ഹിറ്റ്‍ലർ ആദ്യം തോറ്റത് യുദ്ധത്തിലല്ല, ചിത്രകലയിൽ; സ്വേച്ഛാധിപതി വരച്ച ചിത്രങ്ങൾ കാണാം
അഡോള്‍ഫ് ഹിറ്റ്‍ലര്‍ എന്ന സ്വേച്ഛാധിപതി, ഫാസിസ്റ്റ്, ഒരു കോടിയിലേറെപ്പേരുടെ പേരുടെ ജീവനാണ് അപഹരിച്ചത്. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ഫാസിസ്റ്റുകളിലൊരാളാണ് ഹിറ്റ്‍ലര്‍. ഫ്യൂററിലേക്കുള്ള യാത്രയുടെ തുടക്കത്തിന് മുമ്പേ ചിത്രരചന പഠിക്കാന്‍ കൊതിച്ചിരുന്നൊരു ചെറുപ്പക്കാരനായിരുന്നു ഹിറ്റ്‍ലര്‍. അതിനായി ആവുന്നതും ശ്രമിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍, പരാജയമായിരുന്നു ഫലം. ഹിറ്റ്‍ലര്‍ അക്കാലത്ത് വരച്ച ചില ചിത്രങ്ങള്‍ കാണാം.
1908 -ന്‍റെ തുടക്കത്തിലാണ് ഹിറ്റ്ലറിന്‍റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണശേഷം പതിനെട്ടുകാരനായ അഡോള്‍ഫ് ഹിറ്റ്‍ലര്‍ ലിന്‍സില്‍നിന്നും ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനവും അതിമനോഹരവുമായ വിയന്ന നഗരത്തിലേക്ക് പൂര്‍ണമായും ജീവിതം പറിച്ചുനട്ടു. ഹിറ്റ്‍ലറിന്‍റെ അച്ഛന്‍ അയാളെ ഒരു സിവില്‍ സര്‍വന്‍റ് ആക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍, ഹിറ്റ്‍ലറാകട്ടെ ഒരു ആര്‍ട്ടിസ്റ്റ് ആവാനാണ് ആഗ്രഹിച്ചത്. അങ്ങനെ കലാകാരനായി മാറാനുള്ള യാത്രയുടെ തുടക്കമായിട്ടായിരുന്നു അയാളുടെ വിയന്നയിലേക്കുള്ള വരവ്. ഹിറ്റ്‌ലർ വിയന്നയിൽ തന്‍റെ ആദ്യ മാസങ്ങൾ വൈകി ഉറങ്ങിയും പുസ്‍തകങ്ങള്‍ വായിച്ചും രേഖാചിത്രങ്ങള്‍ വരച്ചും ചെലവഴിക്കുകയായിരുന്നു.
ജീവചരിത്രകാരനായ വോള്‍ക്കര്‍ ഉള്‍റിച്ച് എഴുതിയ Hitler: Ascent, 1889-1939 എന്ന പുസ്‍തകത്തില്‍ ഹിറ്റ്‍ലറിന്‍റെ വര തൃപ്‍തികരമല്ലായിരുന്നു എന്ന സൂചന കാണാം. വിയന്നയിലേക്ക് വരും മുമ്പ് തന്നെ ഹിറ്റ്‍ലറിനുള്ള പ്രവേശനം നഗരത്തിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‍സ് നിരസിച്ചിരുന്നു. പ്രവേശന പരീക്ഷയില്‍ പരാജയപ്പെടുകയും സ്ഥാപനത്തിലേക്കുള്ള പ്രവേശനം മുടങ്ങുകയുമായിരുന്നു.
വർഷങ്ങൾക്കുശേഷം, തന്‍റെ ആത്മകഥയായ മെയിൻ കാംഫിൽ, ഹിറ്റ്‌ലർ തന്നെ ഫൈന്‍ ആര്‍ട്‍സ് സ്ഥാപനം നിരസിച്ചതിനെ 'പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു'വെന്നാണ് വിശേഷിപ്പിച്ചത്. കാരണം താന്‍ ജയിക്കുമെന്ന് തന്നെ ഹിറ്റ്‍ലര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, 1908 അവസാനത്തോടെ അയാള്‍ വീണ്ടും അക്കാദമി ഓഫ് ഫൈൻ ആർട്ടിലേക്ക് അപേക്ഷിച്ചു, അവർ വീണ്ടും ആയാളെ നിരസിച്ചു. അടുത്ത വർഷത്തിന്‍റെ ഭൂരിഭാഗവും, വിലകുറഞ്ഞ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് അയാള്‍ക്ക് മാറേണ്ടിവന്നു. എന്തിന് വീടില്ലാതെ ചില അഭയകേന്ദ്രങ്ങളിലും താമസിക്കേണ്ടി വന്നു.
