ഭീകരവാദി സയിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. 

ദില്ലി: ഭീകരവാദ ബന്ധമുള്ള സംഘടനകളുമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജമ്മു കശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. ഭീകരവാദി സയിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

സയിദ് സലാഹുദ്ദീന്റെ മക്കളായ സയിദ് അഹമ്മദ് ഷക്കീല്‍, ഷാഹിദ് യൂസഫ് എന്നിവരെ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്ന കുറ്റത്തിനാണ് പുറത്താക്കിയത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകളെ ഇരുവരും സഹായിച്ചുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്വാര എന്നിവിടെയുള്ള ഉദ്യോഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണമില്ലാതെ പുറത്താക്കിയത്. വിദ്യാഭ്യാസം, പൊലീസ്, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona