നിര്‍ണായക മത്സരത്തില്‍ ജേക്കബ് ഡിഫിയുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ നിരുത്തരവാദപരമായി ബാറ്റ് വെച്ച് ക്യാച്ചിംഗ് പ്രാക്ടീസ് നല്കുന്നതുപോലെ റുതുരാജ് പുറത്തായത് ചെന്നൈ ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.
ബെംഗളൂരു: ലോകകപ്പിലെ പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റായി വലിയ പ്രതീക്ഷയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചിന്നസ്വാമിയിലെ ബാറ്റിംഗ് പറുദീസയില്‍ സഞ്ജുവില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ചെന്നൈയുടെ ചേട്ടനില്‍ നിന്നുണ്ടായത്. 251 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും സഞ്ജുവും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കുമെന്നായിരുന്നു ചെന്നൈ ആരാധകര്‍ പ്രതീക്ഷിച്ചത്. റുതുരാജ് സിക്സ് അടിച്ചു തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് അനായാസ ക്യാച്ച് നല്കി പുറത്തായി.
നിര്‍ണായക മത്സരത്തില്‍ ജേക്കബ് ഡിഫിയുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ നിരുത്തരവാദപരമായി ബാറ്റ് വെച്ച് ക്യാച്ചിംഗ് പ്രാക്ടീസ് നല്കുന്നതുപോലെ റുതുരാജ് പുറത്തായത് ചെന്നൈ ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. അപ്പോഴും അവരുടെ പ്രതീക്ഷ സഞ്ജു സാംസണിലായിരുന്നു. ലോകകപ്പിലെ സഞ്ജുവിന്റെ വീറുറ്റ പോരാട്ടങ്ങള്‍ തന്നെയായിരുന്നു ആര്‍സിബി സ്കോര്‍ മറികടക്കാനാവുമെന്ന അവരുടെ പ്രതീക്ഷകള്‍ക്ക് കാരണം. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ആയുഷ് മാത്രെ മൂന്നാം നമ്പറിലെത്തിയതോടെ സഞ്ജു ഫോമിലാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു.
എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് സമ്മാനിച്ച് മാത്രെയും മടങ്ങി. ഇതോടെ ഭുവിയെറിഞ്ഞ രണ്ടാം ഓവറില്‍ ഒരു പന്ത് പോലും നേരിടാന്‍ സഞ്ജുവിനായില്ല. ആ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് സര്‍ഫറാസ് ഖാന് പ്രതീക്ഷ കാത്തു. ജേക്കബ് ഡഫിയെറിഞ്ഞ മൂന്നാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ സഞ്ജു ഉയര്‍ത്തയടിച്ച പന്ത് ക്യച്ചാകാതെ പോയത് ഭാഗ്യത്തിനായിരുന്നു. പിന്നീട് നേരിട്ട നാലാം പന്തില്‍ ഡഫിക്കെതിരെ ഫൈൻ ലെഗ്ഗിന് മുകളിലൂടെ തകര്‍പ്പനൊരു സിക്സ് പറത്തി പ്രതീക്ഷ നല്കിയ സഞ്ജു അടുത്ത പന്തില്‍ മടങ്ങി. ക്യാപ്റ്റൻ റുതുരാജിന്റെ പുറത്താകലിന് സമാനമായി ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച സഞ്ജുവിനെ സ്ലിപ്പില്‍ മറ്റൊരു മലയാളി താരമായി ദേവ്ദത്ത് പടിക്കല്‍ അനായാസം കൈയിലൊതുക്കി. ഇത്തവണയും രണ്ടക്കം കടക്കാനായില്ലെന്ന് മാത്രമല്ല 10 പന്ത് പോലും തികച്ച് ക്രീസില്‍ നില്‍ക്കാനും സഞ്ജുവിനായില്ല. സഞ്ജു പുറത്തായതിന് പിന്നാലെ കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് നിരാശയോടെ മുഖം മറക്കുന്നതും കാണാമായിരുന്നു. തുടര്‍ച്ചയായി മൂന്ന് കളികളിലും നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി ചെന്നൈ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
