മിക്ക ചൈനീസ് നഗരങ്ങളിലും അമ്പത് ശതമാനം പേരും രോഗബാധിതരായിരുന്നുവെന്നും ടെസ്റ്റ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ചൈനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ( പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന വിദഗ്ധൻ) സെങ് ഗ്വാങ് പറയുന്നത്. 

ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. 2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറാകാതിരുന്നു.

ഇപ്പോഴിതാ ചൈനയില്‍ നിന്ന് ചില ഞെട്ടിക്കുന്ന കണക്കുകളാണ് അനൗദ്യോഗികമായി പുറത്തുവരുന്നത്. ചൈനയില്‍ ഈ കൊവിഡ് തരംഗത്തില്‍ മാത്രം ഏതാണ്ട് ആകെ ജനസംഖ്യയുടെ നാല്‍പത് ശതമാനം പോരെയും കൊവിഡ് ബാധിച്ചുവെന്നാണ് ചൈനയില്‍ നിന്ന് തന്നെയുള്ള ചില വിദഗ്ധരെ ഉദ്ദരിച്ചുകൊണ്ട് 'ഏഷ്യാ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മിക്ക ചൈനീസ് നഗരങ്ങളിലും അമ്പത് ശതമാനം പേരും രോഗബാധിതരായിരുന്നുവെന്നും ടെസ്റ്റ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ചൈനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ( പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന വിദഗ്ധൻ) സെങ് ഗ്വാങ് പറയുന്നത്. 

'ചൈനയില്‍ ഇക്കുറിയുണ്ടായ കൊവിഡ് തരംഗത്തില്‍ പ്രതീക്ഷിച്ചതിനെക്കാളെല്ലാം വേഗതയിലായിരുന്നു രോഗവ്യാപനം. എങ്ങനെയും ആകെ ജനസംഖ്യയുടെ നാല്‍പത് ശതമാനം പേരെയും രോഗം ബാധിച്ചുവെന്ന് പറയാൻ സാധിക്കും...'- ചൈനീസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവൻഷൻ (സിഡിസി) മുൻ ഡോക്ടറല്‍ സൂപ്പര്‍വൈസര്‍ കൂടിയായിരുന്ന സെങ് ഗ്വാങ് പറയുന്നു. 

അതേസമയം യഥാര്‍ത്ഥ കണക്ക് കൊവിഡ് അവസാനിക്കുമ്പോള്‍ മാത്രമേ അറിയാൻ സാധിക്കൂവെന്നും ചൈനയില്‍ നിന്നുള്ള വിദഗ്ധര്‍ അറിയിക്കുന്നു. 

സിഡിസിയുടെ കണക്ക് പ്രകാരം ഡിസംബര്‍ 1-20 സമയത്തിനുള്ളില്‍ തന്നെ കോടിക്കണക്കിന് പേരെയാണ് രോഗം ബാധിച്ചത്. മരണനിരക്കിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ചൈന കൊവിഡ് കണക്കുകളിലെ സത്യാവസ്ഥ തുറന്നുപങ്കുവയ്ക്കാൻ തയ്യാറാകുന്നില്ലെന്നും തങ്ങള്‍ വീണ്ടും ഇത് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

എത്ര കൊവിഡ് കേസ്, എത്ര പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍, എത്ര മരണം എന്നിവ സംബന്ധിച്ച കണക്കുകളാണ് ലോകാരോഗ്യ സംഘടന ചൈനയോട് തേടുന്നത്. എന്നാല്‍ കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ക്ക് തന്നെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാക്കുന്നതിന് ചൈന മടിച്ചിരുന്നു. ഇപ്പോഴും ഇതേ സമീപനമാണ് ചൈന തുടരുന്നത്.

Also Read:- രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യമെന്ന് പഠനം