ഋതുക്കളെപ്പോലും നിയന്ത്രിക്കാൻ കഴിവുള്ള ദൈവം! കിം ജോങ് ഇലിനെ കുറിച്ച് വിശ്വസിക്കപ്പെട്ടിരുന്ന ചില വിചിത്രകഥകൾ!
1994 മുതൽ 2011 ഡിസംബർ 17 -ന് മരിക്കുന്നത് വരെ ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്നു കിം ജോങ് ഇൽ. ഉത്തര കൊറിയയിലെ ഇപ്പോഴത്തെ നേതാവായ കിം ജോങ് ഉന്നിന്റെ പിതാവാണ് അദ്ദേഹം. 17 വർഷക്കാലം, ലോകത്തിലെ തന്നെ ഏറ്റവും രഹസ്യത്മാവും അടിച്ചമർത്തുന്നതുമായ ഒരു സർക്കാരിനെ അദ്ദേഹം നിയന്ത്രിച്ചുവെന്ന് വേണം പറയാൻ. എന്നാൽ, അദ്ദേഹത്തെ ദൈവത്തിന്റെ പ്രതിരൂപമായിട്ടാണ് നാട്ടുകാർ കണ്ടിരുന്നത്. അതീന്ദ്രിയ ശക്തിയുള്ള ഒരു അമാനുഷിക വ്യക്തിത്വമാണ് അദ്ദേഹം എന്നായിരുന്നു ജീവചരിത്രകാരൻ പറഞ്ഞത്. അദ്ദേഹത്തിന്റെ അമാനുഷിക ശക്തിയെ കുറിച്ച് എണ്ണമറ്റ കഥകളാണ് പ്രചാരത്തിലുള്ളത്. അവയിൽ ചിലത് സ്കൂളുകളിൽ പാഠ്യവിഷയവുമാണ്.
അതിലൊന്ന് അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം ജനിച്ചത് കൊറിയയിലെ ഏറ്റവും പവിത്രമായ പർവതമായ Mt. Paektu -വിലാണ് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ പറയുന്നത്. യേശു ജനിച്ച സമയം ആകാശത്ത് ഒരു പുതിയ നക്ഷത്രം തെളിഞ്ഞ പോലെ അദ്ദേഹം ജനിച്ചപ്പോഴും ഒരു നക്ഷത്രം തെളിഞ്ഞതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ജനനത്തോടെ ശൈത്യകാലമായിരുന്നിടത്ത് വസന്തകാലമായെന്നും, ജനന സമയത്ത് ആകാശത്തിൽ ഇരട്ട മഴവില്ല് പ്രത്യക്ഷപ്പെട്ടുവെന്നുമാണ് പറയുന്നത്.
മൂന്നാഴ്ച പ്രായമുള്ളപ്പോൾ തന്നെ ആദ്യ ചുവടുകൾ വയ്ക്കാൻ തുടങ്ങിയെന്നും അഞ്ച് ആഴ്ചകൾക്കുശേഷം ആദ്യത്തെ വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങിയെന്നും കഥകളുണ്ട്. എന്നാൽ, കഥകൾ സത്യമാകണമെന്നില്ലല്ലോ? അദ്ദേഹത്തിന്റെ ജനനത്തീയതിയും സ്ഥലവും ഉൾപ്പെടെ എല്ലാം തെറ്റാണ് എന്നാണ് സോവിയറ്റ് റെക്കോർഡുകളും സൂചിപ്പിക്കുന്നത്. അതിൽ 1941 -ൽ സൈബീരിയൻ ഗ്രാമമായ വ്യാറ്റ്സ്‌കോയിയിലാണ് കിം ജോങ്-ഇൽ ജനിച്ചതെന്നാണ് കാണുന്നത്.
അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രകാരൻ പറയുന്നതനുസരിച്ച്, കിം ഒരു നേതാവിനേക്കാളും കൂടുതലായി ഒരു അമാനുഷിക മനുഷ്യനായിരുന്നു എന്നാണ്. അദ്ദേഹം മനസ്സ് വച്ചാൽ ഋതുക്കളെ വരെ നിമിഷ നേരം കൊണ്ട് മാറ്റാൻ സാധിച്ചിരുന്നു എന്നാണ് പറയുന്നത്. കാലാവസ്ഥ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു. മരങ്ങളിൽ പൂക്കൾ വിരിയിക്കാനും, മഞ്ഞിനെ ഉരുക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു.
കിം 10,000 -ത്തോളം കഴിവുകളുള്ള ഒരു അസാമാന്യ പ്രതിഭയായിരുന്നു എന്നും ആരോപിക്കപ്പെടുന്നു. സ്റ്റീഫൻ കിംഗിനെ പോലും കവച്ചു വയ്ക്കുന്ന സാഹിത്യ വാസനയുള്ള അദ്ദേഹം യൂണിവേഴ്സിറ്റിയിൽ ചെലവഴിച്ച നാല് വർഷത്തിനിടെ 1,500 പുസ്തകങ്ങൾ എഴുതി എന്നും പറയുന്നു. അദ്ദേഹം ഒരു മികച്ച കായികതാരമായിരുന്നു. ഗോൾഫ് കളിച്ച ഒരേയൊരു പ്രാവശ്യം തന്നെ, അദ്ദേഹത്തിന് 11 പ്രാവശ്യം ദ്വാരത്തിൽ കൊള്ളിക്കാൻ സാധിച്ചു എന്നാണ് പറയുന്നത്.
