ആശങ്കയോടെ പഞ്ചാബ്; മഹാരാഷ്ട്രയിൽ നിന്നെത്തിയ 173 സിഖ് തീർത്ഥാടകർക്ക് കൊവിഡ് 19
കോവിഡ് 19 ബാധിച്ച് പഞ്ചാബിൽ ഇതുവരെ 19 പേർ മരിച്ചു. 539 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ദില്ലി: മഹാരാഷ്ട്രയിലെ നന്ദേദിൽ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയ സിഖ് തീർത്ഥാടകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 173 പേരാണ് കൊവിഡ് ബാധിതരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഏപ്രിൽ 22 മുതൽ മഹാരാഷ്ട്ര നന്ദേദിലെ ഗുരുദ്വാര ഹസൂർ സാഹിബിൽ നിന്നുള്ള തീർഥാടകർ പഞ്ചാബിലേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. എന്നാൽ അഞ്ചു ദിവസത്തിന് ശേഷമാണ് ഇവരെ ക്വാറന്റീനിലാക്കാൻ ഉത്തരവു വന്നത്.
നാലായിരത്തോളം തീർത്ഥാടകരാണ് പഞ്ചാബിൽ നിന്ന് നന്ദേദ് ഗുരുദ്വാരയിലേക്ക് തീർഥാടനത്തിനു പോയിരുന്നത്. ഇവരിൽ ചിലരെല്ലാം അവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്ന് 3,500 പേർ പഞ്ചാബിലേക്ക് മടങ്ങി എത്തി. ഇവർ പഞ്ചാബിൽ തിരികെ എത്തിയ സമയത്ത് പരിശോധന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കിയില്ലെന്ന് ആരോപിച്ച് അകാലിദൾ പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
തീർഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് ബൽബീർ സിങ്ങും രംഗത്തെത്തി. അവർക്ക് സഹായം ഏർപ്പെടുത്തിയില്ലെന്നും പരിശോധന നടത്തിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന സിങ്ങിന്റെ ആരോപണത്തെ ഗുരുദ്വാര നിഷേധിച്ചു. ഇത്രയും ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. വിഷമിക്കേണ്ടതില്ല. വീട്ടിൽ തന്നെ തുടരണമെന്ന് അഭ്യർഥിക്കുകയാണ്. കോവിഡിനെതിരെ പോരാടേണ്ടതുണ്ട്. നമ്മൾ ഈ യുദ്ധത്തിൽ വിജയിക്കും’– പഞ്ചാബ് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ മന്ത്രി ഓം പ്രകാശ് സോണി പറഞ്ഞു.
പഞ്ചാബിൽ ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ വന്നത് ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ നിന്നും, നന്ദേദിൽ നിന്നു മടങ്ങിയ സിഖ് തീർഥാടകരിൽ നിന്നുമാണെന്ന ആരോപണത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നിഷേധിച്ചു. കോവിഡ് 19 ബാധിച്ച് പഞ്ചാബിൽ ഇതുവരെ 19 പേർ മരിച്ചു. 539 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.