സിനിമ പോലെ ഒരാനക്കഥ; ലോകമെങ്ങുമുള്ള നല്ല മനുഷ്യര്‍ ഇടപെട്ടു; ഭൂമിയിലെ ഏറ്റവും ഏകാകിയായ ആനയ്ക്ക് മോചനം
ഇതൊരു ആനക്കഥയാണ്. പാക്കിസ്താനിലെ ഇസ്ലാമബാദ് മൃഗശാലയില്‍ മൂന്നര പതിറ്റാണ്ടായി അകപ്പെട്ട ഒരു പാവം കാട്ടാനയുടെ കഥ. ഇരുമ്പു ചങ്ങലകളില്‍ കുരുങ്ങി ദുരിതം തിന്നു കഴിഞ്ഞിരുന്ന ഈ ആന നാളെ രാവിലയോടെ ചങ്ങലക്കെട്ടുകളില്‍നിന്നും മോചിതനാവും.
ലോകമെങ്ങുമുള്ള അനേകം മനുഷ്യരുടെ നിരന്തരശ്രമത്തെ തുടര്‍ന്നാണ് പാക് നിയമങ്ങളുടെ ചുവപ്പു നാടകളാകെ അഴിച്ചെടുത്ത് ഈ ആന മോചിതനാവുന്നത്.
![article_image2](https://static-ai.asianetnews.com/images/01er9rqb6ax2498k3k5fb53hec/cavan-46-jpg_300x180xt.jpg)
ഇസ്‌ലാമബാദില്‍നിന്ന് ഇന്ന് വെകിട്ട് പുറപ്പെടുന്ന പ്രത്യേക റഷ്യന്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ ഈ ആന കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് പുറപ്പെടും. ആറു മണിക്കൂര്‍ യാത്രക്കൊടുവില്‍ കാവന്‍ നരകജീവിതത്തില്‍നിന്നും മോചിതനാവും.
ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ അഭിനേത്രിയും ലോകപ്രശസ്ത ഗായികയുമായ ഷെര്‍ ഓണ്‍ലൈനിലും പുറത്തും നടത്തിയ പോരാട്ടങ്ങളാണ് ഇതില്‍ നിര്‍ണായകമായത്. കാവനൊപ്പം കാംബോഡിയയിലേക്ക് പോവുന്ന വിമാനത്തില്‍ ഷെര്‍ കൂടി പോവുന്നുണ്ട്.
മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പോരാട്ടങ്ങളും ഇസ്ലാമബാദ് ഹൈക്കോടതിയുടെ ഇടപെടലും അതിന് അനുകൂലമായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സ്വീകരിച്ച നടപടികളുമാണ് മോചനത്തിന് വഴിയൊരുക്കിയത്.
കാവന്‍ എന്നാണ് ഈ ആനയുടെ പേര്. അനേകം രാഷ്ട്രങ്ങള്‍ പങ്കാളികളായ അസാധാരണമായ ഒരു ജീവിതകഥയാണ് കാവന്‍േറത്. ലോകത്തെ ഏറ്റവും ഏകാകിയായ ആന എന്നറിയപ്പെടുന്ന കാവന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളാവുന്നു.
ഇസ്ലാമബാദ് മൃഗശാലയില്‍ രണ്ട് പതിറ്റാണ്ടായി ചങ്ങലകളില്‍ കുരുങ്ങി, ഇടുങ്ങിയ വൃത്തിഹീനമായ കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ നരകജീവിതം നയിച്ച കാവന്‍, ലോകമെങ്ങുമുള്ള അനേകം മൃഗസ്നേഹികളുടെ പോരാട്ടത്തിനൊടുവില്‍ കമ്പോഡിയയിലെ, അതിവിശാലമായ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയാണ്.
