ശമ്പളം വൈകുന്നതിനെതിരെ 108 ആംബുലന്‍സ് ജീവനക്കാരുടെ സൂചന പണിമുടക്ക് തുടരുന്നു; പരിഹാരം ഇഴയുന്നെന്ന് ആരോപണം
108 ആംബുലന്‍സുകള്‍ പണിമുടക്കിയതോടെ റഫറൻസ് കേസുകള്‍ക്ക് സ്വകാര്യ ആംബുലൻസുകളെ അമിത കൂലി നൽകി ആശ്രയിക്കേണ്ട അവസ്ഥയിലാണ് പൊതുജനം.

കൊച്ചി: ശമ്പളം വൈകുന്നതിനെതിരെ ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ സംസ്ഥാനത്ത്
നടത്തുന്ന സൂചനാ പണിമുടക്ക് മൂന്ന് ദിവസം പിന്നിട്ടിട്ടും ശമ്പളം നൽകാനുള്ള നടപടികൾ ഇഴയുന്നു. അടിയന്തിരമായി 15 കോടി രൂപ സർകാർ അനുവദിച്ചെങ്കിലും ഇത് ട്രഷറി നടപടികളിൽ കുരുങ്ങി കിടക്കുകയാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആണ് ഓഗസ്റ്റ് മാസത്തെ ശമ്പളം വകുന്നതിൽ പ്രതിഷേധിച്ച് ആശുപത്രികളിൽ നിന്നുള്ള റഫറൻസ് കേസുകൾ എടുക്കാതെ സി.ഐ.ടി.യു തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സൂചനാ പണിമുടക്ക് നടത്തുന്നത്. ഇതോടെ റഫറൻസ് കേസുകള്‍ക്ക് സ്വകാര്യ ആംബുലൻസുകളെ അമിത കൂലി നൽകി ആശ്രയിക്കേണ്ട അവസ്ഥയിലാണ് പൊതുജനം.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളെ സമരം ബാധിച്ചിട്ടില്ല. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ ആണ് പണിമുടക്ക് കാര്യമായി ബാധിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പൂർണമായും 108 ആംബുലൻസ് ജീവനക്കാർ റഫറൻസ് കേസുകൾ എടുക്കാതെ സൂചന പണിമുടക്ക് നടത്തുകയാണ്. മറ്റ് ജില്ലകളിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുമ്പോൾ മറ്റൊരു വിഭാഗം അതിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
Read also: കരാറിനായി വ്യാജ ഒപ്പ്! സ്വകാര്യ കമ്പനിയുമായുള്ള കരാറിൽ താൻ ഒപ്പുവച്ചിട്ടില്ലെന്ന് ഇൻകൽ മുൻ എംഡി
കോഴിക്കോട് ജില്ലയിൽ നിപ്പ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകളും സൂചന പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് 108 ആംബുലൻസ് സേവനം തടസമില്ലാതെ നൽകുന്നുണ്ട് എന്ന് സൂചന പണിമുടക്കിന് നേതൃതം നൽകുന്ന
കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു വ്യക്തമാക്കി.
സർക്കാരിൽ നിന്നുള്ള ഫണ്ട് ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.എം.ആർ.ഐ എന്ന സ്വകാര്യ കമ്പനി ശമ്പളം അകാരണമായി തടഞ്ഞ് വെച്ചിരിക്കുന്നത് എന്ന് ജീവനക്കാർ ആരോപിക്കുന്നു. കൃത്യമായി ഒരു ശമ്പള തീയതി തങ്ങൾക്ക് ഇല്ലെന്നും ഓരോ മാസവും ശമ്പളം വൈകി വരുന്നത് ബുദ്ധിമുട്ടാണെന്നും ജീവനക്കാർ പറയുന്നു.
യൂണിയനും കമ്പനിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എല്ലാ മാസവും പത്താം തിയതിക്ക് ഉള്ളിൽ ശമ്പളം നൽകും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നതായി യൂണിയൻ തൊഴിലാളികൾക്ക് നൽകിയ കത്തിൽ പറയുന്നു. പല തവണ ഇതുമായി ബന്ധപ്പെട്ട് കമ്പനിയെ സമീപിച്ചെങ്കിലും കൃത്യമായി ഒരു ശമ്പള തിയതി ഉറപ്പ് നൽകാൻ കമ്പനി തയ്യാറായില്ലെന്നാണ് ആരോപണം.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ആണ് 108 ആംബുലൻസ് പദ്ധതിയുടെ മേൽനോട്ട ചുമതല. ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച 15 കോടി രൂപ കരാർ കമ്പനിക്ക് നൽകുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഇന്ന് വൈകുന്നേരം തന്നെ ട്രഷറി നടപടികൾ പൂർത്തിയാക്കി ഇത് കരാർ കമ്പനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
സർക്കാരിന്റെ സാമ്പത്തിക പിരിമുറുക്കം കാരണം കഴിഞ്ഞ ആറുമാസമായി കരാർ കമ്പനിക്ക് കൃത്യമായി ഫണ്ട് നൽകിയിട്ടില്ലെന്നും 60 കോടിയിലേറെ രൂപ കരാർ കമ്പനിക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകാൻ കുടിശ്ശിക ഉണ്ടെന്നുമാണ് അധികൃതർ അറിയിച്ചത് എന്ന് ജീവനക്കാർ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ സൗജന്യ ആംബുലൻസ് പദ്ധതിയാണ് 108 ആംബുലൻസ് പദ്ധതി. സംസ്ഥാനത്ത് ഉടനീളം 316 ആംബുലൻസുകൾ ആണ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. 1300 ലേറെ ജീവനക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജോലി നോക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...