കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്ന് ഐസിഎംആര്‍
മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവയ്ക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആര്‍ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാൻ ഡോ എൻകെ അറോറ പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ വാക്സിൻ നൽകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവയ്ക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആര്‍ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാൻ ഡോ എൻകെ അറോറ പറഞ്ഞു.
സൈഡസ് കാഡില വാക്‌സിന്റെ പരീക്ഷണം ഏകദേശം പൂർത്തിയായി. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റോടെയോ 12-18 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിൻ കുത്തിവച്ച് തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഓരോ ദിവസവും ഒരു കോടി കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം പുതിയ ആശങ്കകൾ സൃഷ്ടിച്ച കൊവിഡ് 19 ന്റെ ഡെൽറ്റ പ്ലസ് പുതിയ വകഭേദം മൂന്നാമത്തെ തരംഗവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് ഡോ. അറോറ പറഞ്ഞു.
അതിനിടെ, കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നത് കൊവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവായി മാറുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
മരണഭയം, പ്രിയപ്പെട്ടവര്‍ നഷ്ടമാകുമോ എന്ന ആശങ്ക; കൊവിഡ് കാലം മനുഷ്യരോട് ചെയ്യുന്നത്...