കൊവിഡ് കാലത്തെ ലോക പ്രമേഹദിനം; അറിയേണ്ടത്...
പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് 'നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ഇന്ന് നവംബർ 14- ലോക പ്രമേഹദിനം. ലോകം കൊവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് 'നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ കൊറോണക്കാലത്ത് പ്രമേഹരോഗികള്‍ കുറച്ചധികം ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽ നിന്നുതന്നെ ഷുഗർ പരിശോധിക്കാം. പരിശോധനഫലം ചികിത്സിക്കുന്ന ഡോക്ടറുമായി പങ്കുവയ്ക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ശരീരഭാരം കുറയുക, ക്ഷീണം, അമിതവിശപ്പ്, ദാഹം, മൂത്രം കൂടുതൽ പോവുക എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.
ടൈപ്പ് 2 പ്രമേഹം ബാധിക്കാൻ പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം വരാം. വ്യായാമമില്ലായ്മ, അമിതവണ്ണം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കും. പ്രമേഹ സാധ്യത കൂടുതൽ ഉള്ളവർ കൃത്യമായി വ്യായാമം ചെയ്യുകയും ഭക്ഷണരീതി നിയന്ത്രിക്കുകയും ചെയ്താൽ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാം.
Also Read: പ്രമേഹ രോഗിയാണോ? പല്ല് സൂക്ഷിക്കണേ...