ഏതായാലും, 1909 ആയപ്പോഴേക്കും ഹിറ്റ്‍ലര്‍ പയ്യെ ഓയില്‍ പെയിന്‍റിംഗുകളും വാട്ടര്‍ കളര്‍ പെയിന്‍റിംഗുകളുമെല്ലാം വിറ്റ് കുഞ്ഞുകുഞ്ഞ് തുകകള്‍ സമ്പാദിക്കാന്‍ തുടങ്ങിയിരുന്നു. മിക്കവാറും വരച്ചിരുന്നത് വിയന്ന നഗരത്തില്‍ കണ്ടുവന്നിരുന്ന കെട്ടിടങ്ങളും മറ്റുമായിരുന്നു. അതില്‍ മിക്കതും പോസ്റ്റുകാര്‍ഡുകളില്‍ നിന്നും പകര്‍ത്തിയതായിരുന്നു. വിനോദസഞ്ചാരികള്‍ക്കും മറ്റും അവ വിറ്റുകിട്ടിയ കാശുപയോഗിച്ച് അയാള്‍ ഒരു താമസസൗകര്യം തരപ്പെടുത്തി. അവിടെയിരുന്ന് പകല്‍ നേരങ്ങളില്‍ വരക്കുകയും രാത്രിയില്‍ പുസ്‍തകങ്ങള്‍ പഠിക്കുകയും ചെയ്‍തു. വിയന്നയില്‍ വെച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അവിടെവെച്ചാണ് തന്നില്‍ സെമെറ്റിക് വിരുദ്ധ വീക്ഷണം രൂപപ്പെടുന്നത് എന്ന് ഹിറ്റ്‍ലര്‍ തന്നെ എഴുതിയിട്ടുണ്ട്.
പിന്നീട്, 1913 മെയ് മാസത്തില്‍ മ്യൂണിച്ചിലേക്ക് മാറിയിട്ടും ഹിറ്റ്‍ലര്‍ തന്‍റെ വര തുടര്‍ന്നു. പതിവുപോലെ അപ്പോഴും നഗരത്തിലെ കെട്ടിടങ്ങളും മറ്റുമാണ് വരച്ചിരുന്നത്. ഒടുവിൽ അവിടെ അയാള്‍ നിരവധി ഉപഭോക്താക്കളെ കണ്ടെത്തി. പക്ഷേ, 1914 ജനുവരിയിൽ മ്യൂണിച്ചിലെ പൊലീസ് ലിൻസിൽ സൈനിക കരടിനായി രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹിറ്റ്‍ലറിനെത്തേടിയെത്തി. ഹിറ്റ്ലർ തന്റെ സൈനിക ഫിറ്റ്നസ് പരീക്ഷ പരാജയപ്പെട്ടിരുന്നു. ആയുധങ്ങളെടുക്കാനോ പ്രയോഗിക്കാനോ പറ്റിയ ആരോഗ്യസ്ഥിതിയില്ല എന്നതായിരുന്നു കാരണം. പക്ഷേ, ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് നിര്‍ബന്ധമായും അയാള്‍ക്ക് സൈനികസേവനത്തിന് പങ്കുകൊള്ളേണ്ടി വന്നു.
പിന്നീടുള്ള ദശാബ്‍ദങ്ങളില്‍ ഹിറ്റ്‍ലറിന്‍റെ കലാജീവിതം എങ്ങനെയാണ് എന്നത് കൃത്യമായി പറയുക സാധ്യമല്ല. എന്നാല്‍, ഫ്യൂറര്‍ ആയുള്ള മാറ്റത്തിനിടയില്‍ ആധുനിക കലയെ ജൂതന്മാരുടേയും ബോള്‍ഷെവിക്കുകളുടെയും സൃഷ്‍ടിയില്‍ പെട്ട വില കുറഞ്ഞ ഉത്പ്പന്നം എന്നാണയാള്‍ വിശേഷിപ്പിച്ചത്. 1937-ൽ നാസികൾ ജർമ്മൻ മ്യൂസിയങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള 16,000 -ത്തോളം കൃതികൾ സമാഹരിച്ച് മ്യൂണിച്ചിൽ പ്രദർശിപ്പിച്ചു. കലാകാരന്മാരെ നിന്ദിക്കാൻ ഉദ്ദേശിച്ചുള്ള പ്രദര്‍ശനത്തില്‍ ഏകദേശം രണ്ട് ദശലക്ഷം ആളുകൾ പങ്കെടുത്തു.
ഹിറ്റ്‍ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്‍റെ തന്നെ പെയിന്‍റിംഗുകള്‍ ശേഖരിക്കാനും നശിപ്പിക്കാനും നിര്‍ദ്ദേശിച്ചുവത്രെ. എന്നാല്‍, പലതും നശിപ്പിക്കപ്പെടാതെ കിടന്നിരുന്നു. ഹിറ്റ്ലറുടെ പെയിന്റിംഗുകൾ നാസി ചിഹ്നങ്ങൾ ഇല്ലാത്തിടത്തോളം കാലം വിൽക്കുന്നത് ജർമ്മനിയിൽ നിയമപരമാണെങ്കിലും, വിൽപ്പനയ്ക്ക് വരുമ്പോൾ ഹിറ്റ്‍ലറിന്‍റെ കൃതികൾ വിവാദമുണ്ടാക്കുമായിരുന്നു. 2015 -ൽ ന്യൂറംബർഗിൽ നടന്ന ഒരു ലേലത്തിൽ ഹിറ്റ്‌ലറുടെ 14 പെയിന്‍റിംഗുകളും ഡ്രോയിംഗുകളും 450,000 ഡോളറാണ് നേടിയത്. പെയിന്‍റിംഗുകൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് വാദിച്ചുകൊണ്ടാണ് അന്ന് ലേലശാല വിൽപ്പനയെ ന്യായീകരിച്ചത്.
2019 ജനുവരിയിൽ ജർമ്മൻ പൊലീസ് ബെർലിനിലെ ക്ലോസ് ലേലശാലയിൽ റെയ്‍ഡ് നടത്തി, മ്യൂണിക്കിൽ താമസിക്കുമ്പോൾ ഹിറ്റ്‌ലർ വരച്ചതായി പറയപ്പെടുന്ന മൂന്ന് വാട്ടർ കളറുകൾ പിടിച്ചെടുത്തു. പെയിന്‍റിംഗുകളുടെ ആരംഭവില 4,000 ഡോളർ ആയി നിശ്ചയിച്ചിരുന്നുവെങ്കിലും അവ വ്യാജമാണെന്ന് അധികൃതർ സംശയിച്ചു. ഒരു മാസത്തിനുള്ളിൽ, ന്യൂറംബർഗിലും ഹിറ്റ്‌ലറുടെ അഞ്ച് പെയിന്റിംഗുകൾ സമാനമായ തട്ടിപ്പ് ആശങ്കകൾ കാരണം വിൽക്കുന്നതിൽ പരാജയപ്പെട്ടു. ഹിറ്റ്‌ലറുടെ കൃതികളുടെ കാര്യത്തിൽ ആധികാരികത പരിശോധിക്കാൻ പ്രയാസമാണെന്ന് മ്യൂണിച്ചിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ട് ഹിസ്റ്ററിയിലെ സ്റ്റീഫൻ ക്ലിംഗൻ അക്കാലത്ത് ഗാർഡിയനോട് പറഞ്ഞു. ലക്ഷക്കണക്കിനായ സമാനകൃതികളാണ് കാണാനാവുക. അതില്‍നിന്നും ഹിറ്റ്‍ലറിന്‍റെ ചിത്രം വേര്‍തിരിച്ചെടുക്കുന്നതും പ്രയാസമായിരുന്നു. ഏതായാലും ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റുകളിലൊരാളായിരുന്നു ഹിറ്റ്‍ലര്‍ എന്ന കാര്യത്തില്‍ ലോകത്തിന് സംശയമില്ല.