കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നതില്‍ പേടിക്കേണ്ടതുണ്ടോ? എന്തൊക്കെയാണ് പുതിയ ലക്ഷണങ്ങൾ? ഡോക്ടര്‍ പറയുന്നു...
ഈ സാഹചര്യത്തില്‍ പേടിക്കേണ്ടതുണ്ടോ എന്നും എന്തൊക്കെയാണ് പുതിയ ലക്ഷണങ്ങളെന്നും വിവരിക്കുകയാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റും ഡോക്സ്റ്റ ലേൺ സ്ഥാപകനുമായ ഡോ. ഡാനിഷ് സലീം.
![Covid cases increasing in Kerala What are the new symptoms Dr Danish Salim Covid cases increasing in Kerala What are the new symptoms Dr Danish Salim](https://static-ai.asianetnews.com/images/01hj0kjz3vrmtcvb8dqzxy68dv/fotojet--18-_363x203xt.jpg)
കേരളത്തില്‍ അടക്കം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ പേടിയും ആശങ്കയും വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ പേടിക്കേണ്ടതുണ്ടോ എന്നും എന്തൊക്കെയാണ് പുതിയ ലക്ഷണങ്ങളെന്നും വിവരിക്കുകയാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റും ഡോക്സ്റ്റ ലേൺ സ്ഥാപകനുമായ ഡോ. ഡാനിഷ് സലീം.
ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ:
ഏതാനും ആഴ്ചകളായി കേരളത്തിൽ കൊവിഡ് നിരക്കുകൾ ധാരാളം കൂടിയിട്ടുണ്ട്. വ്യാപനശേഷി കൂടുതലുള്ള ജെ എൻ 1 കൊവിഡിന്റെ പുതിയ വകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ പലർക്കും ആശങ്കയാണ്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ 89.5% കേരളത്തിലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഈ വകഭേദം ഡെൽറ്റ വകഭേദത്തിനെക്കാൾ അപകടകാരിയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ധാരാളം ആളുകൾ മെസ്സേജുകൾ അയക്കുന്നുണ്ട്. എന്താണ് സത്യാവസ്ഥ?
"കേരളത്തിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്നു" എന്ന് പറയുന്നത് സത്യം തന്നെയാണ്. ഇപ്പോൾ പലർക്കും ശ്വാസകോശ അസുഖങ്ങൾ ബാധിച്ചിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങൾ ഉള്ളത് കൊണ്ട് കൊവിഡ് ടെസ്റ്റ് ചെയ്യാനായി പല ഡോക്ടർമാരും ശുപാർശ ചെയ്യുന്നു. ഇതാണ് കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് ധാരാളം ഉണ്ട്. ടെസ്റ്റുകൾ ഇപ്പോൾ കുറവാണ്.
പുതിയ കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ ചോദിച്ചാൽ, അവ ഓമിക്രോൺ പോലെ തന്നെ ആണ്. പനി, ജലദോഷം, കഫം, ശരീര വേദന, സന്ധി വേദന, തൊണ്ടവേദന, തലവേദന, ഗന്ധത്തിന്റെ നഷ്ടം, ഛർദ്ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. വാക്സിനേഷൻ ചെയ്തവരെയോ നേരത്തെ കൊവിഡ്ന് ബാധിച്ചവരെയോ ഈ പുതിയ വകഭേദം ബാധിക്കാം. ഈ വകഭേദം നമ്മുടെ പ്രതിരോധശേഷി മറികടക്കുന്നത് കൊണ്ടാണ് അത് സംഭവിക്കുന്നത്. പലരുടെയും ചോദ്യമാണ് ഈ വകഭേദം കൂടുതൽ അപകടകരമാണോ എന്ന്. ഡെൽറ്റ വകഭേദത്തോട് ഉപമിച്ചാൽ, ഇത്ര തീരെ അപകടകരമല്ല, പക്ഷേ പരത്തുന്ന വേഗത വേഗത വളരെ കൂടുതലാണ്. മുമ്പ് ഇത് 4 മുതൽ 5 വരെ ആളുകളെ ബാധിച്ചു, ഇപ്പോൾ 8 മുതൽ 15 വരെ ആളുകളെ വരെ ബാധിക്കുന്നു.
കൊവിഡ് അഥവാ ഫ്ലൂ ബാധിച്ചാൽ എന്ത് ചെയ്യണം എന്നാണ് അടുത്ത ചോദ്യം. മുതിർന്നവർ ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കണം, മൂത്രത്തിലൂടെയാണ് ഇതുപോലെയുള്ള വൈറസ് പുറന്തള്ളുന്നത്. ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഇടയ്ക്ക് ഇടയ്ക്ക് കഴിക്കണം, 7 മുതൽ 9 മണിക്കൂർ നിർബന്ധമായും ഉറങ്ങണം, മതിയായ വിശ്രമം എടുക്കണം. പഞ്ചസാര, കാർബണേറ്റു ചെയ്ത പാനീയങ്ങൾ, മെയ്ദ എന്നിവ പൂർണമായും ഒഴിവാക്കണം.
ഇനി കൊവിഡിന്‍റെ അപകടകരമായ ലക്ഷണങ്ങൾ എന്താണെന്നാണെങ്കിൽ, ഹൃദയത്തിന്റെ താളം നിരന്തരം മിനിറ്റിൽ 120-ലേറെയാണെങ്കിൽ, ഓക്സിജൻ സാച്ചുറേഷൻ 94% താഴെയാണെങ്കിൽ, ശ്വസന നിരക്ക് മിനിറ്റിൽ 25-ലേറെയാണെങ്കിൽ, ഇവ പൾസ് ഓക്സിമീറ്ററിന്റെ സഹായത്തോടെ കണ്ടെത്താം. ഈ പറഞ്ഞത് പ്രായമുള്ള രോഗികളിൽ കൊവിഡ് ഗൗരവമേറിയാൽ വരുന്ന ബുദ്ധിമുട്ടുകളാണ്. അത്തരം രോഗികൾ ആശുപത്രിയിൽ പോകേണ്ടതാണ്. ശ്വാസം മുട്ടൽ, നെഞ്ച് വേദന, ബോധക്ഷയം തുടങ്ങിയ അസാധാരണ ലക്ഷണങ്ങൾ ഉണ്ടെങ്കിലും, ആശുപത്രിയിൽ പോകേണ്ടതാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: അകാലനര അലട്ടുന്നുണ്ടോ? അറിയാം കാരണങ്ങളും ചില പൊടിക്കൈകളും...