ഒസാമ ബിന്‍ ലാദന്‍: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മെയ് മാസത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ കൊലപാതകം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്ക്, പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ മൂന്ന് നില വീട്ടില്‍ ഒളിച്ചു പാര്‍ത്തിരുന്ന അല്‍ ഖാഇദ നേതാവ് : ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ കമാന്‍ഡോ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്.
2996 പേരുടെ മരണത്തിനു കാരണമായ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലാദനെ വധിച്ചത് അഫ്ഗാനിലെ അമേരിക്കന്‍ സൈനിക താവളത്തല്‍നിന്നും പറന്നെത്തിയ യു എസ് നേവി സീലുകളായിരുന്നു.
പത്തു വര്‍ഷം നീണ്ട തിരച്ചിലിനൊടുവിലായിരുന്നു ലാദന്റെ പാക്കിസ്താനിലെ ഒളിത്താവളം സിഐ എ കണ്ടെത്തിയത്. ഇരുപതടി ഉയരമുള്ള ചുവരുകളോടുകൂടിയ കോട്ടപോലുള്ള മാളിക ആയിരുന്നു അത്. പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിടിയിലകപ്പെട്ടിട്ടും രക്ഷപ്പെട്ടു കഴിയുന്ന ലാദനെ കൊലപ്പെടുത്തിയത് അത്യന്തം സാഹസികമായിരുന്നു. പിന്നീട് ലാദന്റെ മൃതദേഹം കടലില്‍ മറവുചെയ്യുകയായിരുന്നു.
ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മെയ് മാസത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ കൊലപാതകം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്ക്, പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ മൂന്ന് നില വീട്ടില്‍ ഒളിച്ചു പാര്‍ത്തിരുന്ന അല്‍ ഖാഇദ നേതാവ് ഒസാമ ബിന്‍ ലാദനാണ് കൊല്ലപ്പെട്ടത്.
ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ എന്നായിരുന്നു ആ സൈനിക നടപടിയുടെ പേര്. അമേരിക്കന്‍ നാവിക സേനയിലെ എലീറ്റ് വിഭാഗമായ ഡേവ്ഗ്രു ആണ് അതില്‍ പങ്കെടുത്തത്. യുഎസ് എയര്‍ഫോഴ്‌സും സി ഐ എയും സംയുക്തമായി നടത്തിയതായിരുന്നു ഈ ഓപ്പറേഷന്‍. പാക് മണ്ണില്‍ അമേരിക്ക നടത്തിയ ഈ ഓപ്പറേഷനെ കുറിച്ച് പാക് സര്‍ക്കാറിനു പോലും അറിവില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചത് എങ്ങണെയാണ് എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല. പറഞ്ഞുകേള്‍ക്കുന്നത് ഒരു പാക് ഇന്റലിജന്‍സ് ഓഫീസറുടെ കഥയാണ്. 2010 ഓഗസ്റ്റില്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയിലെത്തിയ ഇയാള്‍ ലാദന്റെ ഒളിത്താവളം തനിക്കറിയാമെന്നും രണ്ടരക്കോടി യു എസ് ഡോളര്‍ നല്‍കിയാല്‍ അത് വെളിപ്പെടുത്തുമെന്നും അറിയിച്ചു. നുണ പരിശോധനയ്ക്കു ശേഷം, അയാള്‍ നല്‍കിയ വിവരം ശരിയാണെന്ന് സ്ഥീരീകരിക്കപ്പെട്ടു.
ഇക്കാര്യം ഉറപ്പുവരുത്താന്‍ പിന്നാലെ സിഐ എ ഏജന്റുമാര്‍ താമസിയാതെ അബോട്ടാബാദിലെത്തി. അവിടെ അവര്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ച് ഇക്കാര്യം ഉറപ്പിക്കാന്‍ നടപടി സ്വീകരിച്ചു. വാക്‌സിനേഷന്‍ സംഘത്തിന്റെ രൂപത്തില്‍ ഒരു സംഘം ആരോഗ്യ പ്രവര്‍ത്തകരെ സംശയമുള്ള വീട്ടിലേക്ക് അയക്കുകയായിരുന്നു അവരുടെ തന്ത്രം.
ഷക്കീല്‍ അഫ്രീദി എന്ന ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു വാക്‌സിനേഷന്‍ പ്രചാരണ കാമ്പെയിന്‍. ഏഴ് ലക്ഷം രൂപയാണ് ഡോട്കര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. അദ്ദേഹത്തിനാവട്ടെ, ലാദനെപ്പറ്റിയോ, റെയ്ഡിനെപ്പറ്റിയോ ഒന്നും അറിവില്ലായിരുന്നു. ഡോ. ഷക്കീലിനെ പാക് ചാരസംഘടനയായ ഐഎസ്‌ഐ പിന്നീട് പിടികൂടി കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കി. പാക് സുപ്രീം കോടതി ഇദ്ദേഹത്തെ 33 വര്‍ഷം കഠിനതടവിനു വിധിച്ചു.
ലാദനുണ്ടെന്ന് കരുതുന്ന വീടിന്റെ കൂറ്റന്‍ ഗേറ്റില്‍ ചെന്ന് മുട്ടിയപ്പോള്‍, 'ആളില്ല, വാക്‌സിനേഷന്‍ അനുമതി തരാനാവില്ല' എന്നായിരുന്നു മറുപടി. ഗൃഹനാഥനുള്ളപ്പോള്‍ വിളിച്ചിട്ട് വരാമെന്നും പറഞ്ഞ് ഡോക്ടര്‍ അദ്ദേഹത്തിന്റെ നമ്പര്‍ വാങ്ങി സി ഐ എയ്ക്ക് കൊടുത്തു. ആ നമ്പര്‍ സിഐഎ നിരീക്ഷണ പട്ടികയിലുള്ള ഇബ്രാഹിം സഈദ് അഹമ്മദ് എന്ന ലാദന്‍ അനുഭാവിയുടേതായിരുന്നു.
ഇതോടെ അത് ലാദന്‍ തന്നെ എന്നുറപ്പിച്ചു. കൊന്നു കൊണ്ടുവരാന്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ അനുമതി കിട്ടി. ഇക്കാര്യം പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിക്കേണ്ട എന്നായിരുന്നു ഒബാമ സര്‍ക്കാരിന്റെ തീരുമാനം.
ഓപ്പറേഷനുള്ള ഒരുക്കങ്ങളായി. ജോയിന്റ് സ്പെഷ്യല്‍ ഓപ്‌സ് ടീം കമാണ്ടര്‍ ആയിരുന്ന വൈസ് അഡ്മിറല്‍ വില്യം മക്‌റാവെന്‍ ആയിരുന്നു ടീമിനെ നയിച്ചത്. ലാങ്ലിയിലെ സിഐഎ ഹെഡ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ വെച്ച് ആക്രമണത്തിന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കി.
ലാദന്‍ ഭൂഗര്‍ഭ ബങ്കറില്‍ ആണെങ്കില്‍ അതു തകര്‍ക്കാന്‍ വേണ്ട സ്ഫോടകവസ്തുക്കളും കൊണ്ട് പോകാനായിരുന്നു പദ്ധതി. അങ്ങനെ സംഭവിച്ചാല്‍, അയല്‍ക്കാര്‍ ഉള്‍പ്പെടെ പരമാവധി പത്തുപന്ത്രണ്ടു പേരെങ്കിലും കൊല്ലപ്പെട്ടേക്കാം എന്നും അനുമാനമുണ്ടായി.
ശബ്ദം കുറച്ച് റഡാറുകളുടെ പിടിയില്‍ പെടാതെ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയ രണ്ടു സ്റ്റെല്‍ത്ത് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളിലാണ് അവര്‍ പോയത്. HK 416 അസോള്‍ട്ട് റൈഫിള്‍, മാര്‍ക്ക് 46 , MP7 തുടങ്ങിയ മെഷീന്‍ഗണ്ണുകള്‍ എന്നിവയായിരുന്നു അവരുടെ പ്രധാന ആയുധങ്ങള്‍. രണ്ടു ഡസനിലധികം കമാന്‍ഡോകള്‍. ഒപ്പം, കെയ്റോ എന്ന വേട്ടപ്പട്ടി.
ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതും കമാന്‍ഡോകള്‍ കെട്ടിടത്തിനകത്തേക്ക് ഇരച്ചുകയറി. നാല്‍പതു മിനിറ്റോളം നീണ്ടു നിന്നു ആ ഓപ്പറേഷന്‍. മതില്‍ ചാടിക്കടന്ന്, താഴത്തെ നിലയില്‍ നിന്ന് മുകളിലത്തെ നിലകളിലേക്കാണ് അവര്‍ നീങ്ങിയത്.