2010 -ൽ ഉത്തരകൊറിയൻ മാധ്യമങ്ങൾ കിം ജോങ്-ഇൽ ഫാഷൻ ലോകത്തെ പ്രകമ്പനം കൊള്ളിച്ചിരുന്നതായി പ്രകീർത്തിച്ചിരുന്നു. ഇത് ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് ലോകത്തിന് അറിയാം. അതുപോലെ തന്നെ, ഉത്തര കൊറിയ ഒരു അസാധാരണമായ, പ്രധാനപ്പെട്ട രാജ്യമാണെന്നും ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു കിം ജോങ് ഇൽ എന്നും അവിടത്തെ ജനത വിശ്വസിച്ചിരുന്നു. എല്ലാ രാജ്യങ്ങളും കിം ജോങ്-ഇലിന്റെ ജന്മദിനം ആഘോഷിക്കുന്നുവെന്നും അവർ വിചാരിച്ചു.
ഉത്തര കൊറിയൻ പ്രസിദ്ധീകരണമായ മിൻജു ജോസൺ, ഹാംബർഗർ സൃഷ്ടിച്ചത് കിം ജോങ്-ഇലാണ് എന്ന് സ്ഥാപിക്കുകയുണ്ടായി. നേതാവ് ഒരു പുതിയ സാൻഡ്‌വിച്ച് കണ്ടുപിടിക്കുകയും, അതിന് “മാംസത്തോട് കൂടിയ ഇരട്ട റൊട്ടി” എന്ന് പേരിടുകയും ചെയ്തു എന്ന് അതിൽ എഴുതിയിരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള പോഷകാഹാരം നൽകുന്നതിനായിരുന്നു ഈ പുതിയ ഭക്ഷണം. തുടർന്ന്, “മാംസത്തോടുകൂടിയ ഇരട്ട റൊട്ടി” ഉൽപാദനത്തിനായി ഒരു പ്ലാന്റ് സ്ഥാപിക്കുകയുമുണ്ടായി.
മറ്റൊരു വിചിത്ര വാദമാണ്, അവരുടെ നേതാവ് ഒരിക്കലും ടോയ്‌ലറ്റ് ഉപയോഗിച്ചിട്ടില്ലെന്നത്. ദൈവങ്ങൾ ചെയ്യാത്തത് അദ്ദേഹം എങ്ങനെ ചെയ്യും? അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ അദ്ദേഹം മൂത്രമൊഴിക്കുകയോ, വിസർജ്ജനം ചെയ്യുക ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. അതൊക്കെ സാധാരണക്കാരായ മനുഷ്യർക്കുള്ളതല്ലേ, അദ്ദേഹം ദൈവമല്ലേ!
1919 -ലെ അധിനിവേശകാലത്ത് ജപ്പാൻ തങ്ങളിൽ നിന്ന് സമയം മോഷ്ടിച്ചതായി ഉത്തര കൊറിയക്കാർ വിശ്വസിച്ചിരുന്നു. ഒടുവിൽ കിം ജോങ് ഉൻ 2015 ഓഗസ്റ്റ് 15 -ന് ഈ അനീതിയ്ക്ക് പരിഹാരം കാണുകയും, ഉത്തരകൊറിയയുടെ ഘടികാരങ്ങൾ അരമണിക്കൂർ നേരത്തേയാക്കുകയും ചെയ്തു. അതുപോലെ തന്നെ, ഉത്തര കൊറിയക്കാരെ അവരുടെ നേതാവ് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരുന്ന ഒരു കാര്യം ലോകമെമ്പാടും നേതാക്കൾ പ്രിയപ്പെട്ടവരാണെന്നും, ഓരോ രാജ്യവും അവരുടെ നേതാവിന്റെ ജന്മദിനമാണ് രാജ്യത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നതെന്നുമാണ്.
ഉത്തര കൊറിയയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമേ ഇന്റർനെറ്റ് ലഭ്യമാക്കൂവായിരുന്നു. അന്ന് എന്തുകൊണ്ടാണ് ഇന്റർനെറ്റ് നിരസിച്ചതെന്നതിന്റെ വിശദീകരണമാണ് ഏറ്റവും താമശയായത്: ഇത് പടിഞ്ഞാറുകാർ കണ്ടുപിടിച്ച ഒരു സങ്കൽപ്പം മാത്രമാണ് എന്നാണ് ഭരണകൂടം പൗരന്മാരോട് പറഞ്ഞത്.
ഏതായാലും ഈ ഉത്തര കൊറിയന്‍ നേതാവിനെ കുറിച്ച് കെട്ടുകഥകളൊരുപാടിറങ്ങിയിട്ടുണ്ട് എന്നത് നേരാണ്.