നമുക്കിനി ഈ ആനയുടെ കഥ കേള്‍ക്കാം. കഥ തുടങ്ങുന്നത് ശ്രീലങ്കയില്‍നിന്നാണ്. അവിടത്തെ, പിന്നവാല ആന സങ്കേതത്തിലായിരുന്നു ഏതോ കാട്ടില്‍നിന്നും ആരോ കെണിവെച്ചു പിടിച്ച ഈ കാട്ടാനക്കുട്ടി. ഒരു വയസ്സു മാത്രമുണ്ടായിരുന്ന ഈ ആനക്കുട്ടന്‍ അപ്രതീക്ഷിതമായാണ് പാക്കിസ്താനിലേക്ക് എത്തുന്നത്.
ശ്രീലങ്കയും പാക്കിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്, അന്നത്തെ ശ്രീലങ്കന്‍ സര്‍ക്കാര്‍ കാവനെ പാക്കിസ്താന് സമ്മാനമായി നല്‍കിയത്.
ശ്രീലങ്കന്‍ സൈന്യം നടത്തിയ സൈനിക നടപടിയെ പിന്തുണച്ച അന്നത്തെ പാക് സൈനിക ഭരണാധികാരി ജനറല്‍ സിയാവുല്‍ ഹഖിനുള്ള ഉപഹാരമായിരുന്നു അത്.
രസകരമായ മറ്റൊരു കഥ കൂടിയുണ്ട് ഈ സമ്മാനത്തിനു പിന്നില്‍. ജനറല്‍ സിയാവുല്‍ ഹഖിന്റെ മകള്‍ സെയിന്‍ സിയയാണ് പഴയൊരു പ്രാര്‍ത്ഥനയുടെ കഥ ഈയിടെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ആ കഥ സെയിന്‍ സിയ ബിബിസിയോട് പറയുന്നത് ഇങ്ങനെയാണ്: ''ഹാഥി മേരെ സാഥി എന്ന സിനിമ കണ്ടതോടെ ഒരാനക്കുട്ടിയെ വേണമെന്ന ആഗ്രഹം എനിക്ക് കഠിനമായി. ഒരാനക്കുട്ടിയെ സ്വന്തമായി തരണമേയെന്ന് ഞാന്‍ ദൈവത്തോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു.'
അതു കഴിഞ്ഞ് കുറച്ചു നാള്‍ക്കുശേഷം, സ്‌കൂളിലേക്ക് പോവാന്‍ ഓടുമ്പോള്‍ സിയയെ പിതാവ് സിയാവുല്‍ ഹഖ് പിടിച്ച് നിര്‍ത്തി, ഒരത്ഭുതം കാണിച്ചു തരാമെന്ന് പറഞ്ഞ് കണ്ണുകള്‍ തുണികൊണ്ട് കെട്ടി അവളെ കൊണ്ട് നിര്‍ത്തിയത് ഒരു കുട്ടിയാനയുടെ മുന്നിലാണ്. പ്രാര്‍ത്ഥന ഫലിച്ചു എന്നു കരുതിയെങ്കിലും, അത് സര്‍ക്കാറിനുള്ള ആനയായതിനാല്‍, മൃഗശാലയിലേക്ക് കൊണ്ടുപോവുമെന്ന് പിതാവ് അറിയിച്ചു.
അങ്ങനെയാണ്, സിയാവുല്‍ ഹഖിനു ലഭിച്ച ആനക്കുട്ടി ഇസ്ലാമബാദിലെ മാര്‍ഘുസാര്‍ മൃഗശാലയിലെത്തിയത്. സര്‍ക്കാറിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ കാര്യമായ ശ്രദ്ധ ഇല്ലാതിരുന്ന മൃഗശാല, ലാഭക്കൊതിയന്‍മാരും സ്വാധീനശാലികളുമായ കുറേ അധികാരികളുടെ കൈകളിലായിരുന്നു.
