സ്പുട്‌നിക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 'നിയോകോവ്' പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. 

കൊവിഡ് (Covid 19) അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകർ (Wuhan Scientists). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' (NeoCov) എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതുമൂലം മരണനിരക്ക് ഉയരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.

സ്പുട്‌നിക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 'നിയോകോവ്' പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. സാര്‍സ് കോവ്-2വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനു മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്.

അതേസമയം, രാജ്യത്ത് 2,51,209 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 21,05,611 രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 627 പേര്‍ രോഗബാധിതരായി മരിച്ചു. 15.88 % ആണ് ടിപിആര്‍. 24 മണിക്കൂറില്‍ 3,47,443 പേര്‍ രോഗമുക്തരായി. ഇതുവരെ വാക്സീന്‍ സ്വീകരിച്ചത് 164 കോടി പേരാണ്. ഒമിക്രോൺ ബാധിച്ചവരില്‍ കൊവിഡിനെതിരായ പ്രതിരോധശേഷി കൂടുന്നെന്ന് എയിംസ്, ഐസിഎംആര്‍ പഠന റിപ്പോർട്ട് പറയുന്നു.

Also Read: ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐസിഎംആര്‍