അപരിചിതരായ മൂന്ന് പേർ 15കാരിയെ തടയുകയും തീയിടുകയുമായിരുന്നു. 40 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്

ഭുവനേശ്വർ: സുഹൃത്തിന്റെ വീട്ടിലേക്ക് നടന്ന് പോയ 15കാരിയ്ക്ക് തീയിട്ട് അക്രമികൾ. ഗുരുതര പൊള്ളലേറ്റ് കൗമാരക്കാരി ചികിത്സയിൽ. ഒഡിഷയിലെ പുരിയിൽ ബാലംഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. അപരിചിതരായ മൂന്ന് പേർ 15കാരിയെ തടയുകയും തീയിടുകയുമായിരുന്നു. 40 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

പുരിയിലെ പിപ്ലി ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലെ എയിംസിലേക്കും 15കാരിയെ ചികിത്സാർത്ഥം എത്തിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിയ 15കാരിയെ പിന്തുടർന്ന അക്രമികൾ ആളില്ലാത്ത ഭാഗത്ത് വച്ച് തീയിട്ടുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാർഗവി നദീ തീരത്ത് വച്ചാണ് 15കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കൗമാരക്കാരിയുടെ നിലവിളി കേട്ടെത്തിയ ആളുകളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

അക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ അധ്യാപകനെതിരായ പീഡന പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് പ്രമുഖ കോളേജിലെ വിദ്യാ‍ർത്ഥിനി സ്വയം തീ കൊളുത്തി മരിച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.

മറ്റൊരു സംഭവത്തിൽ മുബൈയിൽ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവതിയെ യുവാവ് പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നത് ഇന്നലെ രാവിലെയാണ്. ദിവ സ്വദേശിയായ രാജൻ സിംഗ് എന്ന 39കാരനെയാണ് സംഭവത്തിൽ റെയിൽവേ പൊലീസ് പിടികൂടിയത്. ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം