മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളും മലേറിയ പരത്തുന്ന അനോഫിലിസ് കൊതുകുകളും മുട്ടയിട്ട് വളരുന്നത്.
മഴ ചൂടിന് ആശ്വാസമാണെങ്കിലും ഈ സമയത്താണ് കൂടുതലായും പകർച്ചാവ്യാധികൾ ഉണ്ടാകുന്നത്. രോഗനിർണയം, കൃത്യമായ ചികിത്സ, നിരീക്ഷണം, പൊതുജന പങ്കാളിത്തം എന്നിവയിലൂടെ മാത്രമേ ഈ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കൂ. മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളും മലേറിയ പരത്തുന്ന അനോഫിലിസ് കൊതുകുകളും മുട്ടയിട്ട് വളരുന്നത്. ഈ സാഹചര്യത്തിൽ വീടുകളിൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. വീടുകളിൽ ചെയ്യാൻ പാടുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വീടുകളിൽ ചെയ്യേണ്ട കാര്യങ്ങൾ
- വീട്ടുപരിസരത്തോ ടെറസിലോ ഫ്ലവർ പോട്ടുകളിലോ എവിടെയെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് ആഴ്ചയിലൊരിക്കൽ നിർബന്ധമായും ഒഴുക്കിക്കളയണം.
2. കുടിവെള്ളവും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും ശേഖരിച്ചുവെക്കുന്ന ടാങ്കുകളും ബക്കറ്റുകളും കൊതുകുകൾ കടക്കാത്ത രീതിയിൽ പൂർണമായും മൂടിവെക്കുക.
3. കുട്ടികളും പ്രായമായവരും പുറത്തിറങ്ങുമ്പോൾ ശരീരം പൂർണ്ണമായി മൂടുന്ന തരത്തിലുള്ള നീളമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
4. ജനലുകളിലും വാതിലുകളിലും നെറ്റുകൾ ഘടിപ്പിക്കുക, ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക, അംഗീകൃത കൊതുക് നിവാരണ റിപ്പലന്റുകൾ പുരട്ടുക.
5. കടുത്ത പനി, കണ്ണിന് പിന്നിലെ വേദന, സന്ധിവേദന, വിറയൽ, ഛർദ്ദി, അസാധാരണമായ രക്തസ്രാവം എന്നിവ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടുക.
ചെയ്യരുതാത്ത കാര്യങ്ങൾ
- മഴക്കാലത്തെ പനിയെ വെറുമൊരു സാധാരണ ജലദോഷപ്പനിയായി തള്ളിക്കളയരുത്. കൃത്യമായ പരിശോധനയിലൂടെ അത് ഡെങ്കിയോ മലേറിയയോ അല്ലെന്ന് ഉറപ്പുവരുത്തണം.
2. പനി വരുമ്പോൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി വേദനസംഹാരികൾ കഴിക്കരുത്. ഇത് ഡെങ്കിപ്പനി ബാധിതരിൽ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
3. ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, ചെടിച്ചട്ടിയുടെ അടിയിലെ പ്ലേറ്റുകൾ എന്നിവയിൽ പോലും ചെറിയ അളവിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
4. കൊതുക് നശീകരണത്തിനായുള്ള പുകയ്ക്കൽ പറക്കുന്ന കൊതുകുകളെ മാത്രമേ നശിപ്പിക്കൂ. വീടിനുള്ളിലെ കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ നമ്മൾ തന്നെ മുൻകൈ എടുക്കണം.
5. മലേറിയ പരത്തുന്ന കൊതുകുകൾ രാത്രിയിലാണ് കടിക്കുന്നതെങ്കിൽ, ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പ്രധാനമായും പകൽ സമയത്താണ് കടിക്കുന്നത്. അതിനാൽ പകൽ സമയത്തും ജാഗ്രത വേണം.


