അര്‍ദ്ധരാത്രി വീട്ടിൽ പ്രസവിച്ച ഇതര സംസ്ഥാന തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ് ജീവനക്കാർ
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

എറണാകുളം: വീട്ടിൽ പ്രസവിച്ച ഇതര സംസ്ഥാന തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബംഗാൾ സ്വദേശിനിയും നിലവിൽ അസമന്നൂർ കുന്നത്തുനാട് കോട്ടച്ചിറ താമസവുമായ പുഷ്പ (24) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
തുടർന്ന് ഒപ്പമുള്ളവർ 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോതമംഗലം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ജോൺസൺ പി.എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിട്ടു കുരിയാക്കോസ് എന്നിവർ ഉടൻ സ്ഥലത്തെത്തി.
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിട്ടു കുരിയാക്കോസ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ഉടൻ ആംബുലൻസ് പൈലറ്റ് ജോൺസൺ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞിനും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
ആരോഗ്യനില വഷളായി, ഓടിയെത്തി കനിവ് 108 ആംബുലൻസ്; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി പ്രസവിച്ചു
കൊല്ലം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊട്ടാരക്കര വല്ലം സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാലോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയുന്നത്.
ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് കൃഷ്ണ രാജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷെമീന എസ് എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് തിരുവനന്തപുരം കാരേറ്റ് ഭാഗം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി.
തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷെമീന നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണി ആണെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 9.43 ന് ഷെമീനയുടെ പരിചരണത്തിൽ യുവതി ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. ഉടൻ ഷെമീന അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് യുവതിയുടെ ബന്ധുക്കളുടെ നിർദേശപ്രകാരം അമ്മയെയും കുഞ്ഞിനേയും ആംബുലൻസ് പൈലറ്റ് കൃഷ്ണ രാജ് വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.