Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോഴും ചിലത് ശ്രദ്ധിക്കാനുണ്ടെന്ന് വിദഗ്ധര്‍...

പലരും ഉപയോഗിക്കുന്ന ടോയ്‌ലറ്റ് ആണെങ്കില്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണമെന്നാണ് ഇവര്‍ പറയുന്നത്. കാരണം, ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ രോഗം ബാധിച്ചവര്‍ ധാരാളമാണ്. ആര്‍ക്കാണ് രോഗമുള്ളതെന്ന് മനസിലാക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യമുണ്ടല്ലോ. അങ്ങിനെ വരുമ്പോള്‍ രോഗബാധിതനായ ഒരാള്‍ ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം അടുത്തയാള്‍ കയറുമ്പോള്‍ രോഗവ്യാപനം ഉണ്ടായേക്കാം എന്നാണ് ഇവര്‍ വാദിക്കുന്നത്
 

researchers says that there can be a possibility to transmit coronavirus through flushing toilets
Author
USA, First Published Jun 17, 2020, 9:42 PM IST

കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍, വൈറസ് കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ജാഗ്രത പാലിക്കുക എന്നതാണ് ആകെ ചെയ്യാനുള്ള പ്രതിരോധ നടപടി. പൊതുവിടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ഇടവിട്ട് കൈ സോപ്പിട്ട് കഴുകി വൃത്തിയാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത് ഈ രോഗവ്യാപന സാധ്യതയെ മുന്‍നിര്‍ത്തിക്കൊണ്ടാണ്. 

എന്നാല്‍ കൊവിഡ് 19മായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിലൊന്നും അധികം ഉയര്‍ന്നുവരാതിരുന്ന ഒന്നാണ് ശുചിമുറികളിലോ കക്കൂസുകളിലോ പാലിക്കേണ്ട ജാഗ്രതകള്‍. പ്രധാനമായും വായിലൂടെയും മൂക്കിലൂടെയും വരുന്ന സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത് എന്നുറപ്പിച്ചതോടെ ഈ വിഷയം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നതാണ് സത്യം.

എന്നാല്‍ 'അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ്'ന്റെ പ്രസിദ്ധീകരണമായ 'ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സ്'ല്‍ ഇക്കഴിഞ്ഞ ദിവസം ഒരു പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരുന്നു. ചൈനയിലെ യാംങ്‌സൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

കൊവിഡ് 19 വ്യാപനത്തില്‍ ടോയ്‌ലറ്റിലും ചിലത് ശ്രദ്ധിക്കാനുണ്ടെന്നാണ് ഈ പഠനം നല്‍കുന്ന സൂചന. അതായത്, കൊവിഡ് ബാധിതനായ ഒരാളുടെ കുടലിലും മറ്റും വൈറസ് കാണപ്പെടുന്നുണ്ട്. അത് മലത്തിലൂടെ പുറത്തെത്തിയേക്കാമെന്നും ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം ഫ്‌ളഷ് ചെയ്യുമ്പോള്‍ ഇത് വായുവില്‍ കലരാനുള്ള സാധ്യതയുണ്ട് എന്നുമാണ് പഠനം വാദിക്കുന്നത്. 

ഇത് സ്ഥാപിച്ചെടുക്കാന്‍ തക്ക തെളിവുകളൊന്നും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നില്ല. അതേസമയം, സാധ്യതകളെ തള്ളിക്കളയരുത് എന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. 

പലരും ഉപയോഗിക്കുന്ന ടോയ്‌ലറ്റ് ആണെങ്കില്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണമെന്നാണ് ഇവര്‍ പറയുന്നത്. കാരണം, ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ രോഗം ബാധിച്ചവര്‍ ധാരാളമാണ്. ആര്‍ക്കാണ് രോഗമുള്ളതെന്ന് മനസിലാക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യമുണ്ടല്ലോ. 

അങ്ങിനെ വരുമ്പോള്‍ രോഗബാധിതനായ ഒരാള്‍ ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം അടുത്തയാള്‍ കയറുമ്പോള്‍ രോഗവ്യാപനം ഉണ്ടായേക്കാം എന്നാണ് ഇവര്‍ വാദിക്കുന്നത്. 

''ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ കണ്ണില്‍ കാണാന്‍ കഴിയാത്ത അത്രയും നേര്‍ത്ത തുള്ളികളായി വെള്ളത്തിനൊപ്പം മലവും ശക്തിയായി പുറത്തേക്ക് തെറിക്കും. ഇത് വായുവില്‍ കലരുന്നു. അടുത്തൊരാള്‍ കയറുമ്പോള്‍ ഈ വായു അയാള്‍ ശ്വസിക്കുന്നു. ഇത്തരത്തില്‍ കൊവിഡ് പകര്‍ന്നതായ തെളിവുകളൊന്നും തന്നെ നിലവില്‍ ഇല്ല. അതേസമയം പൂജ്യം സാധ്യത ഇതിന് നല്‍കാതിരിക്കുക. ജാഗ്രത പാലിക്കുന്നത് എപ്പോഴും നല്ലതാണ്...''- പഠനം പറയുന്നു. 

''പലയിനത്തില്‍ പെട്ട വൈറസുകളും ടോയ്‌ലറ്റിലൂടെ ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാറുണ്ട്. പ്രത്യേകിച്ച് പബ്ലിക് ടോയ്‌ലറ്റുകള്‍. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇതുവരെ അത്തരമൊരു സംഭവം കണ്ടെത്തപ്പെട്ടിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ സാധ്യതകള്‍ ഇല്ല എന്ന് ഉറപ്പിച്ച് പറയാനും ആകില്ല. ചെറിയൊരു സാധ്യതയേ ഉള്ളൂവെങ്കില്‍പ്പോലും അതില്‍ ശ്രദ്ധ ചെലുത്തേണ്ടതില്ലേ...''- അമേരിക്കന്‍ ഗവേഷകനായ ചാള്‍സ് പി ഗെര്‍ബ പറയുന്നു. 

പലരും ഉപയോഗിക്കുന്ന ടോയ്‌ലറ്റ് ആണെങ്കില്‍ ഉപയോഗിച്ച ശേഷം അടപ്പ് മൂടിയിട്ട് ഫ്‌ളഷ് ചെയ്യുന്നതിലൂടെ ഈ സാധ്യതയെ വലിയൊരു പരിധി വരെ പിടിച്ചുനിര്‍ത്താമെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. ഇതുമാത്രമാണ് ഇക്കാര്യത്തില്‍ ചെയ്യാവുന്ന ഏക പ്രതിരോധമെന്നും ഇവര്‍ പറയുന്നു. 

Also Read:- 'പെട്ടെന്ന് മണവും രുചിയും നഷ്ടപ്പെടുന്നത് കൊവിഡ് 19 ലക്ഷണം തന്നെ'...

Follow Us:
Download App:
  • android
  • ios