രാജ്യത്ത് കൂടുതൽ ക്ഷയരോഗ കേസുകളും 15-45 പ്രായക്കാരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്തെ ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ച് തിങ്കളാഴ്ച പാർലമെന്‍റില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.
രാജ്യത്ത് 65 ശതമാനം ക്ഷയരോഗ കേസുകളും 15 - 45 പ്രായക്കാരിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തെ ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ച് തിങ്കളാഴ്ച പാർലമെന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15-45 എന്നത് ഏറ്റവും ഊർജസ്വലമായി പ്രവർത്തിക്കേണ്ട പ്രായമാണ്. ഈ പ്രായത്തിൽ ക്ഷയരോഗം ഉണ്ടാകുന്നത് വളരെ ഗൗരവത്തോടെ കാണണം. ഗ്രാമീണ മേഖലയിലാണ് ക്ഷയരോഗ കേസുകളുടെ 58 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം പൗരൻമാരെ ബോധവാൻമാരാക്കണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കേന്ദസർക്കാരും സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒത്തുചേർന്നുള്ള ഒരു യോജിച്ച പ്രവർത്തനത്തിലൂടെ മാത്രമേ 2025-ഓടെ ക്ഷയരോഗത്തെ രാജ്യത്ത് നിന്നും നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കൂവെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച രാജ്യസഭ ചെയർമാരും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. ക്ഷയരോഗനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികൾ സ്വന്തം മണ്ഡലത്തിൽ കൃത്യമായി തയ്യാറാക്കാനും നടപ്പിലാക്കാനും എംപിമാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona