കൊറോണവെെറസിന് മരുന്ന് കണ്ടുപിടിക്കാൻ ഇറങ്ങിയ ചൈനീസ് ഡോക്ടർക്ക് വൈറസ് ബാധ
കൊറോണാവൈറസ് ബാധ തുടങ്ങിയ സമയത്ത് വുഹാൻ സന്ദർശിച്ച് പഠനങ്ങൾ നടത്തിയ വിദഗ്ധ സംഘത്തിന്റെ ഭാഗമായിരുന്നു ഡോ. വാങ്. അന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകിയത് ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല, ഇത് സാധാരണ ന്യൂമോണിയ മാത്രമാണ് എന്നൊക്കെയാണ്.
വുഹാൻ: ചൈനയിൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണാവൈറസിന് മരുന്നുകണ്ടുപിടിക്കാനുള്ള ഗവേഷങ്ങളിൽ മുഴുകിയിരുന്ന മുഖ്യ ഗവേഷകനായ വാങ് ഗുവാങ്‌ഫയെ അതേ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ബീജിങ്ങിലെ പീക്കിങ് യൂണിവേഴ്സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിൻ വിഭാഗം തലവനാണ് ഡോക്ടർ വാങ്.
തനിക്ക് അസുഖം ബാധിച്ചത് കണ്ണുകൾക്ക് വേണ്ടത്ര സംരക്ഷണം നൽകുന്നതിൽ വന്ന വീഴ്ചകൊണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു. " ഞാൻ പരിശോധനകൾക്ക് വിധേയനായി, ഇപ്പോൾ എനിക്ക് പ്രശ്നമൊന്നുമില്ല" അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊറോണാവൈറസ് ബാധ തുടങ്ങിയ സമയത്ത് വുഹാൻ സന്ദർശിച്ച് പഠനങ്ങൾ നടത്തിയ വിദഗ്ധ സംഘത്തിന്റെ ഭാഗമായിരുന്നു ഡോ. വാങ്. അന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകിയത് ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല, ഇത് സാധാരണ ന്യൂമോണിയ മാത്രമാണ് എന്നൊക്കെയാണ്.
ഒടുവിൽ ആ 'സാധാരണ ന്യൂമോണിയ' കൊറോണാ ബാധയായി മാറുകയും, അത് അതേ ഡോക്ടർക്കു തന്നെ വരികയും ചെയ്തത്, കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാൽ ചൈനയിലെ സെൻസർഷിപ്പ് സംവിധാനം ഇത്തരത്തിലുള്ള സകല വിമർശനങ്ങളെയും കർശനമായ നടപടികളിലൂടെ നിശബ്ദമാക്കുന്ന നയമാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്.
2003 -ൽ സാർസ് ബാധയുണ്ടായപ്പോൾ അതിനെ നിയന്ത്രിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ഡോ. വാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. " ഇപ്പോൾ രാജ്യം ശ്രദ്ധിക്കേണ്ടത് അസുഖം എങ്ങനെ നിയന്ത്രണാധീനമാക്കാം എന്നതിനെപ്പറ്റിയാണ്. എന്റെ അവസ്ഥയെപ്പറ്റി ആലോചിക്കേണ്ട. എന്റെ ചികിത്സ അതിന്റെ വഴിക്ക് നീങ്ങും. പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പരമാവധി ഊർജിതമായി നടക്കട്ടെ" ഡോ.വാങ് മാധ്യമങ്ങളോട് പറഞ്ഞു.