കൊറോണാവൈറസ് ബാധ, ജനങ്ങൾക്ക് അവബോധം പകരാൻ മാസ്കിട്ടുകൊണ്ട് ന്യൂസ് വായിച്ച് ചൈനീസ് ചാനലുകൾ
മാസ്കിട്ടുകൊണ്ട് വാർത്ത വായിക്കുന്ന ആങ്കർമാരെ ട്രോൾ ചെയ്യാനാകും ആദ്യം തന്നെ ആർക്കും തോന്നുക
വുഹാൻ : ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണാവൈറസ് ബാധ ഇന്നുവരെ 80 -ലധികം പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 2000 -ൽ അധികം പേർക്ക് അസുഖബാധ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംഖ്യകൾ അനുനിമിഷം വർധിച്ചുവരുന്ന ഗുരുതരമായ സാഹചര്യത്തിൽ ജനങ്ങളോട് പരമാവധി മുൻകരുതലുകൾ സ്വീകരിക്കാൻ സർക്കാർ അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ആ സംരംഭത്തിൽ മാതൃകയാവുകയാണ് ചൈനയിലെ ന്യൂസ് ചാനലുകൾ.
ശീതീകരിച്ച ന്യൂസ് റൂമുകളുടെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ട് വാർത്ത വായിക്കുന്ന ന്യൂസ് ആങ്കർമാർക്ക് മുഖത്തിന്റെ പാതിഭാഗവും മറച്ചുകൊണ്ട് മാസ്ക് ധരിക്കേണ്ട കാര്യമെന്താ എന്ന് ഒറ്റനോക്കത്തിൽ തോന്നിയേക്കാം. പലർക്കും അവരെ കളിയാക്കിക്കൊണ്ട് ട്രോളുകൾ ഉണ്ടാക്കാനും തോന്നാം. എന്നാൽ, തങ്ങൾ ഇത് ചെയ്യുന്നത് നാട്ടുകാരിൽ അവബോധം വളർത്താനായിട്ടാണ് എന്നാണ് ചാനലുകൾ പറയുന്നത്. ടിവി ഓൺ ചെയ്യുമ്പോൾ മാസ്ക് ധരിച്ചുകൊണ്ട് വാർത്ത വായിക്കുന്ന തങ്ങളെക്കാണുമ്പോഴെങ്കിലും, പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനം ഓർക്കും.
ഏറെ ജനത്തിരക്കുള്ള നഗരമാണ് വുഹാൻ. ഇവിടേക്ക് നിരന്തരം വന്നുപോകുന്ന ആളുകൾ പരസ്പരം ഇടപഴകുമ്പോഴാണ് ഈ മാരകവ്യാധിയുടെ വൈറസ് പടർന്നുപിടിക്കുന്നത്. ഇതൊഴിവാക്കാനുള്ള മുൻ കരുതലുകളിൽ ആദ്യത്തേതാണ് മൂക്കും വായും മറച്ചുകൊണ്ടുള്ള മാസ്ക് എന്നത്. ചൈനയിലെ എല്ലാ ചാനലുകളും ആങ്കർമാരെ മാസ്ക്ക് ധരിക്കുന്നതിനൊപ്പം, കൊറോണ വൈറസ് സംബന്ധിച്ചുള്ള വീഡിയോകളും വിശദീകരണങ്ങളും എയർ ചെയ്യുന്നുണ്ട്.