മൃഗശാലയ്ക്ക് ചുറ്റും വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിച്ച് സാമ്പത്തിക ലാഭം കൊയ്യുന്നതിലായിരുന്നു അധികാരികളുടെ ശ്രദ്ധ. സന്ദര്‍ശകര്‍ക്ക് മുന്നില്‍ മൃഗങ്ങളെ കൊണ്ട് പലതും കാണിച്ചും അവര്‍ കാശുണ്ടാക്കി. എന്നാല്‍, അവയുടെ പരിചരണത്തിനോ ആരോഗ്യസംരക്ഷണത്തിനോ ഒന്നും ചെയ്തിരുന്നില്ല അവര്‍.
വ്യക്തമായ മൃഗശാല നയമോ മൃഗ സംരക്ഷണ നയമോ ഇല്ലാതിരുന്ന പാക്കിസ്താനില്‍, സര്‍ക്കാറിന്റെ ശ്രദ്ധയൊന്നും ഇതില്‍ പതിഞ്ഞിരുന്നില്ല. ഇതാണ് ലാഭക്കൊതിയന്‍മാര്‍ക്ക് ആശ്രയമായത്.
മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നത് അനിവാര്യമായ ഒരു സൗകര്യവും അവിടെയില്ലായിരുന്നില്ല. മൃഗഡോക്ടറോ ചികില്‍സാ സൗകര്യമോ ഒന്നുമില്ല. വൃത്തിയുള്ള കൂടുകളോ ആവശ്യത്തിന് ഭക്ഷണമോ അവിടെ ഇല്ലായിരുന്നു.
പാക്കിസ്താനിലെ വമ്പന്‍മാര്‍ക്ക് മൃഗങ്ങള്‍ക്കൊപ്പം പാര്‍ട്ടി നടത്താന്‍ സൗകര്യം ഒരുക്കുക, മൃഗങ്ങളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, സന്ദര്‍ശകര്‍ക്ക് മുന്നില്‍ അണിനിരത്തുക എന്നിങ്ങനെയായിരുന്നു അന്നത്തെ പരിപാടികള്‍.
മൃഗശാലയുടെ മുഖ്യ ആകര്‍ഷണമായി വളര്‍ന്നുവെങ്കിലും, കാവന് ജീവിതം നരകമായിരുന്നു. ഒരു സൗകര്യവുമില്ലാത്ത കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ അവെന അടച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നല്‍കിയില്ല. തോട്ടിയും മറ്റായുധങ്ങളും ഉപയോഗിച്ച് ക്രൂര പീഡനവും.
അങ്ങനെയിരിക്കെ, 1990-ല്‍ ഏകാകിയായ കാവന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണാന കടന്നു വന്നു. ബംഗ്ലാദേശില്‍നിന്നും പിടിച്ചു കൊണ്ടുവന്ന സഹേലി എന്ന പിടിയാന. കാവന്റെ ഇണയായി മാറിയ സഹേലിക്കും നരകജീവിതം തന്നെയായിരുന്നു മൃഗശാലയില്‍.
22 വര്‍ഷങ്ങള്‍ സഹേലി കാവനൊപ്പം ഉണ്ടായിരുന്നു. 2012-ല്‍ സഹേലി ചെരിഞ്ഞു. ഹൃദയസ്തംഭനമാണ് കാരണം എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും, കഠിനമായ പീഡനങ്ങളാണ് അതിനിടയാക്കിയത് എന്ന് മൃഗസംരക്ഷണ കൂട്ടായ്മകള്‍ ആരോപണം ഉയര്‍ത്തി.
കുറേ കാലത്തിനുശേഷമാണ്, മൃഗശാലയിലെ കൊടിയ മൃഗപീഡനങ്ങള്‍ പുറത്തുവരുന്നത്. ഫ്രന്റ്സ് ഓഫ് ഇസ്ലാമബാദ് സൂ എന്ന സന്നദ്ധ സംഘടന 2016 -ല്‍ ഇവിടെ ഇടപെടാന്‍ തുടങ്ങി. അവര്‍ വാര്‍ഷിക സര്‍വേകള്‍ നടത്തി. ഇവിടെ നടക്കുന്ന കൊടും ക്രൂരതകള്‍ അങ്ങനെയാണ് പുറത്തറിയുന്നത്.
