കൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ് മലേറിയ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം.
നിപ, ഷിഗെല്ല ബാധകൾക്കിടെ കോഴിക്കോട്ട് മലേറിയ കൂടി സ്ഥിരീകരിച്ചു. തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടെ മധ്യപ്രദേശ് ആണെന്ന നിഗമനത്തിലാണ് നിലവിൽ ആരോഗ്യപ്രവർത്തകർ.
എന്താണ് മലേറിയ?
പെൺ അനോഫിലിസ് കൊതുകുകൾ വഴി പകരുന്ന പ്ലാസ്മോഡിയം (Plasmodium) മൂലമുണ്ടാകുന്ന മാരകമായ ഒരു അണുബാധയാണ് മലേറിയ. യഥാസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവന് തന്നെ ഭീഷണിയാകാം. കൊതുക് നിവാരണവും രോഗപ്രതിരോധ മരുന്നുകളുമാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ രോഗാണുവാഹകരായ പെൺ അനോഫിലിസ് കൊതുകുകൾ കടിക്കുമ്പോൾ, അവയുടെ ഉമിനീരിലുള്ള പ്ലാസ്മോഡിയം പരാന്നഭോജികൾ മനുഷ്യരക്തത്തിലേക്ക് പ്രവേശിക്കുന്നു.
ലക്ഷണങ്ങൾ എന്തെല്ലാം?
കടുത്ത പനിയും വിറയലും
വേദന : കഠിനമായ തലവേദന, പേശി വേദന, സന്ധി വേദന.
ദഹന പ്രശ്നങ്ങൾ : ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം
അസ്വസ്ഥത : അമിതമായ ക്ഷീണം, ബലഹീനത, വിശപ്പില്ലായ്മ.
വൈറൽ പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഉണ്ടാകുന്നതുപോലെ ശക്തമായ പനിയും തലവേദനയും ശരീരവേദനയും ആണ് ആദ്യലക്ഷണങ്ങൾ. അതുപോലെതന്നെ മലേറിയയുടെ രോഗാണുക്കളിൽ പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം ഫാൽസിപാറം എന്നിവയിൽ ഏതു മൂലമാണ് പനി ഉണ്ടാവുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റങ്ങളും കണ്ടുവരുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ് മലേറിയ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം.
കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക
കൊതുക് നിവാരണ ലായനികൾ (Repellents) ഉപയോഗിക്കുക.
വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.
ശരീരം മുഴുവൻ പൊതിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
വാതിലും ജനലുമെല്ലാം നെറ്റ് അടിച്ച് സുരക്ഷിതമാക്കാനും ശരീരത്ത് ഇൻസെക്ട് റെപ്പല്ലന്റുകൾ പുരട്ടാനും ശ്രദ്ധിക്കണം.
കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ഗർഭസ്ഥസിശുക്കൾ എന്നിവരിൽ രോഗസാധ്യത കൂടുതലാണ്. അതിനാൽ, കൊതുകുകൾ ഉള്ളിടത്ത് പുറത്തിറങ്ങുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.


