കാണാനേ വയ്യ... എക്കാലവും മനുഷ്യരെ അസ്വസ്ഥമാക്കിയേക്കാവുന്ന ചിത്രങ്ങൾ
ബോംബാക്രമണങ്ങൾ, യുദ്ധങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ പോലുള്ള വിപത്തുകൾ ചരിത്രത്തിന്റെ വഴിയിൽ സ്ഥിരമായ ഒരു അടയാളം അവശേഷിപ്പിക്കുന്നു. ഒരിക്കലും മറക്കാൻ സാധിക്കാത്ത നിലയിൽ ആ പഴയകാല സംഭവങ്ങൾ ഇപ്പോഴും ചിത്രങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. ഭയാനകമായ ദുരന്തങ്ങൾക്കിടയിലും, അതിനുശേഷവും എടുത്ത ചിത്രങ്ങളാണ് ചുവടെ:
1945 ഓഗസ്റ്റ് 6 -ന് ഹിരോഷിമയിൽ ആണവ ബോംബ് പതിച്ചപ്പോൾ, അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ആളുകൾ പതിവ് പോലെ തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, സ്ഫോടനം ഭൂമിയെ തൊട്ടപ്പോൾ അതിൽ നിന്നുള്ള കടുത്ത ചൂടിൽ എല്ലാം കത്തിയെരിയാൻ തുടങ്ങി. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ മനുഷ്യരും കത്തിയമർന്നു. അവരുടെ സ്ഥാനത്ത് ഒരു നിഴൽ മാത്രം അവശേഷിച്ചു. അവർ ഇരുന്നിടത്ത് ഭയപ്പെടുത്തുന്ന അവരുടെ ഒരു രൂപരേഖ മാത്രം ബാക്കിയായി. ബോംബ് തട്ടിയപ്പോൾ കോവണിപ്പടിയിൽ ഇരിക്കുകയോ നടക്കുകയോ ചെയ്ത ഒരാളുടെ രൂപരേഖയാണ് ഈ ചിത്രം.
ഒന്നാം ലോകമഹായുദ്ധസമയത്തിന് രണ്ടുവർഷത്തിനുശേഷം, ന്യൂസിലാന്റ് സൈനികർ യുദ്ധസമയത്ത് ജീവൻ നഷ്ടപ്പെട്ട സഖാക്കളുടെ സ്മരണയ്ക്കായി ഒരു വലിയ കുരിശ് സ്ഥാപിക്കുകയുണ്ടായി. ഈ ഫോട്ടോയിൽ രണ്ട് സൈനികർ കുരിശ് സ്ഥാപിക്കുന്നതിനായുള്ള കുഴിയെടുക്കുന്നത് കാണാം. അതിശയകരമെന്നു പറയട്ടെ, ശത്രുക്കൾക്കു വരെ സ്മാരകങ്ങൾ സ്ഥാപിച്ചവരുമുണ്ട് അക്കൂട്ടത്തിൽ.
1960 ജനുവരി 21 -ന് ദക്ഷിണാഫ്രിക്കയിലെ കോൾബ്രൂക്ക് ഖനി തകർന്നു 1,000 ഖനിത്തൊഴിലാളികൾ മണ്ണിനടിയിലായി. കുറേപേർ രക്ഷപ്പെട്ടു. ബാക്കിയുള്ള 435 ഖനിത്തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു. രക്ഷാപ്രവർത്തകർ കുടുങ്ങിപ്പോയ ഖനിത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. അവർക്ക് ജീവനുണ്ടോ എന്നറിയാൻ ശബ്ദ ഉപകരണങ്ങൾ മണ്ണിനടിയിലേയ്ക്ക് താഴ്ത്തുന്ന ചിത്രമാണ് ഇത്. രക്ഷാപ്രവർത്തനങ്ങൾ രണ്ടാഴ്ചയോളം നീണ്ടു. പക്ഷേ, അവരെ പുറത്തെടുക്കാനായില്ല. മണ്ണിനടിയിൽ ഒച്ചപോലും ഉണ്ടാക്കാനാകാതെ ശ്വാസം മുട്ടി പിടഞ്ഞ് അവർ മരിച്ചു. കുറേകഴിഞ്ഞപ്പോൾ അവരെ പുറത്തെടുക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രവർത്തകർ ഉപേക്ഷിച്ചു. മണ്ണിനടിയിൽപ്പെട്ട അവരുടെ മൃതദേഹങ്ങൾ ഒരിക്കലും പുറത്തെടുക്കാനായില്ല.
