സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റദിവസം കൊണ്ട് വൻ കുതിപ്പ് രേഖപ്പെടുത്തി, ഇത് സ്വർണപ്രേമികളെ നിരാശയിലാക്കുകയും നിക്ഷേപകർക്ക് ആശ്വാസം നൽകുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത, യുദ്ധസാഹചര്യങ്ങൾ എന്നിവയാണ് വിലവർദ്ധനവിന് പിന്നിൽ. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ കുതിപ്പ്. വൈകുന്നേരം വന്ന റിപ്പോർട്ട് പ്രകാരം ​ഗ്രാമിന് 135 വർധിച്ച് 14020 രൂപയായി. പവന് 112160 രൂപയായി ഉയർന്നു. രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 180 രൂപ ഉയർന്ന് 13,885 രൂപയായിരുന്നു. ഇതോടെ ഇന്ന് മൊത്തം ​ഗ്രാമിന് 315 രൂപയുടെ വർധനവുണ്ടായി. പവന് 2520 രൂപയാണ് ഇന്ന് വർധിച്ചത്.

ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന്റെ വില 1,09,640 രൂപയായിരുന്നു. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെളളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?

സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.