- Home
- Yatra
- Destinations (Yatra)
- ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന കേരളത്തിലെ ക്ഷേത്രം! തൃപ്പൂത്താറാട്ട് നടക്കുന്ന ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന കേരളത്തിലെ ക്ഷേത്രം! തൃപ്പൂത്താറാട്ട് നടക്കുന്ന ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
എല്ലാക്കാലത്തും കേരളത്തിൽ വലിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കുന്ന വിഷയമാണ് സ്ത്രീകളിലെ ആര്‍ത്തവവും ക്ഷേത്രപ്രവേശനവും. ഈ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയര്‍ന്നുവരാറുള്ളത്. എന്നാൽ, കേരളത്തിൽ ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന ഒരു ക്ഷേത്രം തന്നെയുണ്ട്!

രജസ്വലയാകുന്ന ദേവി
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാദേവനാണെങ്കിലും ദേവിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. പാര്‍വതീ സമേതനായ ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെ ശിവനും പാര്‍വതിയും അര്‍ധനാരീശ്വര സങ്കൽപ്പത്തിൽ കുടിയിരുത്തപ്പെട്ടിരിക്കുന്നു. ദേവിയുടെ രജസ്വല ആഘോഷിക്കുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. തൃപ്പൂത്ത് ആറാട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഉത്സവം ക്ഷേത്രത്തില്‍ കാലാകാലങ്ങളില്‍ നടന്നുവരുന്ന ആര്‍ത്തവപൂജയുടെ ഭാഗമാണ്. അതിനാല്‍ ഈ ക്ഷേത്രത്തെ ശക്തിപീഠമായും സങ്കല്പിച്ചുവരുന്നു.
തൃപ്പൂത്താറാട്ട്
ദേവിയ്ക്ക് ആര്‍ത്തവമാകുന്ന സമയങ്ങളിൽ ഉടയാടകളിൽ ഇതിന്റെ അടയാളങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഈ സമയം ദേവിയെ മറ്റൊരു മുറിയിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കും. മൂന്ന് ദിവസത്തേയ്ക്ക് നട അടയ്ക്കുകയും ചെയ്യും. നാലാം ദിവസം മിത്ര പുഴയിൽ ദേവിയുടെ ആറാട്ട് നടത്തിയ ശേഷം വീണ്ടും നട തുറക്കും.
മഹാദേവന്റെ എഴുന്നള്ളത്ത്
ആറാട്ട് കഴിഞ്ഞ് തിരിച്ചുവരുന്ന ദേവിയെ കാണാൻ മഹാദേവൻ ക്ഷേത്ര പടിക്കലേയ്ക്ക് എഴുന്നള്ളും. ഈ ദിവസം ഭക്തര്‍ നെയ് വിളക്കും കാണിക്കയും പൂങ്കുലയുമായി ദേവിയെ എതിരേൽക്കും. ഈ സമയത്ത് ദേവിയെ ആരാധിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ആഗ്രഹ സാഫല്യം, സന്താനലബ്ധി, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ നടക്കാൻ തൃപ്പൂത്താറാട്ട് ദിനത്തില്‍ പ്രാര്‍ത്ഥിച്ചാൽ സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
തിരുവുത്സവം
ധനുമാസത്തിലെ തിരുവാതിര മുതൽ മകര മാസത്തിലെ തിരുവാതിര വരെ 28 ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷം.
ക്ഷേത്രത്തിലെ അഗ്നിബാധ
വഞ്ഞിപ്പുഴ തമ്പുരാന്മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. പെരുന്തച്ചനാണ് ക്ഷേത്രം പണിതതെന്നും പറയപ്പെടുന്നു. ഒരിക്കൽ ഉണ്ടായ തീപിടിത്തത്തിൽ ക്ഷേത്രം കത്തിനശിച്ചിരുന്നു. ശ്രീകോവിൽ മാത്രമാണ് അഗ്നിക്കിരയാകാതെ അവശേഷിച്ചത്. തുടര്‍ന്ന് തഞ്ചാവൂരിൽ നിന്ന് തച്ചു ശാസ്ത്ര വിദഗ്ധരെ എത്തിച്ചാണ് ക്ഷേത്രം പണിതത്. ശ്രീകോവിലിനെ പുതിയ നിര്‍മ്മിതിയുടെ ഭാഗമാക്കുകയും ചെയ്തു.
എങ്ങനെ എത്തിച്ചേരാം
ചെങ്ങന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലെയാണ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ ബസ് സ്റ്റാൻഡിൽ നിന്ന് വെറും അര കി.മീ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം.

