റോഹിംഗ്യൻ കൂട്ടക്കൊലയുടെ പിന്നിലെ പ്രധാനി? ലോകമുറ്റുനോക്കുന്ന മ്യാൻമറിലെ സായുധസേനാമേധാവി മിൻ ഓങ് ലെയ്ങ് ആര്?
മ്യാൻമറിൽ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പാർട്ടിയിലെ അംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും സൈന്യം അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ മ്യാൻമറിലെ സൈനിക മേധാവി സീനിയർ ജനറൽ മിൻ ഓങ് ലെയ്ങ്ലാണ്. ഒരു വർഷത്തേക്ക് രാജ്യത്തിന്റെ ചുമതല വഹിക്കുന്നത് ലെയ്ങായിരിക്കുമെന്നാണ് സൂചന. 'ഇതല്ലാതെ സൈന്യത്തിന് മറ്റ് മാർഗമൊന്നുമില്ല' എന്നാണ് ഇതിനെ കുറിച്ച് ചീഫ് ജനറൽ സൈന്യത്തിന്റെ ഫേസ്ബുക്ക് പേജിൽ പറഞ്ഞത്. മ്യാൻമറിലെ സൈന്യം എക്കാലവും നിഗൂഢത സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു. അതിനകത്ത് എന്താണ് നടക്കുന്നതെന്ന് പലപ്പോഴും നിരീക്ഷകർക്കുപോലും മനസിലായിരുന്നില്ല. സൈന്യത്തിൽ പലരും റോഹിംഗ്യകളുടെ വംശീയ ഉന്മൂലനത്തെ ശക്തമായി പിന്തുണക്കുന്നവരാണ്. സൈന്യം മ്യാൻമാറിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ടി വി, ഇൻറർനെറ്റ്, ഫോൺ സേവനങ്ങൾ തുടങ്ങിയ ആശയവിനിമയ ഉപാധികൾ എല്ലാം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ഇനി രാജ്യത്തെ നയിക്കാൻ പോകുന്ന സായുധ സേനാ മേധാവി മിൻ ഓങ് ലെയ്ങ് ആരാണ്?
മ്യാൻമറിലെ ശക്തനായ ഒരു സൈനിക മേധാവിയാണ് ലെയ്ങ്. മ്യാൻമർ ജനാധിപത്യത്തിലേക്ക് മാറിയപ്പോഴും ലെയ്ങിന്റെ കീഴിൽ സൈന്യം രാജ്യത്ത് അധികാരം നിലനിർത്തിയിരുന്നു. അതേസമയം വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ സൈനിക ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനവും ലെയ്ങ് നേരിടുകയുണ്ടായി.
ഇപ്പോൾ മ്യാൻമർ ലെയ്ങിന്റെ നേതൃത്വത്തിൽ സൈനിക ഭരണത്തിലേക്ക് മടങ്ങുമ്പോൾ, ലെയ്ങ് തന്റെ അധികാരം വ്യാപിപ്പിക്കാനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താനും ഒരുങ്ങുകയാണ്. ഇന്ന് മ്യാൻമറിനെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന ആ 64 -കാരൻ ആദ്യം ഒരു കേഡറ്റായിട്ടാണ് സൈന്യത്തിൽ ചേർന്നത്. യാങ്കോൺ സർവകലാശാലയിലെ മുൻ നിയമ വിദ്യാർത്ഥിയായ ലെയ്ങ് 1974 -ൽ ഡിഫൻസ് സർവീസസ് അക്കാദമിയിൽ ചേർന്നു. കാലം ചെല്ലുംതോറും വെറുമൊരു കാലാൾപ്പടയാളിയിൽ നിന്ന് കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേർന്നു. ഒടുവിൽ 2009 -ൽ ബ്യൂറോ ഓഫ് സ്പെഷ്യൽ ഓപ്പറേഷൻസ് -2 ന്റെ കമാൻഡറായി.
