നിറഞ്ഞ് കവിഞ്ഞ് 16 അണക്കെട്ടുകള്‍; നീലഗിരിയില്‍ റെക്കോര്‍ഡ് മഴ
തമിഴ്നാട്ടിലെ 76 വര്‍ഷത്തെ മഴ ലഭ്യതയുടെ റെക്കോര്‍ഡാണ് നീലഗിരി ജില്ലയിലെ അവലാഞ്ചെയില്‍ തകര്‍ന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ സ്ഥലം.
കോയമ്പത്തൂര്‍: കേരളത്തിലെ കനത്ത മഴയ്ക്ക് സമാനമായ സ്ഥിതിയാണ് തമിഴ്നാട്ടിലെ നീലഗിരി മേഖലയില്‍ നേരിടുന്നത്. 24 മണിക്കൂറിനുള്ളില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് നീലഗിരി ജില്ലയിലെ അവലാഞ്ചേയിലാണെന്നാണ് തമിഴ്നാട് വെതര്‍മെന്‍ പ്രദീപ് ജോണ്‍ വ്യക്തമാക്കുന്നത്. 911 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തമിഴ്നാട്ടിലെ 76 വര്‍ഷത്തെ മഴ ലഭ്യതയുടെ റെക്കോര്‍ഡാണ് നീലഗിരി ജില്ലയിലെ അവലാഞ്ചെയില്‍ തകര്‍ന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ സ്ഥലം.
ചാലിയാർ, കുന്തി പുഴ, ഭവാനി പുഴയുടെ വൃഷ്ടി പ്രദേശമാണ് ഈ മേഖല. ഓഗസ്റ്റ് നാലുമുതല്‍ കനത്ത മഴയാണ് അവലാഞ്ചെയില്‍ ലഭിച്ചത്. ഈ ആഴ്ച മുഴുവന്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണം.
നീലഗിരി ജില്ലയിലാകെ 24 മണിക്കൂറില്‍ ലഭിച്ചിരിക്കുന്നത് 2,304 മില്ലിമീറ്റര്‍ മഴയാണ്. കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചില്‍ തുടങ്ങിയതോടെ ഈ മേഖലയിലേക്ക് സംസ്ഥാന ദുരന്ത നിവാരണ സേന എത്തിയിട്ടുണ്ട്. അവലാഞ്ചെയിലെ അണക്കെട്ടുകള്‍ പരമാവധി സംഭരണ ശേഷി ഇതിനോടകം പിന്നിട്ടുകഴിഞ്ഞു. നീലഗിരി ജില്ലയിലെ 16 അണക്കെട്ടുകളാണ് നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുന്നത്.