Asianet News MalayalamAsianet News Malayalam

'ഹെര്‍ഡ് ഇമ്മ്യണിറ്റി'യെന്ന മട്ടണ്‍ ബിരിയാണി; ഡോക്ടറുടെ കുറിപ്പ്

കൊവിഡ് വന്നുപോയവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുമെല്ലാം വൈറസിനെതിരായ പ്രതിരോധശേഷി കാണുമെന്ന് നമുക്കറിയാം. എന്നാല്‍ വലിയൊരു വിഭാഗം പേരില്‍ അത്തരത്തില്‍ പ്രതിരോധശേഷി വന്നാല്‍ മാത്രമേ രോഗവ്യാപനത്തിന്റെ തീവ്രത കുറയൂ. അത്തരമൊരു സാഹചര്യം ഇപ്പോഴും നമുക്കില്ലെന്നാണ് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി പറയുന്നത്. അദ്ദേഹം എഴുതിയ വിശദമായ കുറിപ്പ് വായിക്കാം

herd immunity is still in distance but vaccination is the solution says doctor
Author
Trivandrum, First Published Jul 22, 2021, 3:32 PM IST

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നാം. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുകയാണ്. ഇതിനിടെ രാജ്യത്ത് മൂന്നാം തരംഗത്തിലേക്കുള്ള ദൂരവും കുറഞ്ഞുവരികയാണെന്നാണ് വിലയിരുത്തല്‍. 

കൊവിഡ് വന്നുപോയവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുമെല്ലാം വൈറസിനെതിരായ പ്രതിരോധശേഷി കാണുമെന്ന് നമുക്കറിയാം. എന്നാല്‍ വലിയൊരു വിഭാഗം പേരില്‍ അത്തരത്തില്‍ പ്രതിരോധശേഷി വന്നാല്‍ മാത്രമേ രോഗവ്യാപനത്തിന്റെ തീവ്രത കുറയൂ. അത്തരമൊരു സാഹചര്യം ഇപ്പോഴും നമുക്കില്ലെന്നാണ് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു പറയുന്നത്. അദ്ദേഹം എഴുതിയ വിശദമായ കുറിപ്പ് വായിക്കാം. 

''ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോയെന്നാണ് വൈദ്യശാസ്ത്രരംഗത്തെ ചിലരെങ്കിലും ഇപ്പോഴും ചിന്തിക്കുന്നത്! അതിന്റെ സാധ്യത തള്ളിക്കളയാനാവില്ലയെന്നവര്‍ വിശ്വസിക്കുന്നു. എന്നാലും അത് ഉറപ്പില്ലാത്ത ബിരിയാണിയാണെന്നുറപ്പ്!

പറഞ്ഞുവന്നത്  'ഹെര്‍ഡ്ഇമ്മ്യൂണിറ്റി'യെന്ന മട്ടന്‍ ബിരിയാണിയെ കുറിച്ചാണ്. ആദ്യകാലത്ത് ഈ മട്ടന്‍ ബിരിയാണി ഉടന്‍ കിട്ടുമെന്ന് ചിലരെങ്കിലും അടിയുറച്ചു വിശ്വസിച്ചു. എല്ലാം തുറന്നിട്ട് , എല്ലാവര്‍ക്കും രോഗം വന്ന്, എല്ലാവര്‍ക്കും ഹെര്‍ഡ് ഇമ്മ്യൂണിറ്റി  കിട്ടുമെന്ന്  മട്ടന്‍ ബിരിയാണി ഇഷ്ടക്കാര്‍ ധരിച്ചുവശായി.

ബട്ട്, മട്ടന്‍ ബിരിയാണി കിട്ടിയില്ലെന്ന് മാത്രമല്ല , അങ്ങനെ തുറന്നിട്ടാല്‍ ലക്ഷങ്ങളെ കൊന്നൊടുക്കാന്‍ ആ തുറന്നിടല്‍ മാത്രം കാരണമാകുമെന്നറിഞ്ഞ ശാസ്ത്രലോകം ആ  മട്ടന്‍ ബിരിയാണിയെടുത്ത് തല്‍ക്കാലം ഫ്രീസറില്‍ വച്ചു.
വര്‍ഷം ഒന്നര കഴിഞ്ഞു.