നിരവധി മൃഗങ്ങളെ കാണാനില്ലെന്ന കാര്യം പുറത്തുവന്നു. ഭക്ഷണവും മരുന്നുമില്ലാതെ ക്രൂര പീഡനത്തെ തുടര്‍ന്ന് മൃഗങ്ങള്‍ കൊല്ലപ്പെടുന്ന വിവരവും പുറത്തായി.
സഹേലിയുടെ മരണത്തോടെ വീണ്ടും ഏകാകിയായ കാവന് അതോടെ അക്രമാസക്തനായി മാറി. അതോടെ അവന്റ കൈകാലുകള്‍ ചങ്ങലക്കിട്ടു. ഭക്ഷണം കാര്യമായി നല്കാതായി. തോട്ടിയും കത്തിയും ഉപയോഗിച്ച് ക്രൂരമായി പീഡിപ്പിക്കാന്‍ ആരംഭിച്ചു.
കാവന്റെ നരകജീവിതം 'ഫ്രന്റ്സ് ഓഫ് ഇസ്ലാമബാദ് സൂ' പുറത്തുകൊണ്ടുവന്നതോടെ മാധ്യമങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ശ്രദ്ധ ഈ വിഷയത്തില്‍ പതിഞ്ഞു.
കാവന്റെ ശാരീരിക അവസ്ഥകള്‍ പരിതാപകരമായി തുടങ്ങിയിരുന്നു. ഭാരം വര്‍ദ്ധിച്ചു. മുറിവുകള്‍ വ്രണമായി മാറി. കാഴ്ച കുറഞ്ഞു. കരിമ്പുതീറ്റ കൂടിയ കാരണം അസുഖങ്ങള്‍ കൂടി. എങ്കിലും, മൃഗശാലയിലെ മുഖ്യ ആകര്‍ഷണം കാവനായിരുന്നു. അവനെ കൂടുതല്‍ പീഡിപ്പിച്ച് സന്ദര്‍ശകര്‍ക്കു മുന്നില്‍ പ്രകടനങ്ങള്‍ നടത്താന്‍ അധികൃതര്‍ ശ്രമങ്ങള്‍ തുടര്‍ന്നു.
അതിനിടെയാണ് അമേരിക്കയില്‍നിന്നും കഥയില്‍ ഒരു ട്വിസ്റ്റ് വരുന്നത്. ലോകപ്രശസ്ത ഗായികയും നടിയുമായ ഷേര്‍ കാവന്റെ കഥ വായിച്ചറിഞ്ഞ് അവനു വേണ്ടി രംഗത്തുവന്നു.
മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപക കൂടിയായ ഷേര്‍ ലക്ഷക്കണക്കിന് 35 ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ച് കാവന്റെ മോചനത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു. ഇതോടെ കാവന്റെ കഥ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തു.
കാവനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് രണ്ടു തവണയായി നടന്ന ഓണ്‍ലൈന്‍ പെറ്റീഷന് ശ്രമങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കാളികളായി. ഓണ്‍ലൈന്‍ ലോകത്തും കാവന്റെ മോചനത്തിനായി മുറവിളികള്‍ ഉയര്‍ന്നു.
എന്നാല്‍, വമ്പന്‍ സ്വാധീന ശക്തിയുള്ള മൃഗശാലാ അധികൃതര്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇസ്ലാമബാദ് ഹൈക്കോടതിക്കു മുന്നില്‍ ഈ വിഷയം വന്നത്.
