Asianet News MalayalamAsianet News Malayalam

ഗർഭകാലത്തെ ഛർദ്ദിയും തലകറക്കവും, വില്ലനെ കണ്ടെത്തി ശാസ്ത്രലോകം, അറിയാം 'ജിഡിഎഫ് 15' നെക്കുറിച്ച്......

ഭ്രൂണത്തിൽ നിന്ന് അമ്മയുടെ രക്തത്തിലൂടെ അമ്മയുടെ തലച്ചോറിലെത്തുന്ന ഈ ഹോർമോൺ അമ്മയുടെ തലച്ചോർ ഏത് വിധത്തിൽ സ്വീകരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഗർഭിണികളിൽ മോണിംഗ് സിക്ക്നെസിന്റെ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുക.

Why seven in ten women experience pregnancy sickness culprit is a hormone produced by the fetus GDF15 etj
Author
First Published Dec 14, 2023, 10:30 AM IST

ഗർഭധാരണത്തിന് ശേഷം പലപ്പോഴും സ്ത്രീകളെ വലയ്ക്കുന്ന പ്രശ്നമാണ് രാവിലെ അനുഭവപ്പെടുന്ന ഛർദ്ദിലും തലകറക്കവും. ചിലർക്ക് ആദ്യ മൂന്ന് മാസം കൊണ്ട് ഇത്തരം പ്രശ്നങ്ങൾ അവസാനിക്കുമെങ്കിലും ചിലർക്ക് ഗർഭകാലം മുഴുവനും ഈ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. മോണിംഗ് സിക്ക്നെസ് എന്ന പേരിൽ അറിയപ്പെടുന്ന ഛർദ്ദിലും തലകറക്കത്തിനും യഥാർത്ഥ കാരണം എന്താണെന്ന് അറിയാമോ? ഗർഭസ്ഥ ശിശുവിൽ നിന്നുള്ള ഒരു ഹോർമോണാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ജിഡിഎഫ് 15 എന്ന ഗ്രോത്ത് ഡിഫറന്‍സിയേൽന്‍ ഫാക്ടർ 15 എന്ന മോണിംഗ് സിക്ക്നെസിന്റെ കാരണക്കാരനായ ഹോർമോണിന്റെ പങ്കിനേക്കുറിച്ച് നാച്ചുർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭ്രൂണത്തിൽ നിന്ന് അമ്മയുടെ രക്തത്തിലൂടെ അമ്മയുടെ തലച്ചോറിലെത്തുന്ന ഈ ഹോർമോൺ അമ്മയുടെ തലച്ചോർ ഏത് വിധത്തിൽ സ്വീകരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഗർഭിണികളിൽ മോണിംഗ് സിക്ക്നെസിന്റെ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുക. ജനിതകപരമായ അസ്ഥമൂലം ജിഡിഎഫ് 15 ഉയർന്ന അളവിൽ ശരീരത്തിലുള്ളവർക്ക് മോണിംഗ് സിക്ക്നെസ് അനുഭവപ്പെടുന്നത് കുറവായിരിക്കുമെന്നും പഠനം വിശദമാക്കുന്നു.

ഇത്തരത്തിൽ ജിഡിഎഫ് 15 ഉയർന്ന നിലയിൽ കാണുന്ന അവസ്ഥയെ ബീറ്റ തലാസിമിയ എന്നാണ് അറിയപ്പെടുന്നത്. ചില മരുന്നുകളും ഈ ഹോർമോണിനെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ഗർഭിണികളായ പത്ത് പേരിൽ ഏഴ് പേർക്കും ഛർദ്ദിയും തല കറക്കവും അടക്കമുള്ള മോണിംഗ് സിക്ക്നെസ് അനുഭവപ്പെടാറുണ്ട് എന്നാണ് പഠനം വിശദമാക്കുന്നത്. ചിലരിൽ മോണിംഗ് സിക്ക്നെസ് അതിഭീകരമായ രീതിയിലുള്ള നിർജ്ജലീകരണത്തിലേക്ക് വരെ എത്താറുണ്ട്.

കേംബ്രിഡ്ജ് സർവ്വകലാശാലയിലേയും സ്കോട്ട്ലാന്‍ഡിലേയും അമേരിക്കയിലേയും ശ്രീലങ്കയിലേയും ഗവേഷകരുടെ സംയുക്ത സംഘമാണ് നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അടുത്ത കാലം വരെ കാരണമെന്താണെന്ന് അറിയാതിരുന്നതായിരുന്നു മോണിംഗ് സിക്ക്നെസിന് പരിഹാരം കണ്ടെത്താൻ ശാസ്ത്രലോകത്തിന് സാധ്യമാകാതിരുന്നത്. വില്ലനെ കണ്ടെത്തിയത് മോണിംഗ് സിക്ക്നെസിന് പരിഹാരം കണ്ടെത്താനുള്ള സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios