മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ സെക്കന്‍ഡ് ഡോസ് സ്വീകരിച്ചതായി ഫോണിലേക്ക് സന്ദേശം വരികയും വാക്‌സിനേഷന് ശേഷമുള്ള സര്‍ട്ഫിക്കറ്റ് സൈറ്റില്‍ നിന്ന് നല്‍കുകയും ചെയ്തിരിക്കുകയാണിവിടെ. പുരുഷോത്തം സഖ്യവാര്‍ എന്ന എഴുപത്തിയെട്ടുകാരന്‍ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മരിച്ചത്
കൊവിഡ് മഹാമാരിയുമായുള്ള ( Covid 19 ) പോരാട്ടത്തില്‍ തന്നെയാണ് രാജ്യമിപ്പോഴും. രോഗം ചെറുക്കുന്നതിന് പരമാവധി പേരിലേക്ക് രണ്ട് ഡോസ് വാക്‌സിനുമെത്തിക്കുക ( Covid Vaccine ) എന്നതാണ് ലക്ഷ്യം. രാജ്യത്ത് ഇതുവരെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം ( Health Ministry ) അറിയിച്ചിട്ടുള്ളത്.
എന്നാല്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും പരാതികളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ടെന്നാണ് ഇന്ന് മദ്ധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്ന് പുറത്തുവന്നൊരു വാര്‍ത്ത സൂചിപ്പിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ സെക്കന്‍ഡ് ഡോസ് സ്വീകരിച്ചതായി ഫോണിലേക്ക് സന്ദേശം വരികയും വാക്‌സിനേഷന് ശേഷമുള്ള സര്‍ട്ഫിക്കറ്റ് സൈറ്റില്‍ നിന്ന് നല്‍കുകയും ചെയ്തിരിക്കുകയാണിവിടെ. പുരുഷോത്തം സഖ്യവാര്‍ എന്ന എഴുപത്തിയെട്ടുകാരന്‍ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ ഫൂല്‍ സിംഗ് സഖ്യവാര്‍ ആണ് പിന്നീട് അച്ഛന്റെ ഫോണ്‍ സൂക്ഷിച്ചിരുന്നത്.
ഇതിലേക്ക് കഴിഞ്ഞ ദിവസമാണ് വാക്‌സിന്‍ സ്വീകരിച്ചതായി മെസേജ് വന്നത്. തുടര്‍ന്ന് ഫൂല്‍ സിംഗ് വാക്‌സിന്‍ സര്‍ട്ഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതും ലഭിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പാണ് അച്ഛന്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതെന്നും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും ഫൂല്‍ സിംഗ് പറയുന്നു.
എന്തായാലും അച്ഛന്റെ ഫോണില്‍ ഇത്തരമൊരു സന്ദേശം വന്നതായും സര്‍ട്ഫിക്കറ്റ് ലഭിച്ചതായും ഫൂല്‍ സിംഗും മറ്റ് ബന്ധുക്കളും തന്നെ പരസ്യമാക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദത്തിലായിട്ടുണ്ട്. കംപ്യൂട്ടറിന്റെ തകരാര്‍ മൂലം സംഭവിച്ചാതാകാമെന്നും മറ്റാരെങ്കിലും തെറ്റായി ഫോണ്‍ നമ്പര്‍ നല്‍കിയത് മൂലം സംഭവിച്ചതാകാമെന്നുമെല്ലാമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇതിനിടെ, മരിച്ചുപോയ ആളുടെ പേരില്‍ പോലും വാക്‌സിന്‍ സര്‍ട്ഫിക്കറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന ഡാറ്റ കൃത്യമല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Also Read:- കുട്ടികൾക്കുള്ള കൊവിഡ് വാക്സിനുമായി യൂറോപ്യൻ രാജ്യങ്ങൾ