എന്നാൽ, അപ്പോഴാണ് സൈന്യത്തിന്റെ ക്രൂരമായ ആക്രമണത്തെ തുടർന്ന് പതിനായിരക്കണക്കിന് വംശീയ ന്യൂനപക്ഷ അഭയാർഥികൾ അവിടെ നിന്ന് പലായനം ചെയ്യാൻ ആരംഭിച്ചത്. സൈനികർക്കെതിരെ കൊലപാതകം, ബലാത്സംഗം, തീകൊളുത്തൽ എന്നീ ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും, ലെയ്ങ് ഉയർന്നുവന്നു.
2010 ഓഗസ്റ്റിൽ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആയി. ഒരു വർഷത്തിനുള്ളിൽ തന്നെ, സീനിയർമാരായ ജനറലുകൾ വേറെ ഉണ്ടായിരുന്നിട്ടും ലെയ്ങ് തന്നെ സൈനിക മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. കമാൻഡർ-ഇൻ-ചീഫ് സ്ഥാനത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച ഷ്വെയുടെ പിൻഗാമിയായി 2011 മാർച്ചിൽ സ്ഥാനമേറ്റു.
ലെയ്ങ് സൈനിക മേധാവിയായപ്പോൾ, കുട്ടിക്കാലം മുതൽ പരസ്പരം അറിയാമെന്ന് പറഞ്ഞ ബ്ലോഗറും എഴുത്തുകാരനുമായ ഹ്ല ഓ ലെയ്ങിനെ വിശേഷിപ്പിച്ചത് "ബർമീസ് സൈന്യത്തിന്റെ യുദ്ധം കഠിനമാക്കിയ പോരാളി" എന്നാണ്. മാത്രമല്ല "പണ്ഡിതനും മാന്യനും" എന്നും ലെയ്ങിനെ ഹ്ല ഓ വിളിച്ചു. പതിറ്റാണ്ടുകളുടെ സൈനിക ഭരണത്തിന് ശേഷം 2011 -ൽ മ്യാൻമർ ജനാധിപത്യത്തിലേക്ക് വഴിമാറിയപ്പോൾ സൈനിക മേധാവിയായി തുടർന്ന ലെയ്ങ് സൈന്യത്തിന്റെ അധികാരം നിലനിർത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു.
സൈനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി സർക്കാരിനെ നയിച്ചതോടെ രാഷ്ട്രീയ സ്വാധീനവും സോഷ്യൽ മീഡിയയിലുള്ള സാന്നിധ്യവും വർദ്ധിച്ചു. 2016 -ൽ, ആങ് സാൻ സ്യൂചിയുടെ പാർട്ടി അധികാരത്തിൽ വന്നപ്പോൾ, അവരുമായി പൊതുപരിപാടികളിൽ പങ്കെടുത്തു ശ്രദ്ധ നേടി. സ്യൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ ഭരണകൂടത്തിന് നിയമനിർമ്മാണം നടത്താൻ അധികാരമുണ്ടെങ്കിലും, അവ നടപ്പാക്കാനുള്ള ആത്യന്തികമായ അധികാരം അപ്പോഴും ലെയ്ങിനായിരുന്നു. പൊലീസ്, അതിർത്തി കാവൽക്കാർ, ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് എല്ലാം അവിടെ റിപ്പോർട്ട് ചെയ്യുന്നു.
സൈന്യത്തിന്റെ കീഴിലുള്ള രണ്ട് കമ്പനികളിലൂടെയാണ് ബർമീസ് സൈന്യത്തിന് ആവശ്യമായ ധനസഹായം ലഭിക്കുന്നത്. യൂണിയൻ ഓഫ് മ്യാൻമർ ഇക്കണോമിക് ഹോൾഡിംഗ്സ് ലിമിറ്റഡ് (MEHL ), മ്യാൻമർ ഇക്കണോമിക് കോർപ്പറേഷൻ എന്നിവയാണ് അത്. അവയുടെ അക്കൗണ്ടുകൾ പൊതുപരിശോധനയ്ക്ക് വിധേയമല്ല. കൂടാതെ ബിയർ, പുകയില തുടങ്ങി നിരവധി പ്രധാന മേഖലകളിൽ അവർ കുത്തകാവകാശം നിലനിർത്തുന്നു. MEHL -ലെ ഒരു പ്രധാന ഓഹരിയുടമയാണ് ലെയ്ങ്.
