ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; 103 ട്രെയിനുകൾ റദ്ദാക്കി
പശ്ചിമ ബംഗാളിലേയും ഒറീസയിലെയും 19 ജില്ലകളെ സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 103 ട്രെയിനുകൾ ഇതു വരെ റദ്ദാക്കിയിട്ടുണ്ട്
ദില്ലി: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഉച്ചക്ക് ശേഷം ഗോപാൽ പൂർ ചന്ദ്ബാലി തീരത്തിനിടയിൽ എത്തുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. ആന്ധ്രയിലെയും പശ്ചിമ ബംഗാളിലേയും ഒറീസയിലെയും 19 ജില്ലകളെ സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 103 ട്രെയിനുകൾ ഇതു വരെ റദ്ദാക്കിയിട്ടുണ്ട്
അതേസമയം ഒഡീഷയിൽ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിൽ ഇത് വലിയ ഭീതിയ്ക്ക് കാരണമായിട്ടുണ്ട്.
ഒഡിഷയിൽ 14 ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് നാളെ ഒഡീഷ തീരത്തെത്തുമെന്നാണ് കരുതുന്നത്. ഗഞ്ചാം, ഗജപതി, പുരി എന്നിവയടക്കം അഞ്ച് തീരദേശ ജില്ലകളില്‍ ഫോനി കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് പരമാവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.