ഹിമാചലിലെ മണ്ണിടിച്ചിൽ : മരണം 13 ആയി, രണ്ടാം ദിവസത്തെ തെരച്ചിൽ തുടങ്ങി
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു.
ഷിംല: ഹിമാചൽ പ്രദേശിലെ കന്നൗരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ കാണാതായവർക്കുള്ള തെരച്ചിൽ വീണ്ടും തുടങ്ങി. ഇതുവരെ 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലും ഇനിയും മുപ്പത് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ നൽകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona