മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയ 13 ഇന്ത്യക്കാരെ രക്ഷിച്ചു
രക്ഷപ്പെട്ട 13 പേരും തമിഴ്നാട് സ്വദേശികളായ ഐടി പ്രൊഫഷണലുകളാണ്.
ദില്ലി: മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയ 13 ഇന്ത്യൻ തൊഴിലാളികളെ രക്ഷിച്ചു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. തായ്ന്‍ലഡില്‍ നിന്നുള്ള വിമാനത്തില്‍ ഇവരെ ദില്ലിയില്‍ എത്തിച്ചു. കോയമ്പത്തൂര്‍, തിരുവാരൂര്‍, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി, നീലഗിരി ജില്ലകളിലുള്ളവരെയാണ് രക്ഷിച്ചത്. രണ്ടാഴ്ചയിലേറെയായി ഇവർ മ്യാൻമറിൽ ജോലി തട്ടിപ്പുകാരുടെ തടവിലായിരുന്നു. ജോലി നൽകാമെന്ന പേരിൽ വിളിച്ചുവരുത്തി ഇവരെ ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു.
ഇന്ന് രാത്രി എട്ടരയോടെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന ഇവരെ തമിഴ്നാട് പ്രവാസികാര്യ വകുപ്പ് മന്ത്രി കെ എസ് മസ്താന്‍റെ നേതൃത്വത്തില്‍ സ്വീകരിക്കും. ബാക്കിയുള്ളവരെ രക്ഷിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ വീസ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മലയാളികളടക്കം ആറ് പേർ മ്യാൻമർ പൊലീസിന്‍റെ പിടിയിലായി. ഇവരെ സായുധസംഘം പൊലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിടുകയായിരുന്നു.