ഒന്നാം നിലയില്‍ രണ്ടു പുരുഷന്മാരും, രണ്ടാം നിലയില്‍ കുടുംബത്തോടൊപ്പം ബിന്‍ ലാദനും ആയിരുന്നു താമസിച്ചിരുന്നത്.
ആക്രമണം തുടങ്ങി അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ ലാദന്‍ കൊല്ലപ്പെട്ടു. കുര്‍ത്തയും പൈജാമയും ധരിച്ച് കിടന്നുറങ്ങുകയായിരുന്ന ലാദന്‍ പുറത്തെ ബഹളം കേട്ട് എത്തിനോക്കിയപ്പോള്‍ കോണിപ്പടി കയറിവന്ന കമാന്‍ഡോ വെടിവെക്കുകയായിരുന്നു.
ലാദന്റെ മുറിയിലും രണ്ടു തോക്കുകളുണ്ടായിരുന്നു. ഒരു AKS 74U കാര്‍ബൈന്‍, ഒരു മകറോവ് പിസ്റ്റള്‍ എന്നിവയായിരുന്നു അവ. യന്ത്രത്തോക്ക് എടുക്കാനാലോചിക്കുന്നതിനു മുമ്പേ വെടിയുണ്ടകള്‍ ലാദന്റെ ശരീരം അരിപ്പപോലെ ആക്കികഴിഞ്ഞിരുന്നു. ഇടത്തെ കണ്ണിനു മുകളിലൂടെ തുളച്ചു കയറിയ ഒരു വെടിയുണ്ടയായിരുന്നു മരണകാരണം.
ലാദനെ വെടിവെച്ചു കൊന്നത് താനാണ് എന്ന അവകാശവാദവുമായി റോബര്‍ട്ട് ജെ ഒനീല്‍ എന്ന അമേരിക്കന്‍ നേവി സീല്‍ പിന്നീട് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം ഇതുവരെ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
ലാദന് പുറമെ അവിടുണ്ടായിരുന്ന നാലുപേര്‍ കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മകനടക്കം മൂന്നു പുരുഷന്മാര്‍, പിന്നെ ഒരു സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്.
അന്നത്തെ പ്രസിഡന്റ് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും സൈനിക മേധാവികളടക്കമുള്ള ഉന്നതരും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയിലിരുന്ന് സൈനിക നടപടിക്ക് തല്‍സമയം നേതൃത്വം നല്‍കി.
ബിന്‍ ലാദന്‍ അമേരിക്കന്‍ കമാന്‍ഡോ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട വിവരം പ്രസിഡന്റ് ഒബാമയാണ് ലോകത്തെ അറിയിച്ചത്.
കൊല്ലപ്പെട്ടത് ലാദന് തന്നെ എന്ന് ഭാര്യമാര്‍ സ്ഥിരീകരിച്ചു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയും പരിശോധന നടത്തി. ഒപ്പം, ഡിഎന്‍എ ടെസ്റ്റും നടത്തി. ലാദന്റെ മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ ഡാറ്റ വാഷിങ്ടണിലേക്ക് അയച്ച് കാന്‍സര്‍ വന്നു മരിച്ച ലാദന്റെ സഹോദരിയുടെ ഡിഎന്‍എയുമായി മാച്ച് ചെയ്തു നോക്കി എന്നാണ് വാഷിങ്ടണ്‍ ടൈംസ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ലാദന്റെ മൃതദേഹവുമായാണ് ഹെലികോപ്റ്റര്‍ ഉയര്‍ന്നത്. ശവകുടീരം പില്ക്കാലത്ത് സ്മാരകമാവാം എന്ന സാദ്ധ്യത കണക്കിലെടുത്ത് ലാദന്റെ മൃതദേഹം കടലില്‍ ഖബറടക്കി എന്നാണ് അമേരിക്ക അറിയിച്ചത്.
അറബിക്കടലില്‍ നങ്കൂരമിട്ട കാള്‍ വിന്‍സന്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പലില്‍ കൊണ്ടുവന്നശേഷം ഇസ്ലാമിക വിധിപ്രകാരം തന്നെ കടലില്‍ മൃതദേഹം മറവുചെയ്തു എന്നാണ് വിവരം.