ഡെൽറ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോൺ മാറിക്കഴിഞ്ഞു. പുതിയ വേരിയന്റിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോഗ്യവിദഗ്ധർ.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമിക്രോൺ ഇപ്പോൾ പല രാജ്യങ്ങളിലും പ്രവേശിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ കേസുകളുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നത്.
ഡെൽറ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോൺ മാറിക്കഴിഞ്ഞു. പുതിയ വേരിയന്റിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോഗ്യവിദഗ്ധർ. പുതിയ വേരിയന്റ് വളരെ ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ, ഒമിക്രോൺ വേരിയന്റ് രാജ്യങ്ങളിൽ അതിവേഗം പടരുകയാണ്.
ദിനംപ്രതി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വ്യാപകമായ ആശങ്കകൾ ഉയർത്തുന്നു. യുകെയുടെ ZOE കൊവിഡ് സ്റ്റഡി ആപ്പ് അനുസരിച്ച് ഒമിക്രോണിന്റെ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട ചില ലക്ഷണങ്ങൾ എതൊക്കെയാണെന്ന് വ്യക്തമാക്കുന്നു.
നേരിയ പനി, തൊണ്ടയിൽ പൊട്ടൽ, തുമ്മൽ, ശരീര വേദന, ക്ഷീണം, രാത്രി വിയർക്കുക എന്നിവയാണ് ഒമിക്രോൺ പിടിപെട്ടാൽ കൂടുതലായി പ്രകടമാകുന്ന ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദി, വിശപ്പില്ലായ്മ എന്നിവും കണ്ട് വരുന്നു. പുതിയ കൊവിഡ് വകഭേദം ബാധിച്ചാൽ ചർമ്മത്തിലും ചില മാറ്റങ്ങൾ ഉണ്ടാകാമെന്നാണ് സ്റ്റഡി ആപ്പിൽ പുതിയതായി പറയുന്നത്.
ചൊറിഞ്ഞു പൊട്ടുക അല്ലെങ്കിൽ തിണർപ്പാണ് ഒമിക്രോൺ പിടിപെട്ടാൽ ചർമ്മത്തിൽ പ്രകടമാകുന്ന മറ്റൊരു ലക്ഷണം. ചർമ്മത്തിലെ തിണർപ്പ് പലപ്പോഴും കൊവിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. SARs-COV-2 വൈറസ് മൂലമുണ്ടാകുന്ന കോശജ്വലനത്തിന്റെ ലക്ഷണമാകാം ഇത് എന്ന് നേരത്തെയുള്ള പഠനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
ചർമ്മത്തിലെ തിണർപ്പ് കൊവിഡ് 19 ന്റെ നാലാമത്തെ പ്രധാന ലക്ഷണമായി കണക്കാക്കണമെന്ന് ZOE COVID പഠന ആപ്പ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധിച്ചവരിൽ 'ചിൽബ്ലെയിൻ' എന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതായും പഠനത്തിൽ പറയുന്നു. കാൽവിരലുകളിൽ ചുവപ്പും പർപ്പിൾ നിറത്തിലുള്ള മുഴകളിലേക്കും നയിച്ചേക്കാം. ഇത് വേദനയും ചൊറിച്ചിലും ഉണ്ടാക്കാം.
