എച്ച്ഐവി രോഗിക്കുള്ളിൽ കൊറോണ വൈറസ് ജീവിച്ചത് ഏഴ് മാസം; വിധേയമായത് 32 ജനിതക വ്യതിയാനങ്ങൾക്ക്...
13 വ്യതിയാനങ്ങൾ കൊറോണ വൈറസിന്റെ സ്‌പൈക് പ്രോട്ടീനിൽ ആണ് സംഭവിച്ചത്. ഇത് മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷിയെ പരാജയപ്പെടുത്താൻ വൈറസിനെ സഹായിക്കും.
ദക്ഷിണാഫ്രിക്കയില്‍ എച്ച്ഐവി ബാധിതയായ 36കാരിയിൽ കൊറോണ വൈറസ് ജീവിച്ചത് ഏഴ് മാസത്തോളമെന്ന് (216 ദിവസങ്ങള്‍) പഠനം. ഇക്കാലയളവിൽ കൊറോണ വൈറസിന് 32 തവണ ജനിതക വ്യതിയാനം സംഭവിച്ചതായി 'medRxiv' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
13 വ്യതിയാനങ്ങൾ കൊറോണ വൈറസിന്റെ സ്‌പൈക് പ്രോട്ടീനിൽ ആണ് സംഭവിച്ചത്. ഇത് മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷിയെ പരാജയപ്പെടുത്താൻ വൈറസിനെ സഹായിക്കും. 19 വ്യതിയാനങ്ങൾ വൈറസിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതാണ്. എന്നാൽ ഈ സ്ത്രീയിൽ നിന്ന് കൊറോണ വൈറസ് മറ്റാരിലേക്കെങ്കിലും പകർന്നോ എന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എച്ച്ഐവി അണുബാധ കൊറോണ വൈറസിന്റെ കൂടുതൽ വകഭേദങ്ങൾക്ക് കാരണമാകുമോ എന്ന് സംശയമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കൊവിഡ് ബാധിതരായ 300 എച്ച്ഐവി രോഗികളാണ് പഠനത്തിന് വിധേയമായത്. ഒരു മാസത്തിലധികം കൊറോണ വൈറസ് ശരീരത്തിൽ തുടർന്ന നാല് എച്ച്ഐവി രോഗികളെ കൂടി പഠനത്തിൽ കണ്ടെത്തി. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona