സഹായത്തിനായി വിളിച്ച 20 അഗ്നിശമനാസേനാംഗങ്ങൾ ബലാത്സംഗം ചെയ്തു, 10 വർഷമായി നീതിതേടി പെൺകുട്ടി
2008 -ലെ വസന്തകാലത്താണ്, അവളുടെ പതിമൂന്നാം പിറന്നാളിന് തൊട്ടുപിന്നാലെ സ്കൂളില്‍വച്ച് അവള്‍ക്ക് വയ്യാതെയായി. പാരീസിന്റെ തെക്ക് ഭാഗത്തുള്ള ഉൾപ്രദേശത്തെ അവളുടെ സ്കൂളിലെ അധ്യാപകരാണ് പാരിസ് ഫയര്‍ ബ്രിഗേഡിലേക്ക് വിളിച്ചത്. അഗ്നിശമനാസേനംഗങ്ങളെത്തുകയും അവളെ വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ അവളുടെ വയ്യായ്ക കൂടി. ചുഴലി പിടിച്ചതുപോലെയായിരുന്നു അത്. ഒപ്പം തന്നെ അവള്‍ കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. അതോടെ സ്കൂള്‍ പഠനം അവസാനിച്ചു. എന്നാല്‍, സ്വകാര്യത സംരക്ഷിക്കുന്നതിനായി അവളെ വീട്ടുകാര്‍ പുറത്തിറക്കാതെ മുറിക്കകത്ത് തന്നെയാക്കി. അതിനകത്ത് അവള്‍ പലതവണ ആത്മഹത്യാശ്രമം നടത്തി. മാനസികനില തകരാറായതിനെ തുടര്‍ന്ന് പലതരത്തിലുള്ള മരുന്നുകളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പിന്നീടുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ ആ പെണ്‍കുട്ടിയുടെ അമ്മ അഗ്നിശമനാസേനാംഗങ്ങളെ വിളിച്ചത് 130 തവണയാണ്. മകളെ സഹായിക്കുന്നതിനായിട്ടാണ് അവർ അവരെ വിളിച്ചത്. എന്നാല്‍, സഹായത്തിനായെത്തിയ അഗ്നിശമനാസേനാംഗങ്ങള്‍ ആ പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്യുകയായിരുന്നു. ചിലപ്പോള്‍ ഒറ്റയ്ക്ക്, ഒറ്റയ്ക്ക് ചിലപ്പോള്‍ കൂട്ടമായി. നീതി തേടി ആ പെൺകുട്ടി 10 വർഷമായി അലയുകയാണ്.
മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച പെണ്‍കുട്ടി അവിടെനിന്നും ഇറങ്ങുന്നതുവരെ, മരുന്ന് നിര്‍ത്തുന്നതുവരെ സംഭവിച്ചതൊന്നും അമ്മയോടോ ബന്ധുക്കളോടോ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍, പിന്നീടവള്‍ എല്ലാം അമ്മയോട് തുറന്ന് പറഞ്ഞു- 2010-ൽ. 20 അഗ്നിശമന സേനാംഗങ്ങൾ മകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അമ്മ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ആറുമാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം ആരംഭിക്കാത്തപ്പോൾ, അവർ പാരീസ് അഗ്നിശമന സേനാ മേധാവിയുമായി ബന്ധപ്പെട്ടു. ആഭ്യന്തര അന്വേഷണത്തിന് ശേഷം 20 പേരിൽ മൂന്ന് പേരെ 2011 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസിൽ വിചാരണ നടത്തുകയും ചെയ്തു.
2019 -ൽ ഒരു ജഡ്ജി കുറ്റങ്ങൾ കുറച്ചു; മൂന്ന് അഗ്നിശമന സേനാംഗങ്ങളും പെണ്‍കുട്ടിയുടെ സമ്മതത്തോടെ നടന്ന ശാരീരികബന്ധമാണ് എന്ന് വാദിച്ചു. ബലാത്സംഗ കുറ്റങ്ങൾ പുനസ്ഥാപിക്കാനുള്ള തീരുമാനത്തിൽ അവളും അമ്മയും അപ്പീൽ നൽകിയെങ്കിലും 2020 നവംബർ അവസാനത്തിൽ ഒരു കോടതി 2019 -ലെ തീരുമാനം ശരിവച്ചു. കേസ് ബുധനാഴ്ച അപ്പീൽ കോടതിയിലെത്തി, പെണ്‍കുട്ടിയുടെ അഭിഭാഷകർ 20 അഗ്നിശമന സേനാംഗങ്ങൾക്കുനേരെയും ബലാത്സംഗക്കുറ്റം ചുമത്തണമെന്ന് വാദിച്ചു. ഇതിന്റെ അന്തിമ തീരുമാനം മാർച്ച് 17 -നാണ് പ്രതീക്ഷിക്കുന്നത്.
സഹായത്തിന് വിളിച്ചവര്‍ എന്‍റെ മകളെ ഒരു ലൈംഗികോപകരണമായിട്ടാണ് കണ്ടതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ വൈസ് ന്യൂസിനോട് പറഞ്ഞത്. പത്തുവര്‍ഷത്തിലേറെയായി ആ പെണ്‍കുട്ടി അത് പീഡനമായിരുന്നുവെന്നും തന്‍റെ സമ്മതത്തോടെ നടന്നതായിരുന്നില്ലെന്നും ആവര്‍ത്തിച്ചു പറയുകയാണ്. മാത്രവുമല്ല, തനിക്കന്ന് 13 വയസ് മാത്രമായിരുന്നു പ്രായമെന്നും അവള്‍ പറയുന്നുണ്ട്. എന്നാല്‍, ഫ്രാന്‍സില്‍ സെക്ഷ്വല്‍ കണ്‍സെന്‍റിന് ഒരു നിശ്ചിതപ്രായം നിയമം പറയുന്നില്ല. കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്നും സംരക്ഷിക്കുന്നതില്‍ രാജ്യം പരാജയമാണ് എന്ന് നേരത്തെതന്നെ ആക്ടിവിസ്റ്റുകള്‍ വാദിക്കുന്നുണ്ട്. ഈ പെണ്‍കുട്ടിയുടെ കേസ് കൂടി പുറത്തെത്തിയതോടെ പ്രതിഷേധം ശക്തമായിരുന്നു.
പെണ്‍കുട്ടിയെ പിന്തുണക്കുന്നവര്‍ അവളുടെ പേരില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ഒത്തുചേരുകയും അവള്‍ക്ക് നീതിലഭിച്ചേ തീരൂവെന്ന് മുദ്രാവാക്യമുയര്‍ത്തുകയും ചെയ്തു. അത് അവള്‍ക്കുവേണ്ടി മാത്രമല്ല, കാലങ്ങളായി കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെല്ലാം എതിരെയാണ് എന്നും പെണ്‍കുട്ടികള്‍ക്ക് സുരക്ഷയും നീതിയും ലഭ്യമാക്കണമെന്നും അവര്‍ വാദിക്കുന്നു.
2010 -ല്‍ അമ്മയും മകളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് ചോദിച്ചത്, നീ അവര്‍ പീഡിപ്പിക്കുവാന്‍ വന്നപ്പോള്‍ 'നോ' പറഞ്ഞിരുന്നോ എന്നാണ്. എന്നാല്‍, താന്‍ പ്രതികരിക്കാന്‍ പോലുമാവാത്തത്ര തളര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും അസുഖമായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞപ്പോള്‍ 'നോ' പറഞ്ഞില്ലെങ്കില്‍ അതിനെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, ഫ്രാന്‍സില്‍ ഇത് സാധാരണമാണെന്നും പീഡനക്കേസില്‍ പരാതി നല്‍കിയാല്‍ അത് അന്വേഷിക്കുന്നതിനു പകരം പൊലീസ് പരാതിക്കാരെ പരിഹസിക്കുകയും അവര്‍ കള്ളം പറയുകയാണോ എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത് എന്ന് ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്ന് അഗ്നിശമനാസേനാംഗങ്ങള്‍ക്കെതിരെ ലൈംഗികപീഡനക്കുറ്റത്തിന് കേസ് എടുത്തുവെങ്കിലും 2008 -നും 2010 -നും ഇടയില്‍ അവളെ പീഡിപ്പിച്ച ബാക്കി 17 പേര്‍ക്കെതിരെയും കുറ്റമൊന്നും ചുമത്തപ്പെട്ടിട്ടില്ല. 'അവള്‍ക്കന്ന് 13,14 വയസ് മാത്രമാണ് പ്രായം. പ്രതികരിക്കാന്‍ പോലും കഴിയാത്തത്രയും ദുര്‍ബലയായിരുന്നു അവള്‍. അവളുടെ കയ്യിലെ മുറിവുകള്‍ അവര്‍ക്ക് കാണാമായിരുന്നു. ഏതൊക്കെ മരുന്നുകളാണ് അവള്‍ കഴിക്കുന്നതെന്ന് പോലും അവര്‍ക്കറിയാമായിരുന്നു. അത്തരമൊരവസ്ഥയില്‍ അവള്‍ സമ്മതം നല്‍കുമെന്നാണോ നിങ്ങള്‍ പറയുന്നത്' എന്നും പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നു.
