റാംഗിഗ് കേസിൽ 11 മലയാളി വിദ്യാർത്ഥികൾ മംഗളൂരുവിൽ അറസ്റ്റിൽ
ഉള്ളാൽ പൊലീസാണ് പരാതിയിൽ കേസ് എടുത്തത്. കോഴിക്കോട്, കാസർകോട്, കോട്ടയം,പത്തനംതിട്ട,മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.
മംഗളൂരു: സ്വകാര്യ മെഡിക്കൽ കോളേജിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മലയാളികളായ അഞ്ച് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉള്ളാൽ പൊലീസാണ് പരാതിയിൽ കേസ് എടുത്തത്. കോഴിക്കോട്, കാസർകോട്, കോട്ടയം,പത്തനംതിട്ട,മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.
വടകര പാലയാട് പടിഞ്ഞാറെക്കര മുഹമ്മദ് ഷമാസ്(19), കോട്ടയം അയർകുന്നം റോബിൻ ബിജു(20), വൈക്കം എടയാർ ആൽവിൻ ജോയ്(19), മഞ്ചേരി പയ്യനാട് ജാബിൻ മഹ്‌റൂഫ്(21), കോട്ടയം ഗാന്ധിനഗർ ജെറോൺ സിറിൽ(19), പത്തനംതിട്ട മങ്കാരം മുഹമ്മദ് സുറാജ്(19), കാസർകോട് കടുമേനി ജാഫിൻ റോയ്ച്ചൻ(19), വടകര ചിമ്മത്തൂർ ആസിൻ ബാബു(19), മലപ്പുറം തിരൂരങ്ങാടി മമ്പറം അബ്ദുൾ ബാസിത്(19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയ അബ്ദുൾ അനസ് മുഹമ്മദ്(21), ഏറ്റുമാനൂർ കനകരി കെ.എസ്.അക്ഷയ്(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മംഗളൂരു ദളർക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫിസിയോ തെറാപ്പി, നഴ്സിങ്ങ് വിദ്യാർത്ഥികളാണ് പിടിയിലായത് മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പ് കൊണ്ട് മുറി അളപ്പിക്കുക, ശാരീരികമായ ഉപദ്രവിക്കുക എന്നിങ്ങനെ പലതരത്തിൽ ജൂനിയർ വിദ്യാർത്ഥികളെ പ്രതികൾ ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. പിടിയിലായവരെല്ലാം ഫിസിയോ തെറാപ്പി, ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളാണ്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ റാംഗിഗ് കേസിൽ പിടിയിലാവുന്നത്.