തുടര്‍ന്ന്, മൃഗങ്ങളെ അതിക്രൂരമായി കൈകാര്യം ചെയ്യുന്ന വിവാദ മൃഗശാല അടച്ചു പൂട്ടണമെന്ന് ഇക്കഴിഞ്ഞ മെയ് മാസം ഹൈക്കോടതി ഉത്തരവിട്ടു.
ഇതൊരു ആനക്കഥയാണ്. പാക്കിസ്താനിലെ ഇസ്ലാമബാദ് മൃഗശാലയില്‍ മൂന്നര പതിറ്റാണ്ടായി അകപ്പെട്ട ഒരു പാവം കാട്ടാനയുടെ കഥ. ഇരുമ്പു ചങ്ങലകളില്‍ കുരുങ്ങി ദുരിതം തിന്നു കഴിഞ്ഞിരുന്ന ഈ ആന നാളെ രാവിലയോടെ ചങ്ങലക്കെട്ടുകളില്‍നിന്നും മോചിതനാവും.
മൃഗശാലയില്‍ ബാക്കിയായ മൃഗങ്ങളെ വിവിധ സ്ഥലങ്ങളിലുള്ള മൃഗശാലകളിലേക്ക് മാറ്റാന്‍ ഇതിനെ തുടര്‍ന്ന് ശ്രമങ്ങള്‍ നടന്നു.
എന്നാല്‍, പാക്കിസ്താനില്‍നിന്നും വിദേശത്തേക്ക് കാവനെ മാറ്റണമെന്ന ആവശ്യത്തില്‍ ഒരു തീരുമാനവും ആയില്ല.
തുടര്‍ന്ന് 'ഫോര്‍ പോസ് ഇന്റര്‍നാഷനല്‍' എന്ന മൃഗസംരക്ഷണ സംഘടന ഈ വിഷയത്തില്‍ ഇടപെട്ടു. കാവനെ കമ്പോഡിയയിലെ പ്രശസ്തമായ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ അവര്‍ ചെയ്തു.
എന്നാല്‍, അക്രമാസക്തനായ കാവനെ നാടുകടത്തുക ഒട്ടും എളുപ്പമായിരുന്നില്ല. ഒപ്പം, ഇതിന്റെ ഭാരവും പ്രശ്നമായി. തുടര്‍ന്നാണ്, ഫോര്‍ പോസ് ഇന്റര്‍നാഷനലിലെ തലമുതിര്‍ന്ന മൃഗപരിപാലന വിദഗ്ധന്‍ ഡോ. ആമിര്‍ ഖലീല്‍ ഇടപെട്ടത്.
ഈജിപ്തില്‍ ജനിച്ചു വളര്‍ന്ന ഡോ. ഖലീല്‍ കാവനെ മെരുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.
തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാവന്റെ അരികിലെത്തിയ ഡോ. ഖലീലിനെ കാവന് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍, ഖലീല്‍ അതിനായി ഏറെ സമയം കാവനൊപ്പം ചെലവഴിച്ചു.
പാട്ടുകള്‍ പാടിക്കൊടുത്തപ്പോള്‍ കാവന് പതുക്കെ പ്രതികരിച്ചു തുടങ്ങിയതായി ഡോ. ഖലീല്‍ പറയുന്നു.
പതിയെ കാവനെ കുളിപ്പിക്കാനും പരിചരിക്കാനും ഡോ. ഖലീലിനും സംഘത്തിനും കഴിഞ്ഞു.
സ്നേഹപൂര്‍വ്വമായ പരിചരണം കൊണ്ടും ഏറെ നാള്‍ക്കു ശേഷം ഡോ. ഖലീല്‍ കാവന്റെ സ്വന്തം ആളായി മാറി.
ആരും അടുക്കാന്‍ ഭയപ്പെടുന്ന ആ കൊലകൊമ്പനെ ജീവിതത്തിലാദ്യമായി അറിഞ്ഞ സ്നേഹം മാറ്റിമറിച്ചു.
അങ്ങനെയാണ് ഡോ. ഖലീലിന്റെ മുന്‍കൈയില്‍ പ്രത്യേകമായി തയ്യാറാക്കിയ കൂട്ടിലേക്ക് കാവനെ കയറ്റാനും സുരക്ഷിതമായി കമ്പോഡിയയില്‍ എത്തിക്കാനും വഴി തെളിഞ്ഞത്.
ഇതിനു മുന്നോടിയായി കഴിഞ്ഞ ആഴ്ച കാവന് മൃഗശാലയില്‍ യാത്രതയപ്പ് ചടങ്ങ് നടത്തിയിരുന്നു.
ഇതിനായി മൃഗശാലയാകെ ബലൂണുകളാല്‍ അലങ്കരിച്ചു. നിരവധി മൃഗസ്നേഹികള്‍ പരിപാടിക്കെത്തി.
യാത്രയയപ്പിന്റെ ഭാഗമായി കാവനു വേണ്ടി സംഗീത പരിപാടിയും നടന്നു.
പാക് പ്രസിഡന്‍ന്റ് ആരിഫ് ആല്‍വിയും ഭാര്യ സമീന അല്വിയും അടക്കമുള്ള പ്രമുഖര്‍ കാവന് യാത്രയയപ്പ് നല്കാന് എത്തിയിരുന്നു.
കാവന്റെ മോചനം ഉറപ്പാക്കുന്നതിനായി, രണ്ട് വര്‍ഷമായി ഇതിനായി പ്രയത്നിക്കുന്ന അമേരിക്കന്‍ സംഗീതജ്ഞ ഷേര്‍ വെള്ളിയാഴ്ച പാക്കിസ്താനിലെത്തി.
കഴിഞ്ഞ ദിവസം ഷേര്‍ കാവനൊപ്പം ഏറെ സമയം ചെലവഴിച്ചു. ഭക്ഷണം നല്കി. അവന് പാട്ടുപാടിക്കൊടുത്തു. ഇടയ്ക്ക് അവര്‍ പൊട്ടിക്കരഞ്ഞതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാവനെക്കുറിച്ച് നിര്‍മിക്കുന്ന ഡോക്യുമെന്ററി അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് ഷെര്‍ അറിയിച്ചു. കമ്പോഡിയയിലേക്കുള്ള യാത്രയില്‍ ഷേര്‍ കാവനെ അനുഗമിക്കുന്നുണ്ട്.
ഇന്ന് വൈകിട്ടത്തെ വിമാനത്തില്‍ കാവന് കമ്പോഡിയയിലേക്ക് പോവും. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാക് പ്രധാനമന്ത്രി കാര്യാലയം അറിയിച്ചിട്ടുണ്ട്.
കമ്പോഡിയയിലെ പ്രശസ്തമായ കുലേന്‍ പ്രോംതെപ് വന്യജീവി സങ്കേതത്തിലേക്കാണ് കാവനെ കൊണ്ടുപോവുന്നത്.
10 ലക്ഷം ഏക്കര്‍ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതത്തില്‍, മൃഗങ്ങള്‍ക്ക് സ്വാഭാവിക പ്രകൃതി സാഹചര്യങ്ങളില്‍ കഴിയാനാവും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
35 വര്‍ഷത്തെ നരകജീവിതത്തിനു ശേഷം കാടിന്റെ സമാധാനത്തിലേക്ക് മടങ്ങുകയാണെങ്കിലും ഈ മാറ്റം കാവന് എളുപ്പമാവില്ല എന്നാണ് കരുതുന്നത്. ആരോഗ്യ പ്രശ്നങ്ങളും അക്രമാസക്തമായ സ്വഭാവവുമൊക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ട്.
എന്നാല്‍, ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയും സ്നേഹപര്ണ്ണമായ പരിചരണത്തിലൂടെയും താമസിയാതെ കാവനെ മാറ്റിയെടുക്കാനാവുമെന്നാണ് കരുതുന്നത്.