മട്ടന്‍ ബിരിയാണി പാകമായിട്ടില്ല. ഹെര്‍ഡ്  ഇമ്മ്യൂണിറ്റിയെന്ന ആ മട്ടന്‍ ബിരിയാണിയെക്കുറിച്ച് പുതിയ ചില കഥകളാണ് ഇപ്പോള്‍ 'എയറില്‍' ഉള്ളത്. മട്ടന്‍ ബിരിയാണി പാകമാകാത്തതിന്റെ കാരണം അന്വേഷിക്കുന്നവര്‍ അതിന്റെ റെസിപ്പിയൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

സമൂഹത്തില്‍ ഒരു 'അനിശ്ചിത' ശതമാനം ആള്‍ക്കാര്‍ക്ക് പൊതുവേ രോഗപ്രതിരോധശേഷി ലഭിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് കൂടി രോഗപ്രതിരോധം നല്‍കുന്നുവെന്നുള്ളതാണല്ലോ  ഈ മട്ടന്‍ ബിരിയാണിയുടെ പ്രധാന റെസിപ്പി രഹസ്യം
അതിനെ ഹെര്‍ഡ് ഇമ്യൂണിറ്റി ത്രഷോള്‍ഡ് എന്ന് വിളിക്കും. ഇപ്പോള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹോള്‍ഡ്  മാറിമറിയുന്നു.

'R' എന്നതാണ് ഒരു രോഗി  എത്ര ആള്‍ക്കാര്‍ക്ക് രോഗബാധ പകര്‍ത്തുന്നുവെന്നതിന്റെ സൂചന നല്‍കുന്നത്. അത് ഒന്നിന് താഴെയാകുമ്പോള്‍ രോഗം ഏതാണ്ട്  നിയന്ത്രണവിധേയമായിയെന്നു പറയാം. ഏറ്റവും പ്രധാന്യമുള്ള, ഭയപ്പെടുത്തുന്ന വിഷയം ഡെല്‍റ്റാ  വേരിയേന്റിന്  R  കണക്ക് 6ന്  മുകളിലാണെന്നുള്ളതാണ്.

ഈ  R കണക്കാണ്  ത്രഷോള്‍ഡ് കണക്കു കൂട്ടാന്‍ ഉപയോഗിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളത്. അങ്ങനെ വരുമ്പോള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹോള്‍ഡ് 85% മായി മാറുന്നു. റസിപ്പി കുഴഞ്ഞുമറിഞ്ഞുവെന്നര്‍ത്ഥം. അതായത് സമൂഹത്തിലെ 85 ശതമാനം ആള്‍ക്കാര്‍ക്കെങ്കിലും വാക്‌സിനിലൂടെയോ രോഗം വന്നുപോയതിലൂടെയോ രോഗപ്രതിരോധം ലഭിച്ചാല്‍ മാത്രമേ മട്ടന്‍ ബിരിയാണി റെഡിയാകൂവെന്നര്‍ത്ഥം.

മറ്റു ചില കണക്കുകള്‍ കൂടി ഈ 85 ശതമാനത്തിലേക്ക് കൂട്ടുമ്പോള്‍ ഈ ത്രഷ്‌ഹോള്‍ഡ് പിന്നെയും  കൂടിപ്പോയെന്ന് വന്നേക്കാം. വാക്‌സിന്റെ രോഗപ്രതിരോധശേഷിയുടെ തോത്, രോഗബാധയിലൂടെ ഉണ്ടാകുന്ന രോഗപ്രതിരോധശേഷി വാക്‌സിനിലൂടെ ലഭിക്കുന്നതിനേക്കാള്‍ കുറവെന്ന പഠനം

അങ്ങനെ ചിലത് കൂടി കൂട്ടിവായിക്കുമ്പോള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹോള്‍ഡ് 85 നു മുകളില്‍ പോയാലും അത്ഭുതമില്ല. അങ്ങനെ പറയുമ്പോഴും, മട്ടന്‍ ബിരിയാണി കുറച്ചുപേര്‍ക്ക് ലഭിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു.

'ഓള്‍ ഓര്‍ നണ്‍ 'എല്ലാവര്‍ക്കും ഇല്ലെങ്കില്‍ ഒട്ടും തന്നെയില്ല എന്ന പ്രതിഭാസം ഹെര്‍ഡ് ഇമ്മ്യൂണിറ്റിക്കില്ലയെന്നുള്ളത് ആശ്വാസമാണ്. അതായത് ബിരിയാണി അടുത്തെങ്ങും കിട്ടാന്‍ സാധ്യതയെയില്ല. അഥവാ കിട്ടിയാലും എല്ലാവര്‍ക്കും എന്തായാലും ഇല്ല. അപ്പോ ഇനി ഏകമാര്‍ഗ്ഗം വാക്‌സിന്‍ തന്നെയാണ്.

ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോയെന്ന ചിന്താഗതി നമുക്ക് വിടാം. ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന ആ മട്ടന്‍ ബിരിയാണി അകലെ അകലെ, ആ ബിരിയാണിക്കു പകരം വാക്‌സിന്‍ തന്നെ ശരണം. അതൊരു ചെമ്പ് നിറയെ പോരട്ടെ...''

 

Also Read:- വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊവിഡിന്‍റെ രണ്ട് വകഭേദങ്ങൾ സ്ഥിരീകരിച്ചു

Follow Us:
Download App:
  • android
  • ios