ഇത് കൂടാതെ പാർലമെന്റിൽ 25% സീറ്റുകളിൽ നിയമനം നടത്താനുള്ള അധികാരം സൈനിക മേധാവിക്കുണ്ട്. ഇതുവഴി ഭരണഘടനയിൽ എന്തെങ്കിലും നിർദ്ദിഷ്ട മാറ്റങ്ങൾ വരുത്തുന്നതിന് സൈന്യത്തിന്റെ ആംഗീകാരം ആവശ്യമായി വരുന്നു. വിദേശ പൗരനായ ബ്രിട്ടീഷ് ഭർത്താവിൽ കുട്ടികളുള്ളതിനാൽ സ്യൂചിയെ പ്രസിഡന്റാകുന്നത് ഭരണഘടന വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലെയ്ങിന്റെ ലക്ഷ്യം പ്രസിഡണ്ട് സ്ഥാനമാണ് എന്ന് പറയപ്പെടുന്നു.
അതേസമയം, മകൻ, മരുമകൾ, മകൾ എന്നിവരുൾപ്പെടെയുള്ള ലെയ്ങിന്റെ കുടുംബത്തിലെ അംഗങ്ങൾക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ബിസിനസ്സ് ആവശ്യങ്ങൾക്കായി മകൻ സർക്കാർ ഭൂമി കുറഞ്ഞ വിലയ്ക്ക് പാട്ടത്തിന് നൽകി എന്നാണ് അടുത്തിടെ ഇറങ്ങിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. 2012 -ലെ റോഹിംഗ്യൻ കൂട്ടക്കൊലയിലെ പങ്കിനെ തുടർന്ന് മറ്റ് നാല് സൈനിക ജനറൽമാർക്കൊപ്പം ലെയ്ങിനും കുടുംബത്തിനും യാത്രാനിയന്ത്രണവും ഏർപ്പെടുത്തുകയുണ്ടായി.
രാജ്യത്തെ സിനിമാ നിർമ്മാണ രംഗത്ത് ധാരാളം പണം നിക്ഷേപിച്ച ലെയ്ങിന്റെ മകൾക്ക് ഈ പ്രത്യേക യാത്രാ വിലക്ക് ഒരു തലവേദനായി എന്ന് മ്യാൻമർ നൗ റിപ്പോർട്ട് ചെയ്തു. റോഹിംഗ്യൻ വംശഹത്യയുടെ ഭീകരത വെളിച്ചത്തുവന്നതിനുശേഷം, സ്യൂചി ഇക്കാര്യം നിഷേധിച്ചത് വലിയ വിമർശനത്തിന് വഴിവച്ചു. എന്നാൽ, പിന്നീട് മ്യാൻമറിന്റെ വംശീയ ശുദ്ധീകരണ കാമ്പയിനിന്റെ മുഖ്യ സൂത്രധാരൻ എന്ന് ഉയർത്തിക്കാട്ടി ലെയ്ങിലേക്ക് ലോകശ്രദ്ധ തിരിയുകയായിരുന്നു.
ഈ വർഷം ജൂലൈയിൽ 65 വയസ്സ് തികയുമ്പോൾ ലെയ്ങ് വിരമിക്കാൻ ഇരിക്കുകയായിരുന്നു. എന്നാൽ, അപ്പോഴാണ് ഈ പുതിയ രാഷ്ട്രീയ മാറ്റം ഉണ്ടാവുന്നത്. മ്യാൻമർ അനിശ്ചിതമായ ഒരു ഭാവിയെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് തന്റെ അധികാരം ഉറപ്പിക്കുകയും രാജ്യത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു ലെയ്ങ്. ഇനി ഇപ്പോൾ കുറഞ്ഞത് ഒരു വർഷമെങ്കിലും ലെയ്ങ് അധികാരത്തിൽ തുടരും. ഒരു വർഷത്തെ അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, എത്രത്തോളം അത് പ്രവർത്തികമാകുമെന്ന് പറയാൻ സാധിക്കില്ല.