സാധാരണയായി രോഗനിർണയത്തിന് പരിശോധനാഫലം കിട്ടാനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.

സാധാരണയായി രോഗനിർണയത്തിന് പരിശോധനാഫലം കിട്ടാനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഇനി അങ്ങനെ വേണ്ടിവരില്ല. രോഗകാരണമായ ബാക്ടീരിയയുടെ സാന്നിധ്യം അരമണിക്കൂറിനുള്ളിൽ കണ്ടെത്താനുള്ള ഉപകരണം ശാസ്ത്രജ്ഞർ കണ്ടെത്തി. 

പെൻസിൽവേനിയ സർവകലാശാലയിലെ വിദഗ്ധരാണ് ഈ ഉപകരം വികസിപ്പിച്ചെടുത്തത്. ഇപ്പോൾ ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാനും ഏതു തരമാണെന്നു കണ്ടെത്താനും 3–4 ദിവസം വരെ കാത്തിരിക്കണം. അതുകൊണ്ട് രോഗം വഷളാകുന്നതിനു മുൻപ്, മുൻകരുതലായി ആന്റിബയോട്ടിക് നൽകുകയാണ് ചെയ്യാറുള്ളത്. ഈ രീതി ഇനി തുടരേണ്ടിവരില്ല. 

മൂത്രാശയസംബന്ധമായ അണുബാധയും മറ്റും തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിൽസിക്കാൻ കഴിയുമെന്നത് ഏറെപ്പേർക്ക് ആശ്വാസമാകും. പുതിയ ഉപകരണത്തിന് പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ ഇത് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.