മിക്കവാറും കൊവിഡ് മുക്തര്‍ക്കും രോഗത്തിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് പരിപൂര്‍ണമായി മോചിപ്പിക്കപ്പെടാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ക്ഷീണം കഴിഞ്ഞാല്‍ പിന്നെ ശ്വാസതടസം തന്നെയാണ് മിക്കവരും നേരിടുന്ന കൊവിഡാനന്തര വിഷമത

കൊവിഡ് 19 രോഗം അതിജീവിച്ചതിന് ശേഷവും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ശാരീരികമായ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷമതകള്‍ പോലും കൊവിഡ് മുക്തര്‍ നേരിടുന്നുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ചൈനയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. 

കൊവിഡ് 19 മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നുള്ള ഗവഷേകരാണ് പഠനത്തിന് പിന്നില്‍. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റ്'ലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

കൊവിഡ് പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും പിന്നീട് രോഗമുക്തി നേരിടുകയും ചെയ്തവരില്‍ പകുതി പേരിലെങ്കിലും അടുത്ത ഒരു വര്‍ഷത്തേക്ക് വരെ ക്ഷീണവും ശ്വാസതടസവും കാണുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ചിലരില്‍ ഈ പ്രശ്‌നങ്ങള്‍ക്കൊപ്പം പേശികളില്‍ തളര്‍ച്ച നേരിടുന്നതായും പഠനം പറയുന്നു. 

'കൊവിഡ് പിടിപെട്ടതിന് ശേഷം നീണ്ടുനില്‍ക്കുന്ന, ലോംഗ് കൊവിഡ് എന്നറിയപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളെ തിരിച്ചറിയാനോ കൃത്യമായ ചികിത്സ ലഭ്യമാക്കാനോ കഴിയാതെ അത് നിത്യജീവിതത്തെ പല രീതിയില്‍ ബാധിക്കപ്പെട്ട് കഴിയുന്നവുണ്ട്. സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതില്‍ മുതല്‍ ജോലിയില്‍ പോലും കാര്യമായ ശ്രദ്ധ ചെലുത്താന്‍ സാധിക്കാത്തവരുണ്ട്. അത്തരക്കാരുടെയെല്ലാം പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഞങ്ങളുടെ കണ്ടെത്തലുകള്‍...'- പഠനം പറയുന്നു. 

മിക്കവാറും കൊവിഡ് മുക്തര്‍ക്കും രോഗത്തിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് പരിപൂര്‍ണമായി മോചിപ്പിക്കപ്പെടാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ക്ഷീണം കഴിഞ്ഞാല്‍ പിന്നെ ശ്വാസതടസം തന്നെയാണ് മിക്കവരും നേരിടുന്ന കൊവിഡാനന്തര വിഷമത. ക്ഷീണമായാലും പേശിയെ ബാധിക്കുന്ന തളര്‍ച്ചയായാലും സ്ത്രീകളെ അപേക്ഷിച്ച് ഇത് പുരുഷന്മാരിലാണ് കൂടുതലായി കാണുന്നതെന്നും പഠനം അവകാശപ്പെടുന്നു.

Also Read:- 'മുലയൂട്ടുന്ന അമ്മമാര്‍ വാക്‌സിനെടുക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ സംഭവിക്കുന്നത്...'