Asianet News MalayalamAsianet News Malayalam

പക്ഷിപ്പനി മനുഷ്യരിലേക്കെത്തുന്നത് എങ്ങനെ? അറിയാം ലക്ഷണങ്ങള്‍

രോഗം ബാധിക്കപ്പെട്ട പക്ഷിയെ ഭക്ഷണാവശ്യങ്ങള്‍ക്ക് അറിയാതെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യരിലേക്ക് രോഗം എത്തണമെന്നില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതായത് നല്ലത് പോലെ ചൂടാക്കുമ്പോള്‍ നശിച്ചുപോകുന്ന വൈറസാണിത്. അതിനാല്‍ തന്നെ കാര്യമായി വേവിച്ച ഭക്ഷണത്തില്‍ വൈറസ് സാന്നിധ്യമുണ്ടായിരിക്കില്ല. എന്നാല്‍ മതിയായി വേവിക്കാത്ത ഭക്ഷണമാണെങ്കില്‍ അത് വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്

how bird flu spread to humans and know the symptoms
Author
Trivandrum, First Published Jan 6, 2021, 5:13 PM IST

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇങ്ങ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പക്ഷിപ്പനിയെ ചൊല്ലിയുള്ള ആശങ്കകള്‍ വര്‍ധിക്കുകയാണ്. 

എന്നാല്‍ നിലവില്‍ ഉത്കണ്ഠപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മനുഷ്യരിലേക്ക് പക്ഷിപ്പനി എത്താനുള്ള സാധ്യതകള്‍ ഇപ്പോഴില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് പറയുന്നുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ പക്ഷിപ്പനിയെ സംബന്ധിച്ചും നമുക്ക് അറിഞ്ഞുവയ്ക്കാം. 

'ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് എ വൈറസ്' ആണ് പക്ഷിപ്പനിയുണ്ടാക്കുന്നത്. ഈ വൈറസിന് പല വകഭേദങ്ങളുണ്ട്. ഇവയില്‍ ചിലത് വളരെ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ പക്ഷികളിലുണ്ടാക്കൂ. എന്നാല്‍ മറ്റ് ചിലതാകട്ടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. 

വൈറസ് ബാധിക്കപ്പെട്ട പക്ഷികളുമായി ഏതെങ്കിലും തരത്തില്‍ അടുത്തിടപെടുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ഇന്‍ഫെക്ഷനുള്ള പക്ഷിയെ തൊടുന്നത്, അവയുടെ വായില്‍ നിന്നുതിര്‍ന്ന് വീണ ഭക്ഷണാവശിഷ്ടം തൊടുന്നത്, കാഷ്ടം തൊടുന്നത്, അതല്ലെങ്കില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി അവയെ കൊല്ലുന്നത് എല്ലാം രോഗം പകരാനിടയുള്ള സാഹചര്യങ്ങളാണ്. ജീവനുള്ള പക്ഷികളെ വില്‍ക്കുന്ന മാര്‍ക്കറ്റുകളും രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലമാണ്.

അതേസമയം രോഗം ബാധിക്കപ്പെട്ട പക്ഷിയെ ഭക്ഷണാവശ്യങ്ങള്‍ക്ക് അറിയാതെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യരിലേക്ക് രോഗം എത്തണമെന്നില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതായത് നല്ലത് പോലെ ചൂടാക്കുമ്പോള്‍ നശിച്ചുപോകുന്ന വൈറസാണിത്. അതിനാല്‍ തന്നെ കാര്യമായി വേവിച്ച ഭക്ഷണത്തില്‍ വൈറസ് സാന്നിധ്യമുണ്ടായിരിക്കില്ല. എന്നാല്‍ മതിയായി വേവിക്കാത്ത ഭക്ഷണമാണെങ്കില്‍ അത് വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്. 

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പകരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ അത്തരമൊരു ആശങ്കയ്ക്ക് തീര്‍ത്തും സ്ഥാനമില്ല. 

ചുമ, ജലദോഷം, പനി, ശ്വാസതടസം എന്നിവയാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഗുരുതരമായ സാഹചര്യമാണെങ്കില്‍ 'അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം' എന്ന അവസ്ഥയിലേക്ക് ഇത് നയിക്കുന്നു. ശ്വാസകോശത്തില്‍ ദ്രാവകം നിറയുന്ന അവസ്ഥയും ഇതുമൂലമുണ്ടാകുന്നു. ഒരുപക്ഷേ മരണത്തിന് വരെ ഈ സാഹചര്യം കാരണമായേക്കാം. 

പക്ഷിപ്പനിയെ പ്രതിരോധിക്കാം, കരുതാം ചില കാര്യങ്ങള്‍...

-പക്ഷിപ്പനി ധാരാളമായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാം. 

-കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പുറത്തുപോകുന്നവരാണെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടവിട്ട് കഴുകാം. ചിക്കന്‍ പോലുള്ള മാംസാഹാരം പച്ചയ്ക്ക് കൈകാര്യം ചെയ്യുമ്പോഴും ഇത് പ്രത്യേകം ഓര്‍മ്മിക്കുക. 

-പച്ച മാംസം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പാത്രങ്ങള്‍ ഉപയോഗിക്കുക. 

-ചിക്കന്‍ പോലുള്ള മാംസാഹാരങ്ങള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക. 

-ജീവനുള്ള പക്ഷികളെ വില്‍പന നടത്തുന്ന മാര്‍ക്കറ്റുകളിലേക്ക് നേരിട്ട് പോകുന്നത് ഒഴിവാക്കുക. 

-മുട്ട പച്ചയ്ക്ക് കഴിക്കുന്നത് ഒഴിവാക്കുക. പാതി വേവിച്ച കോഴിമുട്ട, താറാമുട്ട എന്നീ പതിവുകളും മാറ്റിവയ്ക്കുക.

Also Read:- കൂട്ടമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനി; രാജസ്ഥാനില്‍ ജാഗ്രതാനിര്‍ദേശം...

Follow Us:
Download App:
  • android
  • ios