നിർവീര്യമാക്കുന്നതിനിടെ കടലിനടിയിൽ പൊട്ടിത്തെറിച്ച്, പോളണ്ടിൽ കണ്ടെടുത്ത രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ്
രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികൾ ജർമൻ പ്രവിശ്യയെ ലക്ഷ്യമിട്ട് ആകാശത്തു നിന്ന് വർഷിച്ചത് 13-14 ലക്ഷം ബോംബുകളാണെന്നാണ് ഒരു ഏകദേശ കണക്ക്.
അന്നിട്ടതിൽ പത്തുശതമാനത്തോളം ബോംബുകളെങ്കിലും പൊട്ടാതെ അവശേഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. കരയിലും കടലിലും പുഴകളിലും തടാകങ്ങളിലും നിന്നായി അവയിൽ പലതും പിന്നീട് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
അക്കൂട്ടത്തിൽ ഒന്നാണ്, ഈയടുത്ത് പോളണ്ടിന്റെ തീരദേശനഗരമായ സ്വിനൗഷി(Swinoujscie)യിൽ നിന്ന് അധികം അകലെയല്ലാതെ, ബാൾട്ടിക് കടലിന്റെ ഉപരിതലത്തിൽ നിന്ന് നാല്പതടി മാത്രം താഴെയായി, ഇനിയും പൊട്ടിത്തെറിക്കാതെ, 'ലൈവ്' ആയ നിലയിൽ, കണ്ടെടുക്കപ്പെട്ടത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് റോയൽ എയർഫോഴ്സ് പോളണ്ടിൽ നിക്ഷേപിച്ച 'ടോൾ ബോയ്' എന്ന വിളിപ്പേരുകളിൽ അറിയപ്പെട്ടിരുന്ന ഭീമാകാരൻ ബോംബ്.
ഇതിന് 20 അടിയിൽ അധികം നീളവും, ഏകദേശം 5400 കിലോഗ്രാമോളം ഭാരവുമുണ്ടായിരുന്നു. ഇതിന്റെ ഭാരത്തിന്റെ സിംഹഭാഗവും ഇതിൽ നിറച്ചിട്ടുള്ള സ്‌ഫോടകവസ്‌തു തന്നെ ആണ്. ഏകദേശം മൂന്നര ടൺ ടിഎൻടി പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്നത്ര പ്രഹരാത്മകമായിരുന്നു ഈ ബോംബ്.
ലക്ഷ്യത്തോട് അടുത്തുകിടക്കുന്ന ഏതെങ്കിലും സ്ഥാനത്ത് ഭൂഗർഭത്തിൽ വെച്ച് പൊട്ടിത്തെറിച്ചാലും, ഉണ്ടാകുന്ന ഷോക്ക് വേവ്സ് കാരണം ലക്ഷ്യസ്ഥാനം തകർന്നടിയുന്ന തരത്തിലായിരുന്നു ഈ എർത്ത് ക്വേക്ക് ബോംബുകളുടെ ഡിസൈൻ.
ഇങ്ങനെ ആയിരക്കണക്കിന് കിലോഗ്രാം ഭാരം വരുന്ന ലോകമഹായുദ്ധ കാലത്തെ ഭീമൻ ബോംബുകൾ പിന്നീട് ജനവാസ കേന്ദ്രങ്ങൾക്ക് അടുത്തായി കണ്ടെടുക്കപ്പെടുമ്പോൾ അത് സൃഷ്ടിക്കുന്ന അങ്കലാപ്പ് ചില്ലറയൊന്നുമല്ല.
2017 -ൽ ഫ്രാങ്ക്ഫുർട്ടിൽ വെച്ച് നാല് ടൺ ഭാരമുള്ള ഒരു ബ്ലോക്ക് ബസ്റ്റർ ബോംബ് കണ്ടെടുക്കുകയും, അതേത്തുടർന്ന് അവിടെ നിന്ന് ഏതാണ്ട് എഴുപതിനായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരികയും ഉണ്ടായിരുന്നു.
2019 അവസാനത്തോടെ കണ്ടെടുത്ത ഈ പുതിയ ടോൾ ബോയ് ബോംബിനെ വെള്ളത്തിനടിയിൽ വെച്ച് റിമോട്ട് കൺട്രോൾ സംവിധാനങ്ങളുടെ സഹായത്തോടെ ക്ഷിപ്രജ്വലനം(deflagration) നടത്തി സ്ഫോടകവസ്തുവിനെ കത്തിച്ചുകളയാനും, അതുവഴി സ്ഫോടനം ഒഴിവാക്കാനുമുള്ള ശ്രമങ്ങളാണ് പോളണ്ട് ഗവണ്മെന്റ് ഏജൻസികൾ നടത്തിയത്.
എന്നാൽ റിമോട്ട് കൺട്രോൾ വഴി ഡിഫ്ലാഗ്‌റേഷൻ നടത്താൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ബോംബ് ഡിറ്റോനേറ്റ് ആവുകയാണുണ്ടായത്. സ്ഫോടനം നടന്നയുടനെ സമുദ്രഗർഭത്തിൽ നിന്ന് വലിയൊരു ജലകുമിള ഉണ്ടാവുകയും, ഷോക്ക് വേവ്സിന്റെ ഫലമായി അതിശക്തമായ തിരമാലകൾ ബോംബിന്റെ പ്രഭവ കേന്ദ്രത്തിനു ചുറ്റും അലയടിക്കുകയും ചെയ്തു എന്ന് ഈ പ്രക്രിയക്ക് ശ്രമിച്ച പോളിഷ് നേവി എട്ടാം കോസ്റ്റൽ ഫ്‌ളട്ടില ഡിവിഷനിലെ ലെഫ്റ്റനന്റ് കമ്മോഡോർ ഗ്രിഗോർസ് ലെവാൻഡോസ്‌കി പറഞ്ഞു.
ജർമനിയുടെ മണ്ണിൽ നിന്ന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ആകാശത്തുനിന്ന് വർഷിക്കപ്പെട്ട ബോംബുകൾ യാദൃച്ഛികമായി കണ്ടെടുക്കപ്പെടുക എന്നത് ഒരു സ്ഥിരം സംഭവം ആയതിനാൽ, കെട്ടിടം നിർമിക്കുന്നതിനായി പൈലിംഗും മറ്റും നടത്തുന്നതിന് മുമ്പ് ഒരു ബോംബ് സ്വീപ്പിങ് നടത്തുക എന്നത് നിർബന്ധമായും ചെയ്യേണ്ട പ്രവൃത്തിയായി കണക്കാക്കപ്പെടുന്നുണ്ട്.