'സ്വയംഭോഗം ചെയ്തത് കൊണ്ടാണ് ക്യാന്‍സര്‍ വന്നത്'; മോഹനന്‍ വൈദ്യരുടെ അടുത്തെത്തിയ അനുഭവം പങ്കുവച്ച് നന്ദു മഹാദേവ
എന്റെ ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തുന്നത്. പോയി ഉടനെ തന്നെ ആദ്യം അദ്ദേഹം ചെറിയൊരു ക്ലാസെടുത്തു.
മോഹനന്‍ വൈദ്യരുടെ ചികിത്സയെ കുറിച്ച് പലതരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇയാളുടെ ചികിത്സ പിഴവിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഒരു കുഞ്ഞ് മരിച്ചത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നാലെ വാദ്യരുടെ ചികിത്സയെ വിമര്‍ശിച്ചും ഇയാള്‍ കാരണം ജീവന് നഷ്ടപ്പെട്ടവരെ കുറിച്ചും നിരവധി കുറിപ്പുകളെത്തി. ഇപ്പോള്‍ ക്യാന്‍സര്‍ എന്ന മാഹാവ്യാധിയെ പൊരുതി ജയിച്ച നന്ദു മഹാദേവ മോഹനന്‍ വൈദ്യരുടെ വ്യാജ ചികിത്സയെ കുറിച്ച് പറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്.
എന്റെ ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തുന്നത്. പോയി ഉടനെ തന്നെ ആദ്യം അദ്ദേഹം ചെറിയൊരു ക്ലാസെടുത്തു. എംആർഐ സ്കാനിങ്, സിടി സ്കാനിങ് , എക്സറേ എന്നിവയെല്ലാം ഉടായിപ്പാണെന്ന് അദ്ദേഹം അന്ന് പറഞ്ഞതെന്ന് നന്ദു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ക്യാൻസർ എന്നു പറയുന്ന രോഗം ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. അത് ക്യാൻസർ അല്ല മറിച്ച് കവിള് വാർപ്പ് , അർബുദം , തുടങ്ങി ചില നാടൻ പേരുകളിലാണ് വൈദ്യർ വിശേഷിപ്പിക്കുക. എന്നു വച്ചാൽ ആനയ്ക്ക് ഇംഗ്ളീഷിൽ എലിഫന്റ് എന്നും ഹിന്ദിയിൽ ഹാതി എന്നും ആണ് പറയുക.
വൈദ്യരുടെ ശൈലിയിൽ പറഞ്ഞാൽ എലിഫന്റ് എന്നൊരു ജീവി ഇല്ല..അത് ആനയാണ്. ആനയെ കാട്ടി എലിഫന്റ് എന്നു പറഞ്ഞിട്ട് ശാസ്ത്രം ജനങ്ങളെ പറ്റിക്കുകയാണ് പോലും. ക്യാൻസറിന്റെ നാടൻ പേരുകൾ പറഞ്ഞിട്ട് അത് ക്യാൻസർ അല്ല എന്ന് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹമെന്നും നന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അലോപ്പതി ചികിത്സ ബിസിനസ്സ് ആണെന്ന് പറഞ്ഞിട്ട് ഒരു മാസം കൊണ്ട് ഏകദേശം മുപ്പതിനായിരം രൂപയാണ് ഇയാൾ വാങ്ങിയതെന്നും നന്ദു പറയുന്നു. ഒരു മരുന്നും എടുക്കുന്നതിന് മുന്നേയാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തിയത്.ചികിത്സിച്ചു ഭേദമാക്കാമെന്നു നൂറു ശതമാനം ഉറപ്പും തന്നു. പക്ഷെ ഒടുവിൽ അയാൾ തോറ്റുപോയി.
കാലിലെ ട്യൂമർ വീണ്ടും വീണ്ടും വലുതായപ്പോൾ അയാൾ പറഞ്ഞത് കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് അങ്ങനെ വന്നത് എന്നാണ്. മഴക്കാലം കഴിയുമ്പോൾ മാറുമെന്നും പറഞ്ഞു.തുടക്കത്തിൽ തന്നെ ഒരു സമ്മതക്കുറിപ്പ് ഒപ്പിടുവിച്ചിട്ടാണ് അയാൾ ചികിത്സ തുടങ്ങിയതെന്നും നന്ദു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.