ചുരുങ്ങിയ സമയത്തിനകം കേസുകള്‍ ഇരട്ടിക്കുന്നതും ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍ പ്രതിദിനം വരുന്നത്. ഇന്ന് 2,200 കേസുകളാണ് മുംബൈയിലുള്ളത്

രാജ്യത്ത് കൊവിഡ് 19 ( Covid 19 India ) കേസുകള്‍ വീണ്ടും ഉയരാനിടയുണ്ടെന്ന സൂചന നിലനില്‍ക്കേ മഹാരാഷ്ട്രയില്‍ ( Maharashtra ) കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. ഇത് ആശങ്കാജനകമായ സാഹചര്യമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ( Health Minister ) രാജേഷ് ടോപ് അറിയിച്ചു. 

കൊവിഡ് 19 പരത്തുന്ന ഏറ്റവും പുതിയ വൈറസ് വകഭേദമായ ഒമിക്രോണ്‍ നിലവില്‍ വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളിലെ വര്‍ധനവ്. ഒമിക്രോണ്‍ കേസുകളും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 

കൊവിഡ് ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത് മഹാരാഷ്ട്രയിലായിരുന്നുവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമോ എന്ന സംശയം നിലനില്‍ക്കേ, മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് അധികൃതര്‍. 

'കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പിന്തുടരേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വാകിസ്‌നേഷനും കാര്യമായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഒരു മുന്നറിയിപ്പെന്ന നിലയ്ക്കാണ് ഇവിടത്തെ സാഹചര്യം കാണേണ്ടത്...'- ആരോഗ്യമന്ത്രി രാജേഷ് ടോപ് പറഞ്ഞു. 

ഡിസംബര്‍ 10ന് സംസ്ഥാനത്ത് 6,543 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ മാസാവസാനത്തിലേക്ക് എത്തിയപ്പോഴേക്ക് പതിനൊന്നായിരത്തിലധികം കേസുകള്‍ എന്ന നിലയിലേക്ക് ഇതുയര്‍ന്നു. ഇന്ന് 11,492 കേസുകളാണ് ആകെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ചുരുങ്ങിയ സമയത്തിനകം കേസുകള്‍ ഇരട്ടിക്കുന്നതും ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍ പ്രതിദിനം വരുന്നത്. ഇന്ന് 2,200 കേസുകളാണ് മുംബൈയിലുള്ളത്. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും എന്‍ജിഒകളും സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറയുന്നു.

Also Read:- ഇന്ത്യയുടെ കൊവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 143.15 കോടി കടന്നു