70 സൈനികർക്ക് ഒരു ലൈംഗിക അടിമ, ജാപ്പനീസ് സൈന്യത്തിന്റെ 'കംഫർട്ട് വിമൺ' എന്ന നിർബന്ധിത വേശ്യാവൃത്തി- ചിത്രങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിൽ, അന്നത്തെ ഇംപീരിയൽ ജാപ്പനീസ് സൈന്യം, സ്വന്തം നാട്ടിൽ നിന്നും, ജപ്പാൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ലോകചരിത്രത്തിൽ 'കംഫർട്ട് വിമെൻ' എന്ന് വിളിച്ചിരുന്നത്. ജാപ്പനീസിൽ അവരെ വിളിച്ചിരുന്നത് ഇയാൻഫു എന്നായിരുന്നു. ജാപ്പനീസിൽ ആ വാക്കിന്റെ അർഥം 'വേശ്യ' എന്നായിരുന്നു.
ജപ്പാൻ സൈന്യം ഏറെ വീറോടെ പോരാടിയ ഒരു യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം. 1939 സെപ്റ്റംബർ 1 മുതൽ, 1945 സെപ്റ്റംബർ 2 വരെ, ആറു വർഷവും ഒരു ദിവസവും നീണ്ടുനിന്ന ആ 'മഹാ'യുദ്ധത്തിനിടെ സൈനിക മേധാവികൾ ഗവൺമെന്റിനെ ഒരു വിശേഷപ്പെട്ട ആവശ്യമറിയിച്ചു. യുദ്ധത്തിനിടെ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന തങ്ങളുടെ സൈനികരുടെ ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാൻ വേണ്ടി, അവർക്ക് രതിയിൽ ഏർപ്പെടാൻ വേണ്ടി സന്നദ്ധരായ 'കംഫർട്ട് വിമൺ'നെ തെരഞ്ഞെടുത്ത് യുദ്ധമുഖത്തേക്ക് പറഞ്ഞുവിടണം. യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന കാലമായതിനാൽ അങ്ങനെ ഒരു ആവശ്യം സൈന്യത്തിന്റെ ഭാഗത്തുനിന്ന് വരുന്നത് അവഗണിക്കാവുന്ന സ്ഥിതിയിയിലായിരുന്നില്ല ജാപ്പനീസ് സർക്കാർ.
സെക്ഷ്വൽ 'കംഫർട്ട്' അഥവാ 'ലൈംഗികസാന്ത്വനം' നല്കാൻ വേണ്ടി ജപ്പാനിൽ തുടക്കത്തിൽ സ്വമേധയാലുള്ള (വളണ്ടറി) വേശ്യാവൃത്തി ഒരു സർവീസ് എന്ന നിലയ്ക്ക്, വളരെ സുസ്ഥാപിതമായിത്തന്നെ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ അതിലേക്ക് വരുന്നവരുടെ എണ്ണം ആവശ്യക്കാരുടെ എണ്ണവുമായി ഒത്തുപോകാതെയായി. അതോടെ ആ പണിക്ക് നിർബന്ധിച്ച് ജപ്പാൻ സൈന്യം സ്വന്തം നാട്ടുകാരെയും, കീഴടക്കുന്ന നാട്ടിലെ യുവതികളെയും നിയോഗിക്കാൻ തുടങ്ങി.
എത്രപേരാണ് ഇങ്ങനെ സ്വമേധയാലും നിർബന്ധിതരായും സൈനികർക്കുമുന്നിൽ തങ്ങളുടെ ദേഹം സമർപ്പിക്കാൻ നിയോഗിക്കപ്പെട്ടത് എന്നതിന്റെ കണക്കുകളിൽ വല്ലാത്ത വൈരുധ്യമുണ്ട്. ജാപ്പനീസ് സൈന്യം പറയുന്നത് ആകെ 20,000 പേർ മാത്രമാണ് ഈ ജോലിക്ക് നിയുക്തരായിരുന്നത് എന്നാണ്. എന്നാൽ, സ്വതന്ത്രമായ കണക്കുകൾ പ്രകാരം, 360,000 മുതൽ 410,000 വരെ യുവതികൾക്ക് ഈ ഗതികേടുണ്ടായിട്ടുണ്ട്.
മിക്കവാറും യുവതികളും വന്നിരുന്നത് ജാപ്പനീസ് അധിനിവേശ കേന്ദ്രങ്ങളായിരുന്ന കൊറിയ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായിരുന്നു. അവർ പറഞ്ഞയക്കപ്പെട്ടിരുന്നതോ ജാപ്പനീസ് മിലിട്ടറിയുടെ ബർമ, തായ്‌ലൻഡ്, വിയറ്റ്നാം, മലയ, മച്ചുക്വോ, തായ്‌വാൻ എന്നിവിടങ്ങളിലെ കംഫർട്ട് സ്റ്റേഷനുകളിലേക്കും.
ഗെയ്‌ഷകളും ലൈംഗിക സേവനത്തിനു വേണ്ടിത്തന്നെയാണ് എത്തിയിട്ടുണ്ടാവുക. എന്നാൽ അവരും കംഫർട്ട് വിമണും തമ്മിലുള്ള വ്യത്യാസം, ഗെയ്‌ഷകൾ സ്വന്തം ഇഷ്ടപ്രകാരം വന്നവരും, മറ്റുള്ളവർ വേശ്യാവൃത്തിക്ക് നിർബന്ധിതരായവരും ആകുമെന്നതാണ്.
രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു സമ്പർക്ക രേഖ അടുത്തിടെ ക്യോഡോ പരസ്യപ്പെടുത്തിയിരുന്നു. അതിൽ, ജിനാനിലെ കോൺസുൽ ജനറൽ, ജപ്പാനിലെ അന്നത്തെ വിദേശകാര്യമന്ത്രിയോട് അറിയിച്ചത് ഇപ്രകാരമാണ്, "ജപ്പാന്റെ അധിനിവേശം ഇവിടെ വേശ്യാവൃത്തി വർധിപ്പിച്ചിട്ടുണ്ട്. ജപ്പാനിൽ നിന്ന് വന്ന 101 ഗെയ്‌ഷകൾ, 201 കംഫർട്ട് വിമൺ, കൊറിയയിൽ നിന്നുള്ള 228 കംഫർട്ട് വിമൺ - ഇത്രയും പേരുണ്ട് ഇവിടെ ഇപ്പോൾ. ഏപ്രിലോടെ 500 സ്ത്രീകളുടെ കൂടി സേവനം ഇവിടെ ആവശ്യമായി വരുമെന്ന് തോന്നുന്നു.
1993-ൽ മനുഷ്യത്വരഹിതമായ ഈ യുദ്ധകാല സംവിധാനത്തിന്റെ പേരിൽ, സ്ത്രീകളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന്റെ പേരിൽ ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഹോ കോനോ, ദക്ഷിണ കൊറിയയോടും അവിടത്തെ സ്ത്രീകളോടും നിരുപാധികം മാപ്പിരന്നിരുന്നു.
ക്വിഗാഡോയിലെ കൗൺസൽ ജനറൽ അയച്ച മറ്റൊരു കമ്പിസന്ദേശത്തിൽ ഇങ്ങനെ പറയുന്നുണ്ട്," ഇപ്പോൾ ജപ്പാന്റെ ഇമ്പീരിയൽ ആർമി പറയുന്നത് 70 സൈനികരെ സേവിക്കാൻ ഒരു ലൈംഗിക അടിമയെങ്കിലും വേണമെന്നാണ്. നേവിക്ക് ഇനിയും 150 ലൈംഗിക അടിമകളുടെയെങ്കിലും ആവശ്യമുണ്ട്."
സൈനികർ അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാതെ കാക്കാനും, സൈനികർക്ക് ലൈംഗിക രോഗങ്ങൾ വരാതെ കാക്കാനുമാണ് വൈദ്യപരിശോധനകൾ നടത്തി രോഗങ്ങൾ ഒന്നും ഇല്ല എന്നുറപ്പിച്ച്, ഈ ഒരു ഉദ്ദേശ്യം വെച്ചുതന്നെ സ്ത്രീകളെ അന്ന് ജാപ്പനീസ് സൈന്യം ലൈംഗിക അടിമകളായി നിയോഗിച്ചിരുന്നത്.
ഈ സ്ത്രീകളിൽ പലരെയും സൈന്യം അവരുടെ വീടുകളിൽ നിന്ന് തട്ടിക്കൊണ്ടുവന്നിട്ടുള്ളതാണ്. ചിലരെയൊക്കെ ഫാക്ടറികളിൽ, ഹോട്ടലുകളിൽ ഒക്കെ ജോലി നൽകാം എന്ന് പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ടുവന്നതാണ്. ചിലരെ പറഞ്ഞു പറ്റിച്ചത് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം നൽകാം എന്ന് പറഞ്ഞുകൊണ്ടാണ്. ജാപ്പനീസ് ഔട്ട് പോസ്റ്റുകളിൽ നേഴ്‌സുമാരുടെ വേക്കൻസി ഉണ്ടെന്നുപറഞ്ഞുകൊണ്ടുള്ള വ്യാജപരസ്യങ്ങൾക്കും അന്ന് പല യുവതികളും ഇരയായി.
എന്നാൽ മേൽപ്പറഞ്ഞ എല്ലാ ജോലിവാഗ്ദാനങ്ങളും അവസാനിച്ചിരുന്നത് അവർ പട്ടാളത്തിന്റെ കംഫർട്ട് പോസ്റ്റുകളിൽ എത്തി, പട്ടാളക്കാരുടെ ലൈംഗിക അടിമകളായി സേവനമനുഷ്ഠിക്കാൻ നിർബന്ധിതരാകുന്നിടത്താണ്. ഇവരിൽ പലരും പിന്നീട് യുദ്ധത്തിൽ ജപ്പാൻ പരാജയം രുചിച്ചതോടെ, അമേരിക്കൻ സൈന്യവും സഖ്യശക്തികളും ചേർന്ന് ജപ്പാന്റെ സ്വാധീനത്തിലിരുന്ന പല പ്രദേശങ്ങളിൽ നിന്നായി മോചിപ്പിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ നിരവധി യുവതികൾ അന്ന് ഇങ്ങനെ തട്ടിക്കൊണ്ടു പോകപ്പെട്ട ദിവസേന നൂറോളം തവണ റേപ്പ് ചെയ്യപ്പെട്ട് കൊടിയ യാതനകളും ഗുഹ്യരോഗങ്ങളും ഒക്കെ അനുഭവിച്ചിട്ടുണ്ട്. ഇന്നും, ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ ഒരു പ്രധാന ഹേതു ഈ കംഫർട്ട് ഗേൾസ് തന്നെയാണ്.