ആസ്ത്മയെന്ന് കരുതി ദീര്‍ഘകാല ചികിത്സ; 18 വർഷത്തിനു ശേഷം പുറത്തെടുത്ത് പേനയുടെ അഗ്രം!
ദിസങ്ങള്‍ പിന്നിട്ടപ്പോള്‍ സൂരജിന് കടുത്ത ശ്വാസംമുട്ടും കഫക്കെട്ടും അനുഭവപ്പെട്ടുതുടങ്ങി. ആസ്ത്മയെന്ന് കരുതി ചികിത്സയും തുടങ്ങി.
കടുത്ത ശ്വാസംമുട്ടും കഫക്കെട്ടും കാരണം വർഷങ്ങളായി ആസ്ത്മയെന്ന് കരുതി ചികിത്സിക്കുകയായിരുന്നു ആലുവ സ്വദേശി സൂരജ് (32). എന്നാല്‍ സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയാതെ വിഴുങ്ങിയ പേനയുടെ അഗ്രം 'പണി' തന്നതാണെന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂരജ് അറിയുന്നത്.
2003ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പേന ഉപയോഗിച്ചു വിസിലടിക്കാൻ ശ്രമിക്കുമ്പോഴാണ് ബോൾ പേനയുടെ നിബിനോടു ചേർന്ന ഭാഗം തൊണ്ടയിൽ പോയത്. ആശുപത്രിയിൽ എത്തിച്ച് അന്നുതന്നെ എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. എന്നാല്‍ ദിസങ്ങള്‍ പിന്നിട്ടപ്പോള്‍ സൂരജിന് കടുത്ത ശ്വാസംമുട്ടും കഫക്കെട്ടും അനുഭവപ്പെട്ടുതുടങ്ങി. ആസ്ത്മയെന്ന് കരുതി ചികിത്സയും തുടങ്ങി.
കഴിഞ്ഞ ഡിസംബറിൽ സൂരജിന് കൊവിഡും ബാധിച്ചിരുന്നു. ലക്ഷണങ്ങള്‍ കൂടിയതോടെ വൈറസ് ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ കൊച്ചി അമൃത ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണു വലതുവശത്തെ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി കുടുങ്ങിക്കിടക്കുന്ന പേനയുടെ അഗ്രം കണ്ടെത്തിയത്. തുടര്‍ന്ന് ഡോ.ടിങ്കു ജോസഫിന്‍റെ നേതൃത്വത്തിൽ ഇതു പുറത്തെടുക്കുകയും ചെയ്തു.
Also Read: വായിലൂടെ ഉറുമ്പരിക്കുന്ന അവസ്ഥയില്‍ കിടപ്പിലായ കൊവിഡ് രോഗി; വീഡിയോ ചര്‍ച്ചയാകുന്നു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona