പുരുഷന്മാർക്കുള്ള ഗർഭനിരോധന ഇൻജെക്ഷൻ വികസിപ്പിച്ച് ഇന്ത്യ; ഒരിക്കൽ വൃഷണത്തിൽ കുത്തിവച്ചാൽ ഫലം 13 കൊല്ലത്തോളം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് പുതിയ ഗർഭനിരോധന മരുന്ന് കണ്ടെത്തിയത്.
ദില്ലി: ലോകത്തിൽ ആദ്യമായി പുരുഷന്മാർക്കുള്ള ഗർഭനിരോധന ഇൻജെക്ഷൻ വികസിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് പുതിയ ഗർഭനിരോധന മരുന്ന് കണ്ടെത്തിയത്. ഇത് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനു സമർപ്പിച്ചു. മരുന്നിന് പാർശ്വ ഫലങ്ങളില്ലെന്നും ഗവേഷകർ പറയുന്നു.
നിലവിൽ വാസക്ടമി ശസ്ത്രക്രിയ മാത്രമാണ് പുരുഷൻമാർക്കുള്ള സ്ഥിരമായ പ്രത്യുൽപാദന നിയന്ത്രണ മാർഗം. എന്നാൽ ശുക്ലനാളിക്കു സമീപം നൽകുന്ന കുത്തിവയ്പിലൂടെ 13 വർഷം വരെ പ്രത്യുൽപാദനം തടയാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. അമേരിക്കയിൽ ചില സമാനമായ ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല.
മരുന്ന് തയ്യാറാണ്.കൺട്രോളറിൽ റെഗുലേറ്ററി അംഗീകാരം മാത്രമേ ഇനി കിട്ടേണ്ടതായുള്ള. ഈ മരുന്നാണ് ലോകത്തിലെ ആദ്യത്തെ പുരുഷ ഗർഭനിരോധന മാർഗ്ഗം എന്ന് പറയാമെന്ന് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ഐസിഎംആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ആർഎസ് ശർമ്മ പറഞ്ഞു.
2016 ൽ പുരുഷ ഗർഭനിരോധന മാർഗ്ഗം പരീക്ഷിച്ചുവെങ്കിലും പാർശ്വഫലങ്ങൾ കാരണം ഇത് നിർത്തേണ്ടിവന്നുവെന്ന് യുകെയുടെ ദേശീയ ആരോഗ്യ സേവനത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.