സൈക്യാട്രിസ്റ്റും ട്രോമാറ്റിക് മെമ്മറി ആന്‍ഡ് വിക്ടിമോളജി പ്രസിഡണ്ടും ആയ മൌറിയേല്‍ സല്‍മോണ പറയുന്നത് പൊലീസ് കുറ്റം ചെയ്തയാളെക്കാള്‍ ചോദ്യം ചെയ്യുന്നത് പരാതിക്കാരെയാണ് എന്നാണ്. കുട്ടികളുടെ കാര്യത്തിലാവട്ടെ സോഷ്യല്‍ മീഡിയ മെസേജുകള്‍ വരെ വായിച്ച് കുട്ടികളുടെ സമ്മതമുണ്ടായിരുന്നോ എന്ന് നോക്കാറാണ് എന്നും സല്‍മോണ പറയുന്നു.
'ഞാന്‍ ജനാലയിലൂടെ അലറിവിളിച്ച് കരഞ്ഞില്ല, ശാരീരികമായി അവരെ നേരിട്ടില്ല എന്നതിനര്‍ത്ഥം അവര്‍ക്ക് ഞാന്‍ സമ്മതം നല്‍കി എന്നാണോ' എന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ചോദിക്കുന്നു. പരാതിയില്‍ പറയുന്ന 17 പേരുടെയും ഫോണോ കമ്പ്യൂട്ടറോ പിടിച്ചെടുത്തിട്ടില്ല. അവരെ വെറും ദൃസാക്ഷികളെന്ന മട്ടിലാണ് ചോദ്യം ചെയ്തത് എന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
മാർച്ച് 17 -ന് വരുന്ന വിധി കാത്തിരിക്കുകയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും അമ്മയും അവളുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തിയവരും എല്ലാം. കുട്ടികൾക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയരാനും അത് വീണ്ടും ചർച്ചയാവാനും ഈ കേസ് കാരണമായിട്ടുണ്ട്. ഒപ്പം വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായിക്കഴിഞ്ഞു. 'ഒരുപാടുപേർ തനിക്ക് കത്തയക്കാറുണ്ട് പിന്തുണക്കുന്നുണ്ട്. ഞങ്ങൾ ലജ്ജിച്ചിരിക്കാൻ തയ്യാറല്ല, പ്രതികരിക്കും' എന്നും പെൺകുട്ടി പറയുന്നു.
ഇന്ത്യയടക്കം രാജ്യങ്ങളിൽ ഒരു നിശ്ചിതപ്രായത്തിൽ താഴെയുള്ളവരെ സംരക്ഷിക്കുന്നതിനായി നിയമത്തിന്റെ സഹായയും പരിരക്ഷയുമുണ്ട്. അതിനാൽത്തന്നെ ഒരുപരിധിവരെ നീതി ലഭ്യമാകുന്നുവെന്ന് വേണം വിശ്വസിക്കാൻ. എന്നാൽ, ഫ്രാൻസിൽ അങ്ങനെയല്ല. അതിനാൽത്തന്നെ കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ വലിയ തോതിൽ വർധിച്ചുവരികയാണ്.
(ചിത്രങ്ങൾ പെൺകുട്ടിക്ക് നീതിതേടി 'Les Colleuses' നടത്തിയ പ്രക്ഷോഭത്തിൽ നിന്ന്. കടപ്പാട്: ഗെറ്റി ഇമേജസ്)