1978 നവംബർ 19 -ന് അമേരിക്കയിലെ ഗിയാനയിൽ നടന്ന കൂട്ടആത്മഹത്യയുടെ ചിത്രമാണ് ഇത്. കരിസ്മാറ്റിക് പെന്തക്കോസ്ത് നേതാവ് ജിം ജോൺസിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ 900 -ലധികം വരുന്ന അനുയായികൾ, സയനൈഡ് പൊതിഞ്ഞ ഫ്രൂട്ട് പഞ്ച് കുടിച്ച് മരിക്കുകയായിരുന്നു. 9/11 ലെ സംഭവത്തിന് ശേഷം അവിടെ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന സംഭവമായിരുന്നു ഇത്. ദുഷ്ടന്മാർ മതത്തിന്റെ പേരിൽ ദുർബലരായ ആളുകളെ ചൂഷണം ചെയ്യുന്നതെങ്ങനെയെന്ന് ഈ ഭീകരമായ ചിത്രം നമുക്ക് കാണിച്ചു തരുന്നു. ജോൺസ്റ്റൗൺ കൂട്ടക്കൊലയെന്നാണ് ഇത് അറിയപ്പെടുന്നത്. സ്ത്രീകളും, കുട്ടികളും അടങ്ങുന്ന നൂറുകണക്കിനാളുകളുടെ ശവശരീരങ്ങൾ തുണിക്കഷ്ണങ്ങൾ പോലെ ചിതറി കിടക്കുന്നത് ചിത്രത്തിൽ കാണാം.
നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥയെ ഓർമിപ്പിക്കുന്നതാണ് ഈ ചിത്രം. 1918 -ലെ സ്പാനിഷ് ഇൻഫ്ലുവൻസ സമയത്ത് റെഡ്ക്രോസ് വോളന്റിയർമാർ മുഖംമൂടികൾ നിർമ്മിക്കുന്നതാണ് ഈ ചിത്രം. പകർച്ചവ്യാധി 1918 ജനുവരി മുതൽ 1920 ഡിസംബർ വരെ നീണ്ടുനിന്നു, ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം ആളുകൾ ഈ മഹാമാരിയിൽ മരണപ്പെട്ടു.
1986 ജനുവരി 28 -ന് ബഹിരാകാശ യാത്രയ്‌ക്കായി ഒരു സംഘം സ്‌പെയ്‌സ് ഷട്ടിൽ ചലഞ്ചറിൽ കയറുന്നതിന്റെ ചിത്രമാണ് ഇത്. അവർ വളരെ സന്തുഷ്ടരും ആവേശഭരിതരുമായിരുന്നു. മരണത്തിലേക്കാണ് നടന്നടുക്കുന്നതെന്ന് അവർ അപ്പോൾ അറിഞ്ഞിരുന്നില്ല. ചലഞ്ചർ വിക്ഷേപിച്ച് എഴുപത്തിമൂന്ന് സെക്കൻഡുകൾക്ക് ശേഷം ബഹിരാകാശ പേടകം വായുവിൽ പൊട്ടിത്തെറിച്ച് എല്ലാവരും മരിക്കുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച ശേഷം, സ്വന്തം ഭാര്യയെയും മക്കളെയും ഒരുനോക്ക് കാണാൻ ഓടിവന്നതായിരുന്നു ഈ ജർമ്മൻ പട്ടാളക്കാരൻ. എന്നാൽ, തന്റെ വീടിരുന്ന സ്ഥലത്ത്, കുറെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ മാത്രമാണ് അദ്ദേഹം കണ്ടത്. സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ മരിച്ചുവെന്ന് മനസ്സിലാക്കിയ അദ്ദേഹം തകർന്ന് ഇരിക്കുന്നതാണ് ചിത്രത്തിൽ.
ഹോളോകോസ്റ്റ് സമയത്ത് ജൂത ജനതയെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് പല ജർമ്മൻകാർക്കും അറിയാമായിരുന്നുവെങ്കിലും തടങ്കൽപ്പാളയങ്ങളിലെ അതിക്രമങ്ങളെക്കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. 1945 -ന്റെ തുടക്കത്തിൽ ഓഷ്വിറ്റ്സ് തടങ്കൽപാളയത്തിൽ 1.1 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടുവെന്ന് കണക്കാക്കപ്പെടുന്നു. 1945 -ൽ തടങ്കൽപ്പാളയങ്ങളിൽ നടക്കുന്ന ഭീകരത കാണാൻ നിർബന്ധിതരായ ചില ജർമ്മൻ പട്ടാളക്കാരുടെ ഭീതിയും, സംഘർഷവും കലർന്ന മുഖഭാവങ്ങളാണ് ചിത്രത്തിൽ.
കോംഗോയിലെ ബെൽജിയം രാജാവായ ലിയോപോൾഡ് രണ്ടാമന്റെ ഭരണകാലത്ത് നടന്ന ഒരു സംഭവമാണ് ഇത്. ഈ ചിത്രത്തിലെ നസാല എന്ന റബ്ബർ വെട്ടുകാരന് താൻ ദിവസേന ചെയ്യാറുള്ള അളവിൽ അന്ന് റബ്ബർ പാൽ ശേഖരിക്കാൻ സാധിച്ചില്ല. ടാർഗറ്റ് നേടാൻ സാധിക്കാതിരുന്ന അയാൾക്ക് മേൽനോട്ടക്കാരൻ കടുത്ത ശിക്ഷ തന്നെ നൽകി. മേൽനോട്ടക്കാരൻ നസാലയുടെ അഞ്ചുവയസ്സുള്ള മകളുടെ കൈയും കാലും മുറിച്ചുമാറ്റി. മകളുടെ അറുത്തെടുത്ത കൈയും കാലും നോക്കി ഇരിക്കുന്ന നാസാലയെയാണ് ചിത്രത്തിൽ കാണുന്നത്.