ഛത്തീസ്ഗഢിലെ കോർബയിൽ കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷവസ്തു കഴിച്ച 20-കാരൻ മരിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് യുവാവ് ഇത് ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോർബ: കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷാംശമുള്ള പദാർത്ഥം കഴിച്ചതായി പറയപ്പെടുന്ന 20 വയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണ കുമാറിന്‍റെ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് യുവാവിനോട് വീട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 25ന് കൃഷ്ണ കുമാർ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ, തങ്ങളുടെ മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാംശമുള്ള പദാർത്ഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായാണ് ആരോപണം. യുവാവ് ഈ പദാർത്ഥം കഴിച്ചതിനെ തുടർന്ന് അവശനിലയിലാകുകയും ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ നിർബന്ധിച്ചുവെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിലെ സമാന സംഭവം

കുടുംബത്തിന്‍റെ സമ്മർദ്ദം കാരണം കാമുകിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവ് പിന്നീട് ആത്മഹത്യ ചെയ്ത സംഭവം ഉത്തര്‍പ്രദേശില്‍ ഉണ്ടായിരുന്നു. ഈ സംഭവത്തിൽ പെൺകുട്ടി തൂങ്ങിമരിക്കുകയും, കുറ്റബോധം കാരണം യുവാവും ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാവിനും കുടുംബത്തിനുമെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ആ സംഭവത്തിൽ നിയമപരമായ പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു.