2022 ലും മാസ്ക് ധരിക്കേണ്ടിവരും, കൊവിഡിനെ പ്രതിരോധിക്കാൻ മരുന്ന് അത്യാവശ്യം; ഡോ. വി കെ പോള്‍
വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.
2022ലും മാസ്ക് ധരിക്കേണ്ടിവരും. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കൊവിഡിനെ പ്രതിരോധിക്കാൻ വേണ്ടതെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം തള്ളിക്കളയാനാകില്ല. രാജ്യം അപകടകരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
' കൊവിഡിന്റെ മൂന്നാം തരംഗം തള്ളിക്കളയാനാവില്ല. നമ്മൾ സ്വയം പരിരക്ഷിക്കുകയും രോഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഈ സമയത്ത് നാമെല്ലാവരും ഒരുമിച്ച് നിൽക്കാനാണ് ശ്രമിക്കേണ്ടത്...' - ഡോ. പോൾ പറഞ്ഞു.
വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്‌സിന് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഡോ. പോൾ പറഞ്ഞു.
മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്നതിനായി മാതാപിതാക്കളോട് വാക്സിനെടുക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മുതിർന്നവർക്ക് വാക്സിനേഷൻ നൽകിയാൽ കുട്ടികളിലേക്ക് വൈറസ് പടരുന്നത് തടയാമെന്നും വി.കെ പോള്‍ പറഞ്ഞു.
കൊവിഡ് വാക്സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കും; യുഎസ് പഠനം