതിയെങ്കില്‍ അത് തെറ്റാണ് എന്ന് ഈ ഡോക്യുമെന്‍ററി തെളിയിക്കുന്നു. 2010 -ലാണ് 'മൈ ഒക്ടാപസ് ടീച്ചര്‍' റിലീസാവുന്നത്. പുരസ്കാരങ്ങളും ഡോക്യുമെന്‍ററിയെ തേടിയെത്തിയിട്ടുണ്ട്.
ഫോസ്റ്റര്‍ ഒരു വര്‍ഷത്തോളം ഓരോ ദിവസവും ഈരണ്ട് മണിക്കൂറെങ്കിലും ഈ നീരാളിക്കൊപ്പം ചെലവഴിച്ചു. 'നിങ്ങളൊരു ജീവിയുടെ വിശ്വാസ്യത പിടിച്ചുപറ്റിക്കഴിഞ്ഞാല്‍ പയ്യെപ്പയ്യെ അത് നിങ്ങളെ അവഗണിക്കുകയും അതിന്‍റെ സ്വാഭാവികജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്യും. അതിനര്‍ത്ഥം, അതിന്‍റെ രഹസ്യാത്മകമായ ലോകത്തേക്ക് നിങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു എന്നാണ്' -ഫോസ്റ്റര്‍ പറയുന്നു.
ഈ നീരാളി കടലിലെ മറ്റ് ജീവികളുടെ അക്രമണത്തില്‍ നിന്നും എങ്ങനെയാണ് രക്ഷപ്പെടുന്നതെന്നും അതുപോലെ മുട്ടയിടുന്നതെങ്ങനെയെന്നുമുള്ള പല കാഴ്ചകളും കാണാന്‍ സാധിച്ചുവെന്നും ഫോസ്റ്റര്‍ പറയുന്നു. അതിലെ പല പെരുമാറ്റരീതികളും സയന്‍സിന് അപരിചിതമാണ്. കാരണം തന്നെ ആ നീരാളി വിശ്വസിച്ചതുകൊണ്ടാണ് തനിക്കത് മനസിലാക്കാന്‍ സാധിച്ചത് എന്നും ഫോസ്റ്റര്‍ പറയുന്നു.
അതുപോലെ വേട്ടയാടാനായി പോകുമ്പോഴും അത് തന്നെ അകറ്റി നിര്‍ത്തിയില്ലെന്നും ഫോസ്റ്റര്‍ പറയുന്നു. അത് ഭൂമിയിലെ വേട്ടയാടല്‍ പോലെ അല്ലെന്നും വെള്ളത്തിലെ വേട്ടയാടല്‍ കുറച്ചുകൂടി അടുപ്പമുള്ളവര്‍ക്ക് മാത്രം എത്തിച്ചേരാനാവുന്ന ലോകത്തില്‍ നടക്കുന്നതാണെന്നും ഫോസ്റ്റര്‍ പറയുന്നുണ്ട്. നമ്മെ ഒരിക്കല്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അതിന്‍റെ വിശാലമായ ലോകത്തേക്ക് അത് തങ്ങളെ സ്വാഗതം ചെയ്തുകൊള്ളും എന്നും ഫോസ്റ്റര്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ കഴിഞ്ഞ പത്തുവർഷമായി ഫോസ്റ്റർ ഡൈവിംഗ് നടത്തുന്നുണ്ട്. പലപ്പോഴും അവിടെ ജലത്തിന്റെ താപനില എട്ട് ഡിഗ്രി സെൽഷ്യസ് വരെ താഴാം.
ലോകത്തിലെ തന്നെ അപകടകരമായ ഒരിടം കൂടിയാണിത്. പല നീന്തല്‍ക്കാരും സ്രാവുകളെയും മറ്റും ഭയക്കാറുണ്ട്. എന്നാല്‍, ഒരിക്കല്‍ വലിയൊരു തിര തന്നെ ഒരു വലിയ കല്ലിലേക്ക് എടുത്തെറിഞ്ഞതാണ് താന്‍ കടലില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഭീഷണിയെന്നും ഫോസ്റ്റര്‍ ഓര്‍ക്കുന്നു.
ജീവിതത്തില്‍ വിഷാദം വന്ന് മൂടിയപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയെന്ന രീതിയിലാണ് ഫോസ്റ്റര്‍ ഡൈവിംഗിലേക്ക് തിരിഞ്ഞത്. തന്‍റെ വേദന ശമിപ്പിക്കാനുള്ള ഏകയിടമായി അദ്ദേഹം കടലിനെ കണ്ടു. കടലിന്‍റെ അടിത്തട്ടിലേക്ക് പോകുന്തോറും അദ്ദേഹത്തിന്‍റെ വേദനയും വിഷാദവും ശമിച്ചു തുടങ്ങി.
കാലം ചെല്ലുന്തോറും ഓരോ ജീവികളായി അദ്ദേഹത്തോട് അടുത്തു തുടങ്ങി. അവയ്ക്ക് അദ്ദേഹത്തോട് വിശ്വാസം ജനിച്ചു തുടങ്ങി. ആ ഓരോ വിശ്വാസപ്രകടനങ്ങളും തന്‍റെ മുറിവുകളുണക്കിയെന്നും അദ്ദേഹം പറയുന്നു.
എങ്കിലും അദ്ദേഹത്തിന് ഏറ്റവും വലുത് നീരാളിയുമായുള്ള സൗഹൃദമാണ്. ആ സൗഹൃദത്തില്‍ നിന്നും താന്‍ പഠിച്ച പാഠം മനുഷ്യരും ഈ ലോകത്ത് എല്ലാ ജീവജാലങ്ങളെയും പോലെ തന്നെയാണ്. അല്ലാതെ, മറ്റ് ജീവജാലങ്ങളെ സന്ദര്‍ശിക്കാന്‍ ചെല്ലുന്ന അതിഥികളെപ്പോലെയായി നാം മാറരുത് എന്നതാണ് എന്നും അദ്ദേഹം